വിമാന ടിക്കറ്റ് നിരക്ക് വര്‍ധന പ്രവാസികളോടുള്ള യുദ്ധപ്രഖ്യാപനം: പിണറായി
തിരുവനന്തപുരം > ഗള്‍ഫ് നാടുകളിലേക്കും തിരിച്ചും ഉള്ള വിമാന ടിക്കറ്റ് നിരക്കിലെ കൊള്ള പ്രവാസികളോടുള്ള യുദ്ധം തന്നെയാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു. അവധിക്കാലത്ത് വിമാന കമ്പനികള്‍ക്ക് സര്‍വീസ് നടത്താന്‍ അധിക ചെലവില്ല, പക്ഷെ നിരക്ക് മൂന്നിരട്ടിയും അതിലധികവുമായി വര്‍ധിപ്പിക്കുന്നു.ഗള്‍ഫ് നാടുകളില്‍ ഇത് അവധിയുടെ നാളുകളാണ്. അവിടെ ജോലി ചെയ്യുന്നവര്‍ക്ക് നാട്ടിലെത്താനുള്ള അവസരം. ഒന്നും രണ്ടും വര്‍ഷം കാത്തിരുന്നു ലഭിക്കുന്ന ആ അവസരമാണ്, സാധാരണക്കാര്‍ക്ക് താങ്ങാനാകാത്ത വിമാനക്കൂലി അടിച്ചേല്‍പ്പിക്കുന്നതിലൂടെ ഇല്ലാതാക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
വിമാനയാത്രയ്ക്കിടയില്‍ കൈയില്‍ കൊണ്ടുപോകാവുന്ന കാബിന്‍ ബാഗേജിനുമേല്‍ എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസ്സും ഏര്‍പ്പെടുത്തിയ നിയന്ത്രണം ഇതിനോട് ചേര്‍ത്തു വായിക്കണം. യാത്രക്കാരെ പിഴിഞ്ഞ് ലാഭമുണ്ടാക്കാന്‍ പൊതുമേഖലാ സ്ഥാപനം മത്സരിക്കുമ്പോള്‍ അമിത ലാഭമോഹികളായ സ്വകാര്യ വിമാനക്കമ്പനികളുടെ കാര്യം ഊഹിക്കാവുന്നതേയുള്ളൂ.
ഈ കൊള്ളയെ പ്രോത്സാഹിപ്പിക്കുന്നതായിരുന്നു മുന്‍ യു പി എ സര്‍ക്കാരിന്റെ നിലപാട്. അത് തന്നെ ഇപ്പോള്‍ ബി ജെ പി സര്‍ക്കാരും തുടരുന്നു. പ്രവാസികളോട് ഇവര്‍ക്ക് സ്നേഹം വാക്കില്‍ മാത്രമാണ്.ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴിലെടുക്കുന്ന മലയാളികളെ ബാധിക്കുന്ന പ്രശ്നത്തില്‍ സംസ്ഥാന സര്‍ക്കാരും ശ്രദ്ധ പതിപ്പിക്കണം. വിമാന യാത്രയിലെ കൊള്ള  അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.