Saturday, June 13, 2009

ഇ.എം.എസ്‌. സ്‌മരണ

ഇ.എം.എസ്‌. സ്‌മരണ

വി.എസ്‌. അച്യുതാനന്ദന്‍

വ്യത്യസ്‌ത കക്ഷികളെ പൊതുലക്ഷ്യത്തിന്റെ അടിസ്ഥാനത്തില്‍ കൂട്ടിയോജിപ്പിച്ച്‌ പൊതുശത്രുവിനെതിരായ പോരാട്ടം വിജയിപ്പിക്കുക എന്ന ഐക്യമുന്നണി തന്ത്രം വിജയിപ്പിക്കുന്നതില്‍ ഇ.എം.എസ്സിന്റെ സംഭാവന എക്കാലവും സ്‌മരിക്കപ്പെടും . ആധുനിക കേരളത്തിന്റെ ശില്‌പികളിലൊരാളായ സഖാവ്‌ ഇ.എം.എസ്സിന്റെ ജന്മശതാബ്‌ദിയാണ്‌. സാര്‍വദേശീയവും ദേശീയവുമായ രാഷ്ട്രീയ - സാമൂഹിക സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ കേരളീയ അവസ്ഥയെ ശാസ്‌ത്രീയമായി വിലയിരുത്തുകയും മലയാളികളെ നന്മയിലേക്കാനയിക്കുന്നതിന്‌ വഴിവെട്ടുകയും ചെയ്യുകയായിരുന്നു ഇ.എം.എസ്സിന്റെ മുഖ്യ കര്‍മ മേഖല. മുക്കാല്‍ നൂറ്റാണ്ടോളം നീണ്ട രാഷ്ട്രീയ ഇടപെടലിലൂടെ, ധൈഷണിക സംഭാവനകളിലൂടെ, സമര-സംഘടനാ പ്രവര്‍ത്തനങ്ങളിലൂടെ ആധുനിക കേരള സൃഷ്‌ടിയില്‍ അദ്വിതീയമായ പങ്കാണ്‌ ഇ.എം.എസ്‌. വഹിച്ചത്‌. കേരളത്തില്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ഘടകമുണ്ടാക്കുന്നതിന്‌ നേതൃത്വം നല്‍കിയത്‌ പി. കൃഷ്‌ണപിള്ള, ഇ.എം.എസ്‌., കെ. ദാമോദരന്‍, എന്‍.സി. ശേഖര്‍ എന്നിവരാണ്‌. കമ്യൂണിസ്റ്റ്‌ പാര്‍ട്ടിക്ക്‌ രൂപം നല്‍കുന്നതിന്‌ ഒരുപതിറ്റാണ്ടിലേറെ മുമ്പ്‌ തന്നെ കേരളത്തിന്റെ പൊതുരംഗത്ത്‌ ഇ.എം.എസ്‌. സജീവമായിരുന്നു. സ്വസമുദായമായ നമ്പൂതിരിമാര്‍ക്കിടയിലെ അനാചാരങ്ങള്‍ക്കെതിരെ യോഗക്ഷേമസഭ നടത്തിവന്ന പ്രവര്‍ത്തനങ്ങളില്‍ വി.ടി. ഭട്ടതിരിപ്പാട്‌, എം.ആര്‍.ബി. തുടങ്ങിയവര്‍ക്കൊപ്പം പങ്ക്‌ വഹിക്കുകയും ആ സംഘടനയുടെ മുഖപത്രമായ ഉണ്ണി നമ്പൂതിരിയില്‍ ലേഖനങ്ങളെഴുതിയുമാണ്‌ ഇ.എം.എസ്‌.തുടങ്ങിയത്‌. തുടര്‍ന്ന്‌ വിദ്യാഭ്യാസം ഉപേക്ഷിച്ച്‌ നിയമലംഘന സമരത്തില്‍ പങ്കെടുക്കുകയും ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ കേരളത്തിലെ പ്രധാന നേതാക്കളിലൊരാളായി മാറുകയും ചെയ്‌തു. കോണ്‍ഗ്രസ്സില്‍ കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാര്‍ട്ടി സംഘടിപ്പിക്കുകയും കോണ്‍ഗ്രസ്സിനകത്ത്‌ ഇടതുപക്ഷാശയം വ്യാപിപ്പിച്ചുകൊണ്ട്‌ കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാര്‍ട്ടിയെ ക്രമത്തില്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയായി പരിവര്‍ത്തിപ്പിക്കുകയും ചെയ്യുന്നതില്‍ ഇ.എം.എസ്‌. വഹിച്ച പങ്ക്‌ നിര്‍ണായകമാണ്‌. രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനും സംഘടന കെട്ടിപ്പടുക്കാനും സമരങ്ങള്‍ നടത്താനും ആശയപ്രചാരണമാണ്‌ ഒന്നാമതായി വേണ്ടതെന്നതിനാല്‍ പത്രങ്ങള്‍ സംഘടിപ്പിക്കുന്നതിനും ഇ.എം.എസ്‌. നേതൃത്വം നല്‍കി. ഉണ്ണി നമ്പൂതിരിയിലൂടെയാണ്‌ ഇ.എം.എസ്‌. പത്രപ്രവര്‍ത്തനത്തിന്‌ തുടക്കം കുറിക്കുന്നത്‌. തുടര്‍ന്ന്‌ സ്വന്തം തറവാട്ടു സ്വത്തില്‍ ലഭിച്ച വിഹിതം വിറ്റുകിട്ടിയ പണം കൂടി മുടക്കി കോഴിക്കോട്ട്‌ ദേശാഭിമാനി സ്ഥാപിക്കാന്‍ നേതൃത്വം നല്‍കി. ദൈനംദിന രാഷ്ട്രീയ പ്രവര്‍ത്തനത്തോടൊപ്പം മുടങ്ങാതെ പത്രപ്രവര്‍ത്തനവും തുടര്‍ന്നുവെന്നതാണ്‌ ഇ.എം.എസ്സിന്റെ ഒരു സവിശേഷത. ദിവസേനയെന്നോണം സാര്‍വദേശീയ-ദേശീയ-പ്രാദേശിക രാഷ്ട്രീയത്തില്‍ ഇടപെട്ടുകൊണ്ടുള്ള ലേഖനങ്ങള്‍, മുഖപ്രസംഗങ്ങള്‍ എന്നിവയെല്ലാം ഇ.എം.എസ്സില്‍ നിന്നുണ്ടായി. കേരളത്തിന്റെ പുരോഗതിയില്‍ പൊതുവിലും ഇടതുപക്ഷപ്രസ്ഥാനത്തിന്റെ, സി.പി.എമ്മിന്റെ വളര്‍ച്ചയില്‍ വിശേഷിച്ചും നിര്‍ണായകമായിരുന്നു ഇ.എം.എസ്സിന്റെ ഈ ഇടപെടല്‍. നിരന്തരമായ ഇത്തരം ഇടപെടലിലൂടെ കേരളത്തിന്റെ ഇടതുപക്ഷ മനസ്സ്‌ രൂപപ്പെടുത്തുന്നതില്‍ ഇ.എം.എസ്‌. നേതൃത്വപരമായ പങ്ക്‌ വഹിച്ചു. പത്രങ്ങളിലൂടെയുള്ള ഇടപെടല്‍, പ്രധാനപ്പെട്ട ഒരു രാഷ്ട്രീയ പ്രവര്‍ത്തനമായി വകസിപ്പിക്കാന്‍ ഇ.എം.എസ്സിനു കഴിഞ്ഞു. എതിരാളികളുമായുള്ള ആശയസമരത്തെ ആരോഗ്യകരമായ സംവാദമായി മാറ്റുകയായിരുന്നു ഇ.എം.എസ്‌. ഐക്യകേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രി എന്ന നിലയില്‍ വികസന-ക്ഷേമരംഗങ്ങളില്‍ പുതിയൊരു പന്ഥാവ്‌ വെട്ടിത്തുറക്കാന്‍ ഇ.എം.എസ്സിനു കഴിഞ്ഞു. അധികാരമേറ്റ ദിവസം തന്നെ ഇ.എം.എസ്‌. കമ്യൂണിസ്റ്റ്‌ സര്‍ക്കാരിന്റെ നയപ്രഖ്യാപനം നടത്തി. നമ്മുടെ സംസ്ഥാനത്തിന്റെ ജനാധിപത്യപരമായ വികസനമുന്നേറ്റത്തിന്റെ ഒരു മാനിഫെസ്റ്റോവാണ്‌ ആ പ്രസംഗം. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി മുന്നോട്ടുവെച്ച പ്രകടന പത്രികയിലെ വാഗ്‌ദാനങ്ങള്‍ നിറവേറ്റുമെന്നും അത്‌ നിറവേറ്റുന്നതെങ്ങനെയായിരിക്കുമെന്നും അതിന്റെ പ്രതിബന്ധങ്ങളെന്തൊക്കെയാണെന്നും കമ്യൂണിസ്റ്റ്‌ മന്ത്രിമാരുടെ പ്രവര്‍ത്തനം എങ്ങനെയായിരിക്കുമെന്നും നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കി. സ്വകാര്യ സ്ഥാപനങ്ങളില്‍ പലതും പൊതു ഉടമസ്ഥതയില്‍ കൊണ്ടുവരേണ്ടതിന്റെയും വിദേശികളുടെ ഉടമസ്ഥതയിലുള്ള തോട്ടങ്ങള്‍ ദേശസാത്‌കരിക്കേണ്ടതിന്റെയും പ്രാധാന്യത്തില്‍ ഇ.എം.എസ്‌. ഊന്നി. സൗഹാര്‍ദപൂര്‍ണമായ തൊഴില്‍ബന്ധം, തൊഴില്‍ത്തര്‍ക്കമുണ്ടായാല്‍ ത്രികക്ഷി സമ്മേളനം, തൊഴില്‍ സമരങ്ങളെ അടിച്ചമര്‍ത്താന്‍ പോലീസിനെ ഉപയോഗിക്കാതിരിക്കല്‍, കൃഷിഭൂമി കൃഷിക്കാരന്‌, കുടികിടപ്പവകാശം, ഒഴിപ്പിക്കല്‍ തടയല്‍, വിദ്യാഭ്യാസ-ആരോഗ്യരംഗങ്ങളുടെ ജനകീയവത്‌കരണം, അഴിമതിക്കെതിരായ വിട്ടുവീഴ്‌ചയില്ലാത്ത നിലപാട്‌ എന്നിങ്ങനെ കേരള സംസ്ഥാനത്തിന്റെ ഭാവി വികസനത്തിനാവശ്യമായ ശാസ്‌ത്രീയമായ പരിപാടികളുടെ സൂചനയാണ്‌ ഇ.എം.എസ്സിന്റെ സുപ്രസിദ്ധമായ നയപ്രഖ്യാപനം. 1959 ജൂണ്‍ പത്തിന്‌ ഭൂപരിഷ്‌കരണ നിയമം പാസാക്കിയതോടെ ജന്മിത്തം നിയമപരമായിത്തന്നെ ഇല്ലായ്‌മ ചെയ്യുകയായിരുന്നു. കൃഷിഭൂമി കൃഷിക്കാരന്‌ എന്ന മുദ്രാവാക്യം യാഥാര്‍ഥ്യമാക്കുന്നതിനുള്ള ചുവടുവെപ്പ്‌.എന്നാല്‍, ആ നിയമം പ്രാബല്യത്തിലാകുന്നതിന്‌ ചില കടമ്പകളുണ്ടായിരുന്നു. അതിലേറെ, ശക്തമായ എതിര്‍പ്പും. 1963 ല്‍ ആര്‍. ശങ്കറിന്റെ മന്ത്രിസഭയുടെ കാലത്ത്‌ റവന്യൂവകുപ്പ്‌ കൈയാളിയത്‌ പി.ടി. ചാക്കോയാണ്‌. ഭൂപരിഷ്‌കരണ നിയമത്തെ വികലമാക്കുകയാണ്‌ അന്ന്‌ ചെയ്‌തത്‌. തുടര്‍ന്ന്‌, 1967 ല്‍ വീണ്ടും ഇ.എം.എസ്‌. അധികാരത്തില്‍ വന്നപ്പോള്‍ സമഗ്രമായ ഭൂപരിഷ്‌കരണ നിയമം കൊണ്ടുവന്നു. അതോടെ കൃഷിഭൂമി കൃഷിക്കാരന്‌ സ്വന്തമായി. പരിധിക്കപ്പുറമുള്ള ഭൂമി മിച്ചഭൂമിയായി പ്രഖ്യാപിക്കണമെന്ന്‌ അനുശാസിച്ചു. മിച്ചഭൂമി ഭൂരഹിതര്‍ക്ക്‌ നല്‍കണമെന്ന്‌ നിശ്ചയിച്ചു. ഗ്രാമത്തില്‍ പത്ത്‌ സെന്റും നഗരത്തില്‍ അഞ്ച്‌ സെന്റും കുടികിടപ്പവകാശമായി. മുന്‍ ഭൂവുടമകള്‍ക്ക്‌ മര്യാദപ്പാട്ടം ഗഡുക്കളായി നല്‍കിക്കൊണ്ടാണ്‌കുടിയാന്‌ ഭൂമി സ്വന്തമായത്‌. 1957 ജൂലായില്‍ വിദ്യാഭ്യാസമന്ത്രി ജോസഫ്‌ മുണ്ടശ്ശേരി അവതരിപ്പിച്ച്‌ പാസാക്കിയ വിദ്യാഭ്യാസബില്‍ വിദ്യാഭ്യാസമേഖലയില്‍ വിപ്ലവം സൃഷ്‌ടിച്ചതാണ്‌. ഭൂമിയുടെ കാര്യത്തിലെന്നപോലെ വിദ്യാഭ്യാസരംഗത്തും ഒരുതരം ജന്മിത്തം നിലനില്‍ക്കുകയായിരുന്നു. വിദ്യാഭ്യാസനിയമം സാര്‍വത്രിക വിദ്യാഭ്യാസത്തിന്‌ സൗകര്യമൊരുക്കി; അധ്യാപകര്‍ക്ക്‌ സര്‍ക്കാര്‍ നേരിട്ട്‌ ശമ്പളം നല്‍കുന്ന രീതി കൊണ്ടുവന്നു. സാമുദായിക വര്‍ഗീയ ശക്തികളുടെ കച്ചവടമേഖലയായി അധഃപതിച്ച വിദ്യാഭ്യാസമേഖലയെ ജനകീയമായി പുനഃസംഘടിപ്പിക്കാനാണ്‌ വിദ്യാഭ്യാസനിയമം കൊണ്ടുവന്നത്‌. ഭൂപരിഷ്‌കരണം, വിദ്യാഭ്യാസനിയമം, തൊഴിലാളികള്‍ക്ക്‌ അടിമസമാനമായി ജോലി ചെയ്യേണ്ടിയിരുന്ന അവസ്ഥ മാറിയത്‌, സേവന-വേതന വ്യവസ്ഥകള്‍ അംഗീകരിക്കപ്പെട്ടത്‌, അധികാരവികേന്ദ്രീകരണത്തിന്‌ മുന്‍കൈയെടുത്തത്‌ - ഇതെല്ലാം കേരള വികസനത്തിന്റെ പരസ്‌പരപൂരക നടപടികളാണ്‌. സമഗ്രവികസനത്തിനുള്ള അടിത്തറയാണ്‌. മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ക്ക്‌, പിന്നാക്കക്കാര്‍ക്ക്‌ അന്തസ്സും ആത്മവിശ്വാസവും പകര്‍ന്നുകിട്ടി. അപകര്‍ഷബോധം അകറ്റാന്‍ കഴിഞ്ഞു. ജീവിതപുരോഗതിയിലേക്ക്‌ വഴിതുറന്നു. ഇങ്ങനെ ആധുനിക കേരളത്തെ രൂപപ്പെടുത്തുന്നതിന്‌ മഹത്തായ തുടക്കം കുറിക്കാന്‍ കഴിഞ്ഞു. ആ ഗവണ്‍മെന്റിന്റെ സല്‍പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ്‌ ഇപ്പോഴത്തെ കേരള സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്‌. വീടില്ലാത്ത മുഴുവന്‍ കുടുംബങ്ങള്‍ക്കും വീട്‌, വീട്‌ വെക്കാന്‍ സ്ഥലമില്ലാത്ത മുഴുവന്‍ കുടുംബങ്ങള്‍ക്കും വീട്‌ വെക്കാന്‍ സ്ഥലം. പിന്നെ വീട്‌ എന്നത്‌ ഇപ്പോഴത്തെ ഗവണ്‍മെന്റ്‌ പ്രധാന ലക്ഷ്യമാക്കിയെടുത്തിരിക്കുന്നു. അസംഘടിതമേഖലയിലെ പെന്‍ഷന്‍-ക്ഷേമനിധി, അന്യാധീനപ്പെട്ട ഭൂമി വീണ്ടെടുക്കാന്‍ നടത്തിയ തുടക്കം, പ്രവാസി ക്ഷേമനിധി എന്നിവയെല്ലാം അതിന്റെ ഭാഗമാണ്‌. ഇ.എം.എസ്‌. നമ്മെ വിട്ടുപിരിഞ്ഞിട്ട്‌ പതിനൊന്ന്‌ വര്‍ഷം കഴിഞ്ഞു. എങ്കിലും ഈ കാലയളവിലും കേരള രാഷ്ട്രീയത്തിലും സാമൂഹിക-സാംസ്‌കാരിക മേഖലകളിലും ഇ.എം.എസ്‌. നിറഞ്ഞ സാന്നിദ്ധ്യമാണ്‌. ഭരണരംഗത്ത്‌ വികസന പദ്ധതികള്‍, ക്ഷേമനടപടികള്‍, നിയമനിര്‍മാണം തുടങ്ങിയ ഏത്‌ രംഗത്തുമുള്ള ചര്‍ച്ചയില്‍ ഇ.എം.എസ്സിനെ പരാമര്‍ശിക്കാതെ മുന്നോട്ടു പോവുക പ്രയാസമാണ്‌. അതുപോലെ വര്‍ഗീയത, സാമുദായിക സൗഹാര്‍ദം, സാമൂഹികപരിഷ്‌ക്കരണം, സംവരണം തുടങ്ങി ഏത്‌ വിഷയത്തിലും ഇ.എം.എസ്സിന്റെ ആശയങ്ങള്‍ പ്രസക്തമായി തുടരുന്നു. കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി കെട്ടിപ്പടുക്കുന്നതിന്‌ നേതൃത്വം നല്‍കിയവരില്‍ പ്രധാനി ഇ.എം.എസ്സാണ്‌. വ്യത്യസ്‌ത കക്ഷികളെ പൊതുലക്ഷ്യത്തിന്റെ അടിസ്ഥാനത്തില്‍ കൂട്ടിയോജിപ്പിച്ച്‌ പൊതുശത്രുവിനെതിരായ പോരാട്ടം വിജയിപ്പിക്കുക എന്ന ഐക്യമുന്നണി തന്ത്രം വിജയിപ്പിക്കുന്നതില്‍ ഇ.എം.എസ്സിന്റെ സംഭാവന എക്കാലവും സ്‌മരിക്കപ്പെടും. മുന്നണി ഭരണത്തിന്റെ കാര്യത്തില്‍ രാജ്യത്തിനാകെ മാതൃകകാട്ടിയത്‌ കേരളമാണ്‌. ദേശീയമായിത്തന്നെ ഇനി ഏകകക്ഷി ഭരണം സാധ്യമല്ലെന്ന്‌ ഇ.എം.എസ്‌. വളരെമുമ്പേ ദീര്‍ഘദര്‍ശനം ചെയ്യുകയുണ്ടായി. അന്ന്‌ കോണ്‍ഗ്രസ്‌ അതിനെ പരിഹസിച്ചെങ്കിലും പതിനാലാം ലോക്‌സഭാ തിരഞ്ഞെടുപ്പോടെ ഇ.എം.എസ്സിന്റെ പ്രവചനം യാഥാര്‍ഥ്യമാകുന്നത്‌ അവര്‍ക്ക്‌ അംഗീകരിക്കേണ്ടി വന്നു. കേരളത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക്‌ കടുത്ത തിരിച്ചടി നേരിട്ട ഘട്ടത്തിലാണ്‌ ഇ.എം.എസ്സിന്റെ ജന്മശതാബ്‌ദി എത്തുന്നത്‌. കേരളത്തില്‍ മാത്രമല്ല പശ്ചിമബംഗാളിലും സി.പി.എമ്മിനും ഇടതുപക്ഷത്തിനും വന്‍പരാജയമാണുണ്ടായത്‌. തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാവുന്നത്‌ ഇതാദ്യമല്ല. 1957 ല്‍ ആദ്യനിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിച്ച കമ്യൂണിസ്റ്റ്‌ പാര്‍ട്ടി പിന്നീട്‌ പലതവണ വന്‍വിജയം നേടുകയും പലതവണ വന്‍ പരാജയം നേരിടുകയും ചെയ്യുകയുണ്ടായി. ഇടതുപക്ഷത്തിന്‌ തിരഞ്ഞെടുപ്പ്‌ പരാജയങ്ങളുണ്ടായ എല്ലാ ഘട്ടത്തിലും പാര്‍ട്ടിയും ഇടതുപക്ഷവും ആകെ തകര്‍ന്നു, അടിത്തറ ഇളകി എന്നൊക്കെ പ്രചാരണങ്ങളുണ്ടായിട്ടുണ്ട്‌. ആ ഘട്ടത്തിലെല്ലാം എതിരാളികള്‍ക്ക്‌ ശക്തമായ മറുപടി നല്‍കിക്കൊണ്ട്‌ ആശയപ്രചാരണത്തിലൂടെ പുതിയൊരു മുന്നേറ്റത്തിന്‌ കളമൊരുക്കാന്‍ ഇ.എം.എസ്സിന്‌ കഴിഞ്ഞിട്ടുണ്ട്‌. വിമര്‍ശനവും സ്വയം വിമര്‍ശനവും തെറ്റ്‌തിരുത്തല്‍ പ്രക്രിയയും വഴിയാണ്‌ പുതിയ മുന്നേറ്റത്തിന്‌ വഴി തെളിക്കുന്നത്‌. സ്വന്തം ഭാഗത്തെ തെറ്റ്‌ തിരുത്തുകയും വിവിധ ജനവിഭാഗങ്ങള്‍ക്ക്‌ തെറ്റിദ്ധാരണയുണ്ടെന്ന്‌ തോന്നുകയാണെങ്കില്‍ അത്‌ തിരുത്താന്‍ ആശയപ്രചാരണം നടത്തുകയും ചെയ്യുക എന്നതിലാണ്‌ ഇ.എം.എസ്‌ ഊന്നിയത്‌. അത്‌ അതിവേഗം വിജയത്തിലെത്തിയതിന്റെ അനുഭവമാണുള്ളത്‌. സംസ്ഥാനത്തെ 2004 ല്‍ നടന്ന പതിന്നാലാം ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2006 ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഇടതുപക്ഷത്തിന്‌ വമ്പിച്ച ജനപിന്തുണയാണ്‌ ലഭിച്ചത്‌. ആ പിന്തുണയില്‍ ഇടിവ്‌ തട്ടിയിട്ടുണ്ടെന്നാണ്‌ പതിനഞ്ചാം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വ്യക്തമായത്‌. വികസന-ക്ഷേമരംഗങ്ങളില്‍ അഭൂതപൂര്‍വമായ നേട്ടങ്ങളുടെ റെക്കോഡുമായാണ്‌ ഇടതുപക്ഷജനാധിപത്യമുന്നണി ഗവണ്‍മെന്റ്‌ മുന്നോട്ടു പോകുന്നത്‌. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പ്‌ പ്രചാരണരംഗത്ത്‌ സര്‍ക്കാര്‍ വിരുദ്ധവികാരം പ്രകടമായില്ലെന്ന്‌ പൊതുവില്‍ ചൂണ്ടിക്കാണിക്കപ്പെട്ടു. എന്നിട്ടും വലിയ തോല്‍വിയുണ്ടായി. പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍പോലും വോട്ടില്‍ ഇടിവുണ്ടായി. ഈ പരാജയത്തില്‍നിന്ന്‌ പാഠമുള്‍ക്കൊണ്ടുകൊണ്ട്‌ വിമര്‍ശന-സ്വയംവിമര്‍ശനങ്ങളിലൂടെ തെറ്റുതിരുത്തിയും തെറ്റിദ്ധാരണതിരുത്തിച്ചുംകൊണ്ട്‌ തിരിച്ചടിയെ അതിജീവിക്കാന്‍ കഴിയും. സ്വയംവിമര്‍ശനമില്ലാതുള്ള വിമര്‍ശനം മുന്നോട്ടുപോക്കിന്‌ തടസ്സമാകുമെന്ന്‌ കമ്യൂണിസ്റ്റുകാര്‍ തിരിച്ചറിയുന്നു. ഈ പ്രക്രിയക്ക്‌ ഇ.എം.എസ്സിന്റെ മാതൃക, ഇ.എം.എസ്സിന്റെ സ്‌മരണ പ്രചോദനമാകുമെന്നതില്‍ സംശയമില്ല.

No comments: