മദ്യനയം: ബാറുടമകള്‍ക്കായി അറ്റോര്‍ണി ജനറല്‍; ഹര്‍ജി മാറ്റി
ന്യൂഡല്‍ഹി> സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം ചോദ്യം ചെയ്ത് ബാറുടമകള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി മാറ്റിവെച്ചു. ജൂലൈ 28ലേക്കാണ് മാറ്റിവെച്ചത്. ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്ക് മാത്രം പ്രവര്‍ത്തനാനുമതി നല്‍കുന്ന മദ്യനയം വിവേചനപരമാണെന്ന് ചുണ്ടിക്കാട്ടിയാണ് ബാറുടമകള്‍ ഹര്‍ജി നല്‍കിയിരുന്നത്.
വസ്തുതകള്‍ പരിശോധിക്കാതെയാണ് ഹൈക്കോടതി മദ്യനയം അംഗീകരിച്ചതെന്നും ബാറുടമകള്‍ വാദിക്കുന്നു. ഇടക്കാല ഉത്തരവിലൂടെ ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കണമെന്നും ബാറുടമകള്‍ ആവശ്യപ്പെട്ടിരുന്നു.അതേസമയം ബാറുടമകര്‍ക്ക് വേണ്ടി വാദിക്കാന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി ഹാജരായി. കണ്ണൂരിലെ സ്കൈപേള്‍ ബാറിനു വേിയാണ് മുകുള്‍ റോഹ്തഗി സുപ്രീംകോടതിയില്‍ ഹാജരായത്. സര്‍ക്കാരിന്റെ അനുമതിയോടെയാണ് കേസില്‍ ഹാജരായതെന്ന് റോഹ്തഗി സുപ്രീംകോടതിയെ അറിയിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം ചോദ്യംചെയ്താണ് ബാറുടമകള്‍ സുപ്രീംകോടതിയെ സമീപിച്ചത്. സുപ്രീംകോടതിയുടെ പുതിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. മൂന്നംഗ ബെഞ്ചിനു പകരം ജസ്റ്റിസ് അനില്‍ ആര്‍. ദവെയും ജസ്റ്റിസ് ആര്‍.കെ. അഗര്‍വാളുമടങ്ങുന്ന രണ്ടംഗബെഞ്ചാണ് കേസ് കേള്‍ക്കുന്നത്. ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിനായിട്ടാണ് മാറ്റിയത്. എന്നാല്‍, ഇടക്കാല ഉത്തരവ് നല്‍കാവുന്ന കേസല്ലിതെന്ന് സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അറിയിച്ചു. ബാര്‍ നടത്തുന്നതിനു നല്‍കിയിരുന്ന ലൈസന്‍സിന്റെ കാലാവധി മാര്‍ച്ച് 31ന് അവസാനിച്ചു. ഈ സാഹചര്യത്തില്‍ ലൈസന്‍സ് പുതുക്കിനല്‍കണമെന്ന ബാറുടമകളുടെ ആവശ്യം നിയമപരമായി നിലനില്‍ക്കില്ല.
ലൈസന്‍സ് കാലാവധി കഴിഞ്ഞ സാഹചര്യത്തില്‍ ഇനി പുതിയ മദ്യനയത്തിന്റെ അടിസ്ഥാനത്തിലാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നാണ് സംസ്ഥാനസര്‍ക്കാരിന്റെ നിലപാട്.മദ്യനയം രൂപവത്കരിക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഫൈവ് സ്റ്റാര്‍ അല്ലാത്ത ബാറുകള്‍ സര്‍ക്കാര്‍ പൂട്ടുകയായിരുന്നു. 24 ഫൈവ് സ്റ്റാര്‍ ബാറുകള്‍ മാത്രമാണ് ഇപ്പോള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. ആദ്യ ഘട്ടത്തില്‍ 418 ബാറുകളും പിന്നീട് 300 ബാറുകളുമാണ് സംസ്ഥാനത്ത് പൂട്ടിയത്.