Monday, April 07, 2008

മാധ്യമവും ജമാഅത്തും പിന്നെ നവസാമൂഹികതയും

മാധ്യമവും ജമാഅത്തും പിന്നെ നവസാമൂഹികതയും

ഷിബു, ഷാനവാസ് .

നോക്കി നില്‍ക്കുകയല്ല, ഇടപെടുകയാണ് എന്നത് ജമാഅത്തെ ഇസ്ളാമി നേതൃത്വം നല്‍കുന്ന ഒരു വാണിജ്യ പത്രസ്ഥാപനത്തിന്റെ പരസ്യവാചകമാണ്. കേരളത്തിലെ മാധ്യമ ചരിത്രത്തില്‍ ഒരു വഴിത്തിരിവ് എന്ന പോസ്റ്റര്‍ വാചകവുമായാണ് ഈ സ്ഥാപനം കേരളത്തിലെ പൊതുമണ്ഡലത്തില്‍ പിച്ചവെച്ചുതുടങ്ങിയത്. ഒരു പക്ഷേ മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ അല്‍ അമീനു ശേഷം മുസ്ളിംനവോത്ഥാനത്തിന്റെ പതാകവാഹകരാകാന്‍ പോന്ന കെല്‍പ് തങ്ങള്‍ക്കുണ്ട് എന്ന അവകാശപ്രഖ്യാപനമാണ് മാധ്യമം പ്രസിദ്ധീകരണങ്ങളുടെ രംഗപ്രവേശത്തിലൂടെ ജമാഅത്തെ ഇസ്ളാമി നടത്തിയത്.
മാധ്യമരംഗത്ത് കാലെടുത്തു വെച്ചതിലൂടെ മാധ്യമവും ജമാഅത്തെ ഇസ്ളാമിയും നേരിട്ടത് രണ്ടു ചോദ്യങ്ങളാണ്. ഇടതുപക്ഷ മനസ്സുള്ള കേരളീയ മധ്യവര്‍ഗത്തെ എങ്ങനെ സ്വാധീനിക്കാം? തങ്ങള്‍ക്കുമേല്‍ ആരോപിക്കപ്പെടാന്‍ ഇടയുള്ള മതമൌലികവാദം എന്ന ദുഷ്പ്പേരില്‍ നിന്ന് എങ്ങനെ രക്ഷനേടാം? ഇതിന് അവര്‍ ഉത്തരങ്ങള്‍ കണ്ടതിങ്ങനെയായിരുന്നു. ചരിത്രരചന, പത്രപ്രവര്‍ത്തനം, സാഹിത്യ നിരൂപണം എന്നീ രംഗങ്ങളില്‍ കേരളത്തിന് വിലപ്പെട്ട സംഭാവന നല്‍കിയ പി കെ ബാലകൃഷ്ണനെ തങ്ങളുടെ എഡിറ്ററായി നിയമിച്ചതിലൂടെ തങ്ങളുടെ മതനിരപേക്ഷ വിശ്വാസ്യത ഉറപ്പാക്കി. ഇടതുപക്ഷ വീക്ഷണ കോണില്‍നിന്ന് വാര്‍ത്തകളും ഫീച്ചറും തയ്യാറാക്കിക്കൊണ്ട് വായനാസമൂഹത്തെ തങ്ങളുടെ പാട്ടിലാക്കാന്‍ ശ്രമവും നടത്തി. മാധ്യമത്തിന്റെ ആദ്യഘട്ടം ഈ വിധമായിരുന്നു.
ഈ സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഒ അബ്ദുറഹിമാന്‍, ഒ അബ്ദുള്ള, ശൈഖ് മുഹമ്മദ് കാരക്കുന്ന് തുടങ്ങിയവര്‍ അടങ്ങിയ പുതിയ ബുദ്ധിജീവിവൃന്ദം ഇസ്ളാമിന്റെ ഒരര്‍ഥത്തിലുള്ള ഓറിയന്റലിസ്റ്റ് വായനയില്‍ നിപുണരായിരുന്നു. സംസ്കൃതം ഇഴചേര്‍ത്ത ഭാഷാ സമ്പന്നതയും ഈ ബൌദ്ധിക വൃന്ദത്തിന് സ്വന്തമായുണ്ടായിരുന്നു. എന്നാല്‍, ഇതൊന്നും ഇസ്ളാമിന്റെ കേരളത്തിലെ പ്രാദേശികമായ രൂപങ്ങളോടോ അത് കേരളീയ സമൂഹത്തിനു നല്‍കിയ സംഭാവനയോടോ ഒരു നിലക്കും ചാര്‍ച്ച പുലര്‍ത്തുന്നതായിരുന്നില്ല. സൂഫിതുല്യരായ മതപണ്ഡിതന്മാരിലൂടെ ഇവിടെ പ്രചരിച്ച പ്രാദേശിക ഇസ്ളാമിനോട് ജമാഅത്തും അതിന്റെ പ്രവര്‍ത്തകരും അസഹിഷ്ണുത വെച്ചുപുലര്‍ത്തുന്നു. അവരെ രണ്ടാം കിടക്കാരായി കാണുന്നു. ഇവിടെ നിലനിന്ന ഇസ്ളാമിക ചര്യകളും ജീവിതരീതിയും എല്ലാം ഹിന്ദു ആചാരങ്ങളുടെ തുടര്‍ച്ചയാണെന്നും, അതെല്ലാം ഇസ്ളാമിന്റെ ഏകദൈവത്തില്‍ പങ്കുചേര്‍ക്കുന്ന സമീപനങ്ങള്‍ മാത്രമാണെന്നും, തങ്ങളുടെ വീക്ഷണത്തില്‍ എത്തിപ്പെടുന്നവരേ യഥാര്‍ഥ മുസ്ളിം ആകൂ എന്നും അവര്‍ കരുതിവശായി. ഇവിടുത്തെ സാധാരണക്കാരായ മുസ്ളിങ്ങളെ ഒരു യൂറോപ്യന്റെ ഓറിയന്റലിസ്റ്റ് കണ്ണോടെയാണ് ജമാഅത്തെ ഇസ്ളാമി നോക്കിക്കണ്ടത്. മറുവശത്ത്, ഇസ്ളാമിക പരിഷ്കരണ പ്രസ്ഥാനങ്ങള്‍ സമുദായ നവീകരണം ലക്ഷ്യം വെച്ച് കൊടുങ്ങല്ലൂര്‍ സംഗമം മുതല്‍ ആരംഭിച്ച ആധുനിക കാലത്തെ നവോത്ഥാന സംരംഭങ്ങളോടും ജമാഅത്ത് പുറം തിരിഞ്ഞു നിന്നു. അതേസമയം ഈ പരിഷ്കരണ പ്രസ്ഥാനങ്ങളുടെയെല്ലാം നേരവകാശികള്‍ തങ്ങളാണ് എന്ന് സ്വയം വിശ്വസിക്കുകയും ചെയ്തു.
തങ്ങളുടെ ആശയങ്ങള്‍ക്ക് പ്രധാനമായും മൌലാനാ മൌദൂദി, സയ്യിദ് ഖുത്തുബ് തുടങ്ങിയവരുടെ ഖുര്‍ആന്‍ വ്യാഖ്യാനങ്ങളെയാണ് ഇവര്‍ അടിസ്ഥാനമാക്കിയത്. മൌദൂദിസ്റ്റുകള്‍ എന്ന് ഇവര്‍ അറിയപ്പെട്ടു. ഈ പണ്ഡിതര്‍ ഉയര്‍ന്നു വന്ന ലോക രാഷ്ട്രീയ സാഹചര്യം വളരെ നിര്‍ണായകമായ ഒന്നായിരുന്നു. ഇറാനിലെയും അഫ്ഗാനിസ്ഥാനിലെയും ഇസ്ളാമിക മതമൌലികവാദ പ്രതിവിപ്ളവ വിജയത്തിന്റെ പശ്ചാത്തലത്തിലും, സോഷ്യലിസ്റ്റ് അനന്തര രാഷ്ട്രീയ ഇടത്തിലുമാണ് ഈ മതപുനരുത്ഥാന പ്രസ്ഥാനം രംഗപ്രവേശം ചെയ്തത്. ഇറാനിലെ വിപ്ളവത്തില്‍ നിന്ന് കമ്യൂണിസ്റ്റുകാരെയും ഇടതുപക്ഷക്കാരെയും ഉന്മൂലനം ചെയ്തുകൊണ്ട് സ്ഥാപിക്കപ്പെട്ട ഖൊമേനിയുടെ ഭരണകൂടമാണ് ലോകമാകെ ഇസ്ളാമിക മതമൌലികവാദ ചിന്തക്ക് വളക്കൂറൊരുക്കിയത്. ഈ ലോക പശ്ചാത്തലത്തിലെ ഖുര്‍ആന്‍ വായനയാണ് മൌദൂദിയും മറ്റും നടത്തിയത്. ഇതില്‍ നിന്നു പ്രസരിച്ച മതപുനരുത്ഥാന ഊര്‍ജമാണ് ജമാഅത്തെ ഇസ്ളാമിയും പോഷക സംഘങ്ങളും പിന്‍പറ്റിയത്. കേരളീയമായ പശ്ചാത്തലത്തില്‍ വളര്‍ന്നു വികസിച്ച ഇസ്ളാമിക ധാരയുടെ ഏതെങ്കിലും ധാരയുമായി അവര്‍ക്ക് ഒരു തരത്തിലുള്ള ബന്ധവും ഇല്ലായിരുന്നു.
ഹിന്ദുത്വം എന്ന വാണിജ്യ അപരന്‍
ആധുനിക കേരളം മതമൌലികവാദ പ്രസ്ഥാനത്തിനോ, മതപുനരുത്ഥാനവാദ ശ്രമങ്ങള്‍ക്കോ കാര്യമായ ഇടം നല്‍കുകയില്ല എന്ന ബോധ്യം കേരളത്തിലെ ജമാഅത്തിന്റെ നേതാക്കള്‍ക്കുണ്ടായിരുന്നു. സമുദായ നവോത്ഥാന പ്രവര്‍ത്തനത്തിന്റെയും ഇടതുപക്ഷരാഷ്ട്രീയത്തിന്റെയും വലിയ മുന്നേറ്റങ്ങളിലൂടെ മുന്നോട്ടുവന്ന കേരള ദേശീയതയില്‍ ഇസ്ളാമിസ്റ്റുകള്‍ ഇടം കണ്ടെത്തുന്നത് അഖിലേന്ത്യാ തലത്തില്‍ തങ്ങളുടെ ഒരു അപരനെ കണ്ടെത്തുന്നതിലൂടെയായിരുന്നു. എണ്‍പതുകളില്‍ ശക്തമായ ഹിന്ദുത്വവാദത്തിന്റെ അക്രമാസക്തമായ നിലപാടുകളില്‍ വാണിജ്യപരമായ ഒരു ഭാവി മാധ്യമവും ജമാഅത്തെ ഇസ്ളാമിയും കണ്ടു. ഹിന്ദുത്വത്തെ മജ്ജയിലും മാംസത്തിലും എതിര്‍ക്കുന്ന ഇടതുപക്ഷത്തിന് ഒട്ടൊക്കെ സമാന്തരമായ ഒരു നിലപാട് സ്വീകരിച്ചതിലൂടെ പതുക്കെ തങ്ങളുടെ മതമൌലികവാദ നിലപാടുകളെ ഗോപ്യമായ നിലയില്‍ അരങ്ങത്തു കൊണ്ടുവരാനാകുമെന്ന് അവര്‍ കണ്ടു.
ഹിന്ദുത്വം എന്നത് തങ്ങളുടെ വാണിജ്യപരമായ നിലനില്‍പ്പിന്റെ അപരനാണ് എന്ന് അവര്‍ തിരിച്ചറിഞ്ഞു. അതിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക എന്ന കാഴ്ചപ്പാടില്‍ നിന്നുകൊണ്ട്, നാനാവിധമുള്ള ബൌദ്ധിക പ്രവര്‍ത്തനങ്ങളെയും സമാഹരിക്കാന്‍ തുടങ്ങി. മുസ്ളിംമധ്യവര്‍ഗത്തിനിടയിലെ സാഹിത്യകുതുകിത്വത്തില്‍ അങ്ങനെ മലര്‍വാടിക്കും,മാധ്യമം ദിനപത്രത്തിനും, പിന്നെ മാധ്യമം വാരികക്കും സ്ഥാനം നേടാനായി. ഗള്‍ഫ് പണത്തെ അടിസ്ഥാനമാക്കി നിലനില്‍ക്കുന്ന ഒരു ഉന്നത മധ്യവര്‍ഗമാണ് ഇവരുടെ പ്രധാനപ്പെട്ട ഉപഭോക്താക്കളായിത്തീര്‍ന്നത്. തൊണ്ണൂറുകളില്‍ മതനിരപേക്ഷ ശക്തികള്‍ക്കിടയില്‍ ഉയര്‍ന്നുവന്ന ശക്തമായ ഹിന്ദുത്വ വിരുദ്ധതയെ മാധ്യമം ശരിക്കും മുതലെടുത്തു. നേരത്തെ ഇടതുപക്ഷ അനുകൂല വീക്ഷണത്തില്‍ വാര്‍ത്തകള്‍ നല്‍കുക വഴി വായനക്കാരുടെ വിശ്വാസ്യത പിടിച്ചെടുത്തുവെങ്കില്‍, ഇപ്പോള്‍ ഹിന്ദുത്വവിരുദ്ധതയില്‍ ഊന്നിയ ലിബറല്‍-ഇടതുപക്ഷ ബുദ്ധിജീവികളുടെ പിന്തുണയോടെ, കൂടുതല്‍ വിശ്വാസ്യതയിലേക്ക് ഉയര്‍ന്നു. ഇന്ത്യയിലെ ഫാസിസ്റ്റ് ഭീഷണിയെ നേരിടുന്നതില്‍ ഇടതുപക്ഷാഭിമുഖ്യമുള്ള ഒരു സമീപനം മാധ്യമം കൈക്കൊണ്ടു എന്ന തോന്നലുണ്ടായി. അതുവഴി ഇതര മാധ്യമപ്രവര്‍ത്തകരുടെ ഇടയില്‍ ശ്രദ്ധ നേടാനും ഒരു വായനാസമൂഹത്തെ വളര്‍ത്തിയെടുക്കാനും അവര്‍ക്കായി.
ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ശക്തമായ ഇടപെടലിനെത്തുടര്‍ന്ന് ഇന്ത്യന്‍ ഭരണവാഴ്ചയില്‍ നിന്ന് ഹിന്ദുത്വം പിന്നോട്ടടിച്ചതിലൂടെ മാധ്യമത്തിന് ഒരു ശൂന്യത നേരിട്ടു. തങ്ങളുടെ പ്രവര്‍ത്തനത്തിന് ഊര്‍ജം പകരാന്‍ ഒരു അപരന്‍ നഷ്ടമായ നില. ഇതു നികത്താനുള്ള ശ്രമങ്ങള്‍ പല നിലയിലും നടന്നു. ഈ കാലഘട്ടത്തോടനുബന്ധിച്ച് മാധ്യമം വലിയ സാമ്പത്തിക പ്രതിസന്ധിയെയും നേരിടുന്നതു കാണാം. ഏത് മേഖലയില്‍ ഇടപെട്ടാണ് തങ്ങളുടെ പത്രവാണിജ്യം മുന്നോട്ടുപോകുക എന്ന പ്രതിസന്ധി നേരിട്ടു.
സിപിഐ എം എന്ന അപരന്‍
ഇതിനിടയില്‍ മാധ്യമം വാരിക നടത്തിയ ചില പരീക്ഷണങ്ങള്‍ വലിയ നിലയില്‍ ഗുണം കണ്ടു. മുഖ്യധാരാ ഇടതുപക്ഷത്തോട് പല നിലയിലും കലഹിക്കുന്ന മാവോയിസ്റ്റ് മധ്യവര്‍ഗ ബുദ്ധിജീവികളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മാഗസിന്‍ നേതൃത്വം കൊടുത്തു. ബൌദ്ധിക പ്രവര്‍ത്തനത്തിന്റെ തലത്തില്‍ ഇതിനകം അക്കാദമികമായ അന്വേഷണങ്ങളില്‍ ഒതുങ്ങിയിരുന്ന മാവോയിസ്റ്റ് പാരമ്പര്യം, ഇടക്കാലത്ത്, പൊതുമാധ്യമങ്ങളില്‍ ലഭിച്ച സ്ഥാനം ഉപയോഗിച്ച് വീണ്ടും ആക്ടിവിസത്തിന്റെ പാതയിലേക്കു നീങ്ങുകയും ചെയ്തു.
ഹിന്ദുത്വത്തിന്റെ തരംഗം ഇടതുപക്ഷത്തിന്റെ എല്ലാ ധാരകളെയും എല്ലാതരം അഭിപ്രായ വ്യത്യാസവും മറന്ന് ഒന്നാകുന്നതിന് താല്‍ക്കാലികമെങ്കിലും ഇടയാക്കിയിരുന്നു. ഈ അവസരവും മാധ്യമം ഉപയോഗിച്ചു. അങ്ങനെ ഇടതുപക്ഷത്തിന്റെയും തീവ്ര ഇടതുപക്ഷ മധ്യവര്‍ഗ ബുദ്ധിജീവിതത്തിന്റെയും ഭാവുകത്വത്തെ ഒന്നാകെ തങ്ങളുടെ വാണിജ്യ താല്പര്യത്തിന് ഉപയോഗിക്കാന്‍ അവര്‍ ശ്രമിച്ചു. ഈ മാധ്യമ തന്ത്രമാണ് തൊണ്ണൂറുകള്‍ മുതല്‍ മറ്റെല്ലാ മാധ്യമ മുതലാളിമാരും സ്വീകരിച്ചത്. മാതൃഭൂമിയും ഈ വഴിയില്‍ വാണിജ്യനേട്ടങ്ങള്‍ ഉണ്ടാക്കുന്നതു കാണാം.
സി പി ഐ എം വിരുദ്ധതയെ വിഷയമാക്കിക്കൊണ്ട് പുതിയ ഒരു അഭിരുചി നിര്‍മിച്ചെടുക്കാനും ഇവര്‍ ശ്രമിച്ചു. ഇടക്കാലത്ത് സിപിഐ എം സംബന്ധിച്ച വിശകലനങ്ങള്‍ ഇല്ലാതെ മലയാളത്തിലെ മാധ്യമങ്ങളൊന്നും വിറ്റുപോകില്ല എന്ന നില വന്നു. സംഘടിത ഇടതുപക്ഷത്തിന്റെ ശ്രദ്ധയില്‍നിന്ന് വഴുതിപ്പോകുന്ന എല്ലാ മേഖലയെയും ഏറ്റെടുത്തുകൊണ്ട,് അതിനെ ഒരു ദേശീയ പ്രശ്നമാക്കാന്‍ ശ്രമിച്ചുകൊണ്ട,് പൊതു ഇടതുപക്ഷത്തിനെതിരെ കുന്തമുന ഉയര്‍ത്തുക എന്ന തന്ത്രത്തിലൂടെ ഈ മാധ്യമങ്ങളെല്ലാം വലിയ ചുവടുകള്‍ നടത്തി. കേരളത്തിലെയും ബംഗാളിലെയും അധഃസ്ഥിതാവസ്ഥക്കു മുഴുവന്‍ സിപിഐ എം ആണ് കാരണം എന്ന നിലയില്‍ ഭാഷ്യങ്ങള്‍ രചിക്കപ്പെട്ടു.
ക്ളാസിക്കല്‍ മാര്‍ക്സിസത്തിന്റെ പാരമ്പര്യങ്ങളെ തള്ളിപ്പറഞ്ഞുകൊണ്ട് ഉയര്‍ന്നുവന്ന ഉത്തരാധുനികതാ സിദ്ധാന്തങ്ങള്‍ ഈ പശ്ചാത്തലത്തില്‍ വലിയ വാണിജ്യമൂല്യം നേടി. അക്കാദമികമായ ഈ അന്വേഷണങ്ങളെ ആക്ടിവിസത്തിലേക്ക് ഇറക്കിക്കൊണ്ടുവന്ന് നവസാമൂഹ്യപ്രസ്ഥാനങ്ങള്‍ രംഗത്തുവന്നു. നവസാമൂഹിക പ്രസ്ഥാനങ്ങളുടെ ജിഹ്വയായിത്തീരാനും മാധ്യമം പോലുള്ള പ്രസിദ്ധീകരണങ്ങള്‍ക്കായി. ഇതിന് വാണിജ്യമെന്ന പോലെ സൈദ്ധാന്തികമായ കാരണവും ഉണ്ട് (ഈ ലക്കത്തില്‍ തുടര്‍ന്നു ചേര്‍ത്തിരിക്കുന്ന ഐജാസ് അഹമ്മദിന്റെ ലേഖനം കാണുക). ഇങ്ങനെ ശക്തിപ്പെട്ട ആക്ടിവിസം ഏതു ദിശയില്‍ ആണെന്നൊന്നും ഇവരുടെ ആലോചനക്കു വിഷയമായിരുന്നില്ല. മറിച്ച് ഓരോ ലക്കവും എങ്ങനെ വിറ്റഴിക്കാം എന്ന ചിന്ത മാത്രമേ നടന്നുള്ളൂ.
നേരത്തെ മാവോയിസ്റ്റ് നിലപാടില്‍ നിന്നുകൊണ്ടുള്ള ബൌദ്ധിക പ്രവര്‍ത്തനങ്ങള്‍ ലിറ്റില്‍ മാഗസിനുകളുടെ ഒരു സംസ്കാരം സൃഷ്ടിച്ചതിലൂടെയാണ് തങ്ങളുടെ ആശയപ്രചാരണം നടത്തിയത്. ബൌദ്ധിക പ്രവര്‍ത്തനത്തിന്റെ വഴിയില്‍ അതു കേരളത്തിനു നല്ല നിലയില്‍ സംഭാവന നല്‍കുകയും ചെയ്തു. എന്നാല്‍ മാവോയിസ്റ്റ് രാഷ്ട്രീയം അപചയിച്ചതോടെ ലിറ്റില്‍ മാഗസിനുകളുടെ ഈ സംസ്കാരം അന്യമായി. തുടര്‍ന്ന് തൊണ്ണൂറുകളില്‍ കേരളത്തില്‍ രംഗപ്രവേശം ചെയ്ത രാഷ്ട്രീയ വാണിജ്യ മാഗസിന്‍ തരംഗത്തിലൂടെയാണ് ഈ ആശയങ്ങള്‍ വീണ്ടും മറ്റൊരു പശ്ചാത്തലത്തില്‍ രംഗത്തുവന്നത്്. പുതിയ മാഗസിനുകളുടെ ഭാവുകത്വ പരിസരം തന്നെ അവര്‍ കണ്ടെത്തിയത് ലിറ്റില്‍ മാഗസിന്‍ സംസ്കാരത്തില്‍ നിന്ന് തങ്ങള്‍ക്ക് ആവശ്യമുള്ളതുമാത്രം എടുത്തുപയോഗിച്ചുകൊണ്ടാണ്. ഈ പുതിയ ഉപയോഗങ്ങളുടെ പതാകവാഹകരാകാനും അതുവഴി മാവോയിസ്റ്റ് പാരമ്പര്യത്തിലെ ബൌദ്ധിക പ്രവര്‍ത്തനങ്ങള്‍ക്ക് ഇടം നല്‍കാനും മാധ്യമം പോലുള്ള ഒരു മതഫണ്ടമെന്റലിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രസിദ്ധീകരണത്തിനു കഴിഞ്ഞതെങ്ങനെ? പലരെയും വിസ്മയപ്പെടുത്തുന്ന ചോദ്യമാണിത്. എവിടെയാണ് മാവോയിസവും ഇസ്ളാമിസവും തമ്മില്‍ പ്ളാറ്റ്ഫോം പങ്കിടുന്നത്?
ഹിന്ദുത്വ വിരുദ്ധതയിലൂന്നിയ ബൌദ്ധിക സമാഹരണത്തില്‍ നിന്ന് ഒരു പരിധിവരെ പിന്‍വാങ്ങേണ്ടി വന്ന മാധ്യമം പ്രസിദ്ധീകരണങ്ങള്‍ക്ക്, പിന്നെ അപരനായിത്തീര്‍ന്നത് കേരളത്തിലെയും ഇന്ത്യയിലും പൊതുഇടതുപക്ഷ പ്രസ്ഥാനമാണെന്നു കാണാം. ഹിന്ദുത്വ ഫാസിസത്തിനെതിരെ അതിതീവ്രമായ എതിര്‍പ്പിന്റെ വാചകമേള സംഘടിപ്പിച്ചവര്‍, ഇടതുപക്ഷം യുപിഎ ഗവണ്‍മെന്റിനെ പിന്തുണച്ചപ്പോള്‍ വാണിജ്യപരമായ ചുവടുമാറ്റം നടത്തി. ഇതാ.. നിയോലിബറല്‍ മുതലാളിത്തത്തെ ഇടതുപക്ഷം പിന്തുണക്കുന്നു എന്നു വിലാപം നടത്തി. ആര്‍എസ്എസിന്റെ വെട്ടും കുത്തുമേറ്റ് കണ്ണൂരില്‍ കമ്യൂണിസ്റ്റ് രാഷ്ട്രീയം പ്രതിസന്ധികള്‍ നേരിടുമ്പോള്‍, ഛെ... ഇതെന്തു കൊലപാതക രാഷ്ട്രീയം എന്നു മധ്യവര്‍ഗത്തിന്റെ കുപ്രസിദ്ധമായ പുഛഭാവത്തോടെ അതിനെ പരിഹസിച്ചു. ഈ ഭാവം പ്രകാശിപ്പിക്കുന്ന ലേഖനങ്ങള്‍ സംഘടിപ്പിച്ചു പ്രസിദ്ധീകരിച്ചു. വാണിജ്യതാല്പര്യം അപകടപ്പെടുന്ന ഏതു നിമിഷവും ഏത് തരക്കാരെയും കൂടെക്കിടത്തി തങ്ങളുടെ മൂലധന തൃഷ്ണ ശമിപ്പിക്കാന്‍ മാധ്യമം തയ്യാറായി. എംജിഎസും കെ വേണുവും എല്ലാം മാധ്യമത്താളുകളില്‍ നിര്‍ബാധം ഹിന്ദുത്വവും ആഗോളവല്‍ക്കരണവും പ്രചരിപ്പിച്ചു.
ഹിന്ദുത്വം എന്ന അപരനിലൂടെ തങ്ങളുടെ ഉപരിവര്‍ഗ സാമ്പത്തിക താല്പര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രമിച്ചവര്‍, ഹിന്ദുത്വത്തെ മാറ്റിനിര്‍ത്താന്‍ മുന്‍കൈയെടുത്ത സിപിഐ എം നിയോ ലിബറലിസ്റ്റുകളാണെന്നു വിലയിരുത്തി. ഒരു പൊതു ഇടതുപക്ഷത്തിന്റെ സാന്നിധ്യം ഇന്ത്യന്‍ സമൂഹത്തില്‍ അനിവാര്യമായ ഘട്ടത്തില്‍ മാവോയിസ്റ്റ് അതിസാഹസികതകളോട് ഒപ്പം ചേര്‍ന്ന് സിപിഐ എം വിരുദ്ധ അപസ്മാരം പ്രചരിപ്പിച്ചു. നവസാമൂഹ്യ പ്രസ്ഥാനം എന്ന പേരില്‍ രംഗത്തുവന്ന മാവോയിസ്റ്റ് രാഷ്ട്രീയത്തെ ആശ്ളേഷിച്ചുകൊണ്ട് തങ്ങളുടെ വാണിജ്യസുരക്ഷിതത്വം ഉറപ്പിച്ചു. ഭാഷയുടെ അതിഭാവുകത്വം നിറഞ്ഞ പ്രയോഗത്തിലൂടെയും സെന്‍സേഷണലിസം കുത്തിനിറച്ച സമീപനത്തിലൂടെയും, ഭാഷയെയും രാഷ്ട്രീയത്തെയും നശിപ്പിക്കുന്ന ഒരു പുതിയ മാധ്യമ ഭാവുകത്വം ഉല്പാദിപ്പിക്കാന്‍ മാധ്യമത്തിനായി എന്നത് അവര്‍ കേരളസമൂഹത്തിന് നല്‍കിയ സംഭാവനയായി നമുക്ക് വിലയിരുത്താം.
മക്തി തങ്ങളും മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബും സി എന്‍ അഹമ്മദ് മൌലവിയും സഖാവ് കുഞ്ഞാലിയും വൈക്കം മുഹമ്മദ് ബഷീറും കെ ടി മുഹമ്മദും പ്രതിനിധീകരിക്കുന്ന കേരളീയ ഇസ്ളാമിക നവോത്ഥാനത്തിന്റെയും സമരോന്മുഖതയുടെയും പാരമ്പര്യമെവിടെ? ഇറക്കുമതി ചെയ്ത ഈ പുത്തന്‍ ഇസ്ളാമിസത്തിന്റെ പാരമ്പര്യമെവിടെ? ഇഎംഎസും അബ്ദുറഹിമാന്‍ സാഹിബും നേതൃത്വം നല്‍കിയ കേരളീയ ദേശീയ പ്രസ്ഥാനത്തിന്റെയും സോഷ്യലിസ്റ്റ് കാഴ്ചപ്പാടിന്റെയും പാരമ്പര്യമെവിടെ, ജമാഅത്തെ ഇസ്ളാമിയുടെ വരേണ്യ ഇസ്ളാമിസത്തിന്റെ മാധ്യമവൃന്ദം ഉല്പാദിപ്പിക്കുന്ന സംസ്കാരിക ദുഷിപ്പുകള്‍ എവിടെ?

2 comments:

ജനശക്തി ന്യൂസ്‌ said...

മാധ്യമവും ജമാഅത്തും പിന്നെ നവസാമൂഹികതയും
ഷിബു, ഷാനവാസ്
നോക്കി നില്‍ക്കുകയല്ല, ഇടപെടുകയാണ് എന്നത് ജമാഅത്തെ ഇസ്ളാമി നേതൃത്വം നല്‍കുന്ന ഒരു വാണിജ്യ പത്രസ്ഥാപനത്തിന്റെ പരസ്യവാചകമാണ്. കേരളത്തിലെ മാധ്യമ ചരിത്രത്തില്‍ ഒരു വഴിത്തിരിവ് എന്ന പോസ്റ്റര്‍ വാചകവുമായാണ് ഈ സ്ഥാപനം കേരളത്തിലെ പൊതുമണ്ഡലത്തില്‍ പിച്ചവെച്ചുതുടങ്ങിയത്. ഒരു പക്ഷേ മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ അല്‍ അമീനു ശേഷം മുസ്ളിംനവോത്ഥാനത്തിന്റെ പതാകവാഹകരാകാന്‍ പോന്ന കെല്‍പ് തങ്ങള്‍ക്കുണ്ട് എന്ന അവകാശപ്രഖ്യാപനമാണ് മാധ്യമം പ്രസിദ്ധീകരണങ്ങളുടെ രംഗപ്രവേശത്തിലൂടെ ജമാഅത്തെ ഇസ്ളാമി നടത്തിയത്.

മാധ്യമരംഗത്ത് കാലെടുത്തു വെച്ചതിലൂടെ മാധ്യമവും ജമാഅത്തെ ഇസ്ളാമിയും നേരിട്ടത് രണ്ടു ചോദ്യങ്ങളാണ്. ഇടതുപക്ഷ മനസ്സുള്ള കേരളീയ മധ്യവര്‍ഗത്തെ എങ്ങനെ സ്വാധീനിക്കാം? തങ്ങള്‍ക്കുമേല്‍ ആരോപിക്കപ്പെടാന്‍ ഇടയുള്ള മതമൌലികവാദം എന്ന ദുഷ്പ്പേരില്‍ നിന്ന് എങ്ങനെ രക്ഷനേടാം? ഇതിന് അവര്‍ ഉത്തരങ്ങള്‍ കണ്ടതിങ്ങനെയായിരുന്നു. ചരിത്രരചന, പത്രപ്രവര്‍ത്തനം, സാഹിത്യ നിരൂപണം എന്നീ രംഗങ്ങളില്‍ കേരളത്തിന് വിലപ്പെട്ട സംഭാവന നല്‍കിയ പി കെ ബാലകൃഷ്ണനെ തങ്ങളുടെ എഡിറ്ററായി നിയമിച്ചതിലൂടെ തങ്ങളുടെ മതനിരപേക്ഷ വിശ്വാസ്യത ഉറപ്പാക്കി. ഇടതുപക്ഷ വീക്ഷണ കോണില്‍നിന്ന് വാര്‍ത്തകളും ഫീച്ചറും തയ്യാറാക്കിക്കൊണ്ട് വായനാസമൂഹത്തെ തങ്ങളുടെ പാട്ടിലാക്കാന്‍ ശ്രമവും നടത്തി. മാധ്യമത്തിന്റെ ആദ്യഘട്ടം ഈ വിധമായിരുന്നു.

ഈ സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഒ അബ്ദുറഹിമാന്‍, ഒ അബ്ദുള്ള, ശൈഖ് മുഹമ്മദ് കാരക്കുന്ന് തുടങ്ങിയവര്‍ അടങ്ങിയ പുതിയ ബുദ്ധിജീവിവൃന്ദം ഇസ്ളാമിന്റെ ഒരര്‍ഥത്തിലുള്ള ഓറിയന്റലിസ്റ്റ് വായനയില്‍ നിപുണരായിരുന്നു. സംസ്കൃതം ഇഴചേര്‍ത്ത ഭാഷാ സമ്പന്നതയും ഈ ബൌദ്ധിക വൃന്ദത്തിന് സ്വന്തമായുണ്ടായിരുന്നു. എന്നാല്‍, ഇതൊന്നും ഇസ്ളാമിന്റെ കേരളത്തിലെ പ്രാദേശികമായ രൂപങ്ങളോടോ അത് കേരളീയ സമൂഹത്തിനു നല്‍കിയ സംഭാവനയോടോ ഒരു നിലക്കും ചാര്‍ച്ച പുലര്‍ത്തുന്നതായിരുന്നില്ല. സൂഫിതുല്യരായ മതപണ്ഡിതന്മാരിലൂടെ ഇവിടെ പ്രചരിച്ച പ്രാദേശിക ഇസ്ളാമിനോട് ജമാഅത്തും അതിന്റെ പ്രവര്‍ത്തകരും അസഹിഷ്ണുത വെച്ചുപുലര്‍ത്തുന്നു. അവരെ രണ്ടാം കിടക്കാരായി കാണുന്നു. ഇവിടെ നിലനിന്ന ഇസ്ളാമിക ചര്യകളും ജീവിതരീതിയും എല്ലാം ഹിന്ദു ആചാരങ്ങളുടെ തുടര്‍ച്ചയാണെന്നും, അതെല്ലാം ഇസ്ളാമിന്റെ ഏകദൈവത്തില്‍ പങ്കുചേര്‍ക്കുന്ന സമീപനങ്ങള്‍ മാത്രമാണെന്നും, തങ്ങളുടെ വീക്ഷണത്തില്‍ എത്തിപ്പെടുന്നവരേ യഥാര്‍ഥ മുസ്ളിം ആകൂ എന്നും അവര്‍ കരുതിവശായി. ഇവിടുത്തെ സാധാരണക്കാരായ മുസ്ളിങ്ങളെ ഒരു യൂറോപ്യന്റെ ഓറിയന്റലിസ്റ്റ് കണ്ണോടെയാണ് ജമാഅത്തെ ഇസ്ളാമി നോക്കിക്കണ്ടത്. മറുവശത്ത്, ഇസ്ളാമിക പരിഷ്കരണ പ്രസ്ഥാനങ്ങള്‍ സമുദായ നവീകരണം ലക്ഷ്യം വെച്ച് കൊടുങ്ങല്ലൂര്‍ സംഗമം മുതല്‍ ആരംഭിച്ച ആധുനിക കാലത്തെ നവോത്ഥാന സംരംഭങ്ങളോടും ജമാഅത്ത് പുറം തിരിഞ്ഞു നിന്നു. അതേസമയം ഈ പരിഷ്കരണ പ്രസ്ഥാനങ്ങളുടെയെല്ലാം നേരവകാശികള്‍ തങ്ങളാണ് എന്ന് സ്വയം വിശ്വസിക്കുകയും ചെയ്തു.

തങ്ങളുടെ ആശയങ്ങള്‍ക്ക് പ്രധാനമായും മൌലാനാ മൌദൂദി, സയ്യിദ് ഖുത്തുബ് തുടങ്ങിയവരുടെ ഖുര്‍ആന്‍ വ്യാഖ്യാനങ്ങളെയാണ് ഇവര്‍ അടിസ്ഥാനമാക്കിയത്. മൌദൂദിസ്റ്റുകള്‍ എന്ന് ഇവര്‍ അറിയപ്പെട്ടു. ഈ പണ്ഡിതര്‍ ഉയര്‍ന്നു വന്ന ലോക രാഷ്ട്രീയ സാഹചര്യം വളരെ നിര്‍ണായകമായ ഒന്നായിരുന്നു. ഇറാനിലെയും അഫ്ഗാനിസ്ഥാനിലെയും ഇസ്ളാമിക മതമൌലികവാദ പ്രതിവിപ്ളവ വിജയത്തിന്റെ പശ്ചാത്തലത്തിലും, സോഷ്യലിസ്റ്റ് അനന്തര രാഷ്ട്രീയ ഇടത്തിലുമാണ് ഈ മതപുനരുത്ഥാന പ്രസ്ഥാനം രംഗപ്രവേശം ചെയ്തത്. ഇറാനിലെ വിപ്ളവത്തില്‍ നിന്ന് കമ്യൂണിസ്റ്റുകാരെയും ഇടതുപക്ഷക്കാരെയും ഉന്മൂലനം ചെയ്തുകൊണ്ട് സ്ഥാപിക്കപ്പെട്ട ഖൊമേനിയുടെ ഭരണകൂടമാണ് ലോകമാകെ ഇസ്ളാമിക മതമൌലികവാദ ചിന്തക്ക് വളക്കൂറൊരുക്കിയത്. ഈ ലോക പശ്ചാത്തലത്തിലെ ഖുര്‍ആന്‍ വായനയാണ് മൌദൂദിയും മറ്റും നടത്തിയത്. ഇതില്‍ നിന്നു പ്രസരിച്ച മതപുനരുത്ഥാന ഊര്‍ജമാണ് ജമാഅത്തെ ഇസ്ളാമിയും പോഷക സംഘങ്ങളും പിന്‍പറ്റിയത്. കേരളീയമായ പശ്ചാത്തലത്തില്‍ വളര്‍ന്നു വികസിച്ച ഇസ്ളാമിക ധാരയുടെ ഏതെങ്കിലും ധാരയുമായി അവര്‍ക്ക് ഒരു തരത്തിലുള്ള ബന്ധവും ഇല്ലായിരുന്നു.

ഹിന്ദുത്വം എന്ന വാണിജ്യ അപരന്‍

ആധുനിക കേരളം മതമൌലികവാദ പ്രസ്ഥാനത്തിനോ, മതപുനരുത്ഥാനവാദ ശ്രമങ്ങള്‍ക്കോ കാര്യമായ ഇടം നല്‍കുകയില്ല എന്ന ബോധ്യം കേരളത്തിലെ ജമാഅത്തിന്റെ നേതാക്കള്‍ക്കുണ്ടായിരുന്നു. സമുദായ നവോത്ഥാന പ്രവര്‍ത്തനത്തിന്റെയും ഇടതുപക്ഷരാഷ്ട്രീയത്തിന്റെയും വലിയ മുന്നേറ്റങ്ങളിലൂടെ മുന്നോട്ടുവന്ന കേരള ദേശീയതയില്‍ ഇസ്ളാമിസ്റ്റുകള്‍ ഇടം കണ്ടെത്തുന്നത് അഖിലേന്ത്യാ തലത്തില്‍ തങ്ങളുടെ ഒരു അപരനെ കണ്ടെത്തുന്നതിലൂടെയായിരുന്നു. എണ്‍പതുകളില്‍ ശക്തമായ ഹിന്ദുത്വവാദത്തിന്റെ അക്രമാസക്തമായ നിലപാടുകളില്‍ വാണിജ്യപരമായ ഒരു ഭാവി മാധ്യമവും ജമാഅത്തെ ഇസ്ളാമിയും കണ്ടു. ഹിന്ദുത്വത്തെ മജ്ജയിലും മാംസത്തിലും എതിര്‍ക്കുന്ന ഇടതുപക്ഷത്തിന് ഒട്ടൊക്കെ സമാന്തരമായ ഒരു നിലപാട് സ്വീകരിച്ചതിലൂടെ പതുക്കെ തങ്ങളുടെ മതമൌലികവാദ നിലപാടുകളെ ഗോപ്യമായ നിലയില്‍ അരങ്ങത്തു കൊണ്ടുവരാനാകുമെന്ന് അവര്‍ കണ്ടു.

ഹിന്ദുത്വം എന്നത് തങ്ങളുടെ വാണിജ്യപരമായ നിലനില്‍പ്പിന്റെ അപരനാണ് എന്ന് അവര്‍ തിരിച്ചറിഞ്ഞു. അതിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക എന്ന കാഴ്ചപ്പാടില്‍ നിന്നുകൊണ്ട്, നാനാവിധമുള്ള ബൌദ്ധിക പ്രവര്‍ത്തനങ്ങളെയും സമാഹരിക്കാന്‍ തുടങ്ങി. മുസ്ളിംമധ്യവര്‍ഗത്തിനിടയിലെ സാഹിത്യകുതുകിത്വത്തില്‍ അങ്ങനെ മലര്‍വാടിക്കും,മാധ്യമം ദിനപത്രത്തിനും, പിന്നെ മാധ്യമം വാരികക്കും സ്ഥാനം നേടാനായി. ഗള്‍ഫ് പണത്തെ അടിസ്ഥാനമാക്കി നിലനില്‍ക്കുന്ന ഒരു ഉന്നത മധ്യവര്‍ഗമാണ് ഇവരുടെ പ്രധാനപ്പെട്ട ഉപഭോക്താക്കളായിത്തീര്‍ന്നത്. തൊണ്ണൂറുകളില്‍ മതനിരപേക്ഷ ശക്തികള്‍ക്കിടയില്‍ ഉയര്‍ന്നുവന്ന ശക്തമായ ഹിന്ദുത്വ വിരുദ്ധതയെ മാധ്യമം ശരിക്കും മുതലെടുത്തു. നേരത്തെ ഇടതുപക്ഷ അനുകൂല വീക്ഷണത്തില്‍ വാര്‍ത്തകള്‍ നല്‍കുക വഴി വായനക്കാരുടെ വിശ്വാസ്യത പിടിച്ചെടുത്തുവെങ്കില്‍, ഇപ്പോള്‍ ഹിന്ദുത്വവിരുദ്ധതയില്‍ ഊന്നിയ ലിബറല്‍-ഇടതുപക്ഷ ബുദ്ധിജീവികളുടെ പിന്തുണയോടെ, കൂടുതല്‍ വിശ്വാസ്യതയിലേക്ക് ഉയര്‍ന്നു. ഇന്ത്യയിലെ ഫാസിസ്റ്റ് ഭീഷണിയെ നേരിടുന്നതില്‍ ഇടതുപക്ഷാഭിമുഖ്യമുള്ള ഒരു സമീപനം മാധ്യമം കൈക്കൊണ്ടു എന്ന തോന്നലുണ്ടായി. അതുവഴി ഇതര മാധ്യമപ്രവര്‍ത്തകരുടെ ഇടയില്‍ ശ്രദ്ധ നേടാനും ഒരു വായനാസമൂഹത്തെ വളര്‍ത്തിയെടുക്കാനും അവര്‍ക്കായി.

ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ശക്തമായ ഇടപെടലിനെത്തുടര്‍ന്ന് ഇന്ത്യന്‍ ഭരണവാഴ്ചയില്‍ നിന്ന് ഹിന്ദുത്വം പിന്നോട്ടടിച്ചതിലൂടെ മാധ്യമത്തിന് ഒരു ശൂന്യത നേരിട്ടു. തങ്ങളുടെ പ്രവര്‍ത്തനത്തിന് ഊര്‍ജം പകരാന്‍ ഒരു അപരന്‍ നഷ്ടമായ നില. ഇതു നികത്താനുള്ള ശ്രമങ്ങള്‍ പല നിലയിലും നടന്നു. ഈ കാലഘട്ടത്തോടനുബന്ധിച്ച് മാധ്യമം വലിയ സാമ്പത്തിക പ്രതിസന്ധിയെയും നേരിടുന്നതു കാണാം. ഏത് മേഖലയില്‍ ഇടപെട്ടാണ് തങ്ങളുടെ പത്രവാണിജ്യം മുന്നോട്ടുപോകുക എന്ന പ്രതിസന്ധി നേരിട്ടു.

സിപിഐ എം എന്ന അപരന്‍

ഇതിനിടയില്‍ മാധ്യമം വാരിക നടത്തിയ ചില പരീക്ഷണങ്ങള്‍ വലിയ നിലയില്‍ ഗുണം കണ്ടു. മുഖ്യധാരാ ഇടതുപക്ഷത്തോട് പല നിലയിലും കലഹിക്കുന്ന മാവോയിസ്റ്റ് മധ്യവര്‍ഗ ബുദ്ധിജീവികളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മാഗസിന്‍ നേതൃത്വം കൊടുത്തു. ബൌദ്ധിക പ്രവര്‍ത്തനത്തിന്റെ തലത്തില്‍ ഇതിനകം അക്കാദമികമായ അന്വേഷണങ്ങളില്‍ ഒതുങ്ങിയിരുന്ന മാവോയിസ്റ്റ് പാരമ്പര്യം, ഇടക്കാലത്ത്, പൊതുമാധ്യമങ്ങളില്‍ ലഭിച്ച സ്ഥാനം ഉപയോഗിച്ച് വീണ്ടും ആക്ടിവിസത്തിന്റെ പാതയിലേക്കു നീങ്ങുകയും ചെയ്തു.

ഹിന്ദുത്വത്തിന്റെ തരംഗം ഇടതുപക്ഷത്തിന്റെ എല്ലാ ധാരകളെയും എല്ലാതരം അഭിപ്രായ വ്യത്യാസവും മറന്ന് ഒന്നാകുന്നതിന് താല്‍ക്കാലികമെങ്കിലും ഇടയാക്കിയിരുന്നു. ഈ അവസരവും മാധ്യമം ഉപയോഗിച്ചു. അങ്ങനെ ഇടതുപക്ഷത്തിന്റെയും തീവ്ര ഇടതുപക്ഷ മധ്യവര്‍ഗ ബുദ്ധിജീവിതത്തിന്റെയും ഭാവുകത്വത്തെ ഒന്നാകെ തങ്ങളുടെ വാണിജ്യ താല്പര്യത്തിന് ഉപയോഗിക്കാന്‍ അവര്‍ ശ്രമിച്ചു. ഈ മാധ്യമ തന്ത്രമാണ് തൊണ്ണൂറുകള്‍ മുതല്‍ മറ്റെല്ലാ മാധ്യമ മുതലാളിമാരും സ്വീകരിച്ചത്. മാതൃഭൂമിയും ഈ വഴിയില്‍ വാണിജ്യനേട്ടങ്ങള്‍ ഉണ്ടാക്കുന്നതു കാണാം.

സി പി ഐ എം വിരുദ്ധതയെ വിഷയമാക്കിക്കൊണ്ട് പുതിയ ഒരു അഭിരുചി നിര്‍മിച്ചെടുക്കാനും ഇവര്‍ ശ്രമിച്ചു. ഇടക്കാലത്ത് സിപിഐ എം സംബന്ധിച്ച വിശകലനങ്ങള്‍ ഇല്ലാതെ മലയാളത്തിലെ മാധ്യമങ്ങളൊന്നും വിറ്റുപോകില്ല എന്ന നില വന്നു. സംഘടിത ഇടതുപക്ഷത്തിന്റെ ശ്രദ്ധയില്‍നിന്ന് വഴുതിപ്പോകുന്ന എല്ലാ മേഖലയെയും ഏറ്റെടുത്തുകൊണ്ട,് അതിനെ ഒരു ദേശീയ പ്രശ്നമാക്കാന്‍ ശ്രമിച്ചുകൊണ്ട,് പൊതു ഇടതുപക്ഷത്തിനെതിരെ കുന്തമുന ഉയര്‍ത്തുക എന്ന തന്ത്രത്തിലൂടെ ഈ മാധ്യമങ്ങളെല്ലാം വലിയ ചുവടുകള്‍ നടത്തി. കേരളത്തിലെയും ബംഗാളിലെയും അധഃസ്ഥിതാവസ്ഥക്കു മുഴുവന്‍ സിപിഐ എം ആണ് കാരണം എന്ന നിലയില്‍ ഭാഷ്യങ്ങള്‍ രചിക്കപ്പെട്ടു.

ക്ളാസിക്കല്‍ മാര്‍ക്സിസത്തിന്റെ പാരമ്പര്യങ്ങളെ തള്ളിപ്പറഞ്ഞുകൊണ്ട് ഉയര്‍ന്നുവന്ന ഉത്തരാധുനികതാ സിദ്ധാന്തങ്ങള്‍ ഈ പശ്ചാത്തലത്തില്‍ വലിയ വാണിജ്യമൂല്യം നേടി. അക്കാദമികമായ ഈ അന്വേഷണങ്ങളെ ആക്ടിവിസത്തിലേക്ക് ഇറക്കിക്കൊണ്ടുവന്ന് നവസാമൂഹ്യപ്രസ്ഥാനങ്ങള്‍ രംഗത്തുവന്നു. നവസാമൂഹിക പ്രസ്ഥാനങ്ങളുടെ ജിഹ്വയായിത്തീരാനും മാധ്യമം പോലുള്ള പ്രസിദ്ധീകരണങ്ങള്‍ക്കായി. ഇതിന് വാണിജ്യമെന്ന പോലെ സൈദ്ധാന്തികമായ കാരണവും ഉണ്ട് (ഈ ലക്കത്തില്‍ തുടര്‍ന്നു ചേര്‍ത്തിരിക്കുന്ന ഐജാസ് അഹമ്മദിന്റെ ലേഖനം കാണുക). ഇങ്ങനെ ശക്തിപ്പെട്ട ആക്ടിവിസം ഏതു ദിശയില്‍ ആണെന്നൊന്നും ഇവരുടെ ആലോചനക്കു വിഷയമായിരുന്നില്ല. മറിച്ച് ഓരോ ലക്കവും എങ്ങനെ വിറ്റഴിക്കാം എന്ന ചിന്ത മാത്രമേ നടന്നുള്ളൂ.

നേരത്തെ മാവോയിസ്റ്റ് നിലപാടില്‍ നിന്നുകൊണ്ടുള്ള ബൌദ്ധിക പ്രവര്‍ത്തനങ്ങള്‍ ലിറ്റില്‍ മാഗസിനുകളുടെ ഒരു സംസ്കാരം സൃഷ്ടിച്ചതിലൂടെയാണ് തങ്ങളുടെ ആശയപ്രചാരണം നടത്തിയത്. ബൌദ്ധിക പ്രവര്‍ത്തനത്തിന്റെ വഴിയില്‍ അതു കേരളത്തിനു നല്ല നിലയില്‍ സംഭാവന നല്‍കുകയും ചെയ്തു. എന്നാല്‍ മാവോയിസ്റ്റ് രാഷ്ട്രീയം അപചയിച്ചതോടെ ലിറ്റില്‍ മാഗസിനുകളുടെ ഈ സംസ്കാരം അന്യമായി. തുടര്‍ന്ന് തൊണ്ണൂറുകളില്‍ കേരളത്തില്‍ രംഗപ്രവേശം ചെയ്ത രാഷ്ട്രീയ വാണിജ്യ മാഗസിന്‍ തരംഗത്തിലൂടെയാണ് ഈ ആശയങ്ങള്‍ വീണ്ടും മറ്റൊരു പശ്ചാത്തലത്തില്‍ രംഗത്തുവന്നത്്. പുതിയ മാഗസിനുകളുടെ ഭാവുകത്വ പരിസരം തന്നെ അവര്‍ കണ്ടെത്തിയത് ലിറ്റില്‍ മാഗസിന്‍ സംസ്കാരത്തില്‍ നിന്ന് തങ്ങള്‍ക്ക് ആവശ്യമുള്ളതുമാത്രം എടുത്തുപയോഗിച്ചുകൊണ്ടാണ്. ഈ പുതിയ ഉപയോഗങ്ങളുടെ പതാകവാഹകരാകാനും അതുവഴി മാവോയിസ്റ്റ് പാരമ്പര്യത്തിലെ ബൌദ്ധിക പ്രവര്‍ത്തനങ്ങള്‍ക്ക് ഇടം നല്‍കാനും മാധ്യമം പോലുള്ള ഒരു മതഫണ്ടമെന്റലിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രസിദ്ധീകരണത്തിനു കഴിഞ്ഞതെങ്ങനെ? പലരെയും വിസ്മയപ്പെടുത്തുന്ന ചോദ്യമാണിത്. എവിടെയാണ് മാവോയിസവും ഇസ്ളാമിസവും തമ്മില്‍ പ്ളാറ്റ്ഫോം പങ്കിടുന്നത്?

ഹിന്ദുത്വ വിരുദ്ധതയിലൂന്നിയ ബൌദ്ധിക സമാഹരണത്തില്‍ നിന്ന് ഒരു പരിധിവരെ പിന്‍വാങ്ങേണ്ടി വന്ന മാധ്യമം പ്രസിദ്ധീകരണങ്ങള്‍ക്ക്, പിന്നെ അപരനായിത്തീര്‍ന്നത് കേരളത്തിലെയും ഇന്ത്യയിലും പൊതുഇടതുപക്ഷ പ്രസ്ഥാനമാണെന്നു കാണാം. ഹിന്ദുത്വ ഫാസിസത്തിനെതിരെ അതിതീവ്രമായ എതിര്‍പ്പിന്റെ വാചകമേള സംഘടിപ്പിച്ചവര്‍, ഇടതുപക്ഷം യുപിഎ ഗവണ്‍മെന്റിനെ പിന്തുണച്ചപ്പോള്‍ വാണിജ്യപരമായ ചുവടുമാറ്റം നടത്തി. ഇതാ.. നിയോലിബറല്‍ മുതലാളിത്തത്തെ ഇടതുപക്ഷം പിന്തുണക്കുന്നു എന്നു വിലാപം നടത്തി. ആര്‍എസ്എസിന്റെ വെട്ടും കുത്തുമേറ്റ് കണ്ണൂരില്‍ കമ്യൂണിസ്റ്റ് രാഷ്ട്രീയം പ്രതിസന്ധികള്‍ നേരിടുമ്പോള്‍, ഛെ... ഇതെന്തു കൊലപാതക രാഷ്ട്രീയം എന്നു മധ്യവര്‍ഗത്തിന്റെ കുപ്രസിദ്ധമായ പുഛഭാവത്തോടെ അതിനെ പരിഹസിച്ചു. ഈ ഭാവം പ്രകാശിപ്പിക്കുന്ന ലേഖനങ്ങള്‍ സംഘടിപ്പിച്ചു പ്രസിദ്ധീകരിച്ചു. വാണിജ്യതാല്പര്യം അപകടപ്പെടുന്ന ഏതു നിമിഷവും ഏത് തരക്കാരെയും കൂടെക്കിടത്തി തങ്ങളുടെ മൂലധന തൃഷ്ണ ശമിപ്പിക്കാന്‍ മാധ്യമം തയ്യാറായി. എംജിഎസും കെ വേണുവും എല്ലാം മാധ്യമത്താളുകളില്‍ നിര്‍ബാധം ഹിന്ദുത്വവും ആഗോളവല്‍ക്കരണവും പ്രചരിപ്പിച്ചു.

ഹിന്ദുത്വം എന്ന അപരനിലൂടെ തങ്ങളുടെ ഉപരിവര്‍ഗ സാമ്പത്തിക താല്പര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രമിച്ചവര്‍, ഹിന്ദുത്വത്തെ മാറ്റിനിര്‍ത്താന്‍ മുന്‍കൈയെടുത്ത സിപിഐ എം നിയോ ലിബറലിസ്റ്റുകളാണെന്നു വിലയിരുത്തി. ഒരു പൊതു ഇടതുപക്ഷത്തിന്റെ സാന്നിധ്യം ഇന്ത്യന്‍ സമൂഹത്തില്‍ അനിവാര്യമായ ഘട്ടത്തില്‍ മാവോയിസ്റ്റ് അതിസാഹസികതകളോട് ഒപ്പം ചേര്‍ന്ന് സിപിഐ എം വിരുദ്ധ അപസ്മാരം പ്രചരിപ്പിച്ചു. നവസാമൂഹ്യ പ്രസ്ഥാനം എന്ന പേരില്‍ രംഗത്തുവന്ന മാവോയിസ്റ്റ് രാഷ്ട്രീയത്തെ ആശ്ളേഷിച്ചുകൊണ്ട് തങ്ങളുടെ വാണിജ്യസുരക്ഷിതത്വം ഉറപ്പിച്ചു. ഭാഷയുടെ അതിഭാവുകത്വം നിറഞ്ഞ പ്രയോഗത്തിലൂടെയും സെന്‍സേഷണലിസം കുത്തിനിറച്ച സമീപനത്തിലൂടെയും, ഭാഷയെയും രാഷ്ട്രീയത്തെയും നശിപ്പിക്കുന്ന ഒരു പുതിയ മാധ്യമ ഭാവുകത്വം ഉല്പാദിപ്പിക്കാന്‍ മാധ്യമത്തിനായി എന്നത് അവര്‍ കേരളസമൂഹത്തിന് നല്‍കിയ സംഭാവനയായി നമുക്ക് വിലയിരുത്താം.

മക്തി തങ്ങളും മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബും സി എന്‍ അഹമ്മദ് മൌലവിയും സഖാവ് കുഞ്ഞാലിയും വൈക്കം മുഹമ്മദ് ബഷീറും കെ ടി മുഹമ്മദും പ്രതിനിധീകരിക്കുന്ന കേരളീയ ഇസ്ളാമിക നവോത്ഥാനത്തിന്റെയും സമരോന്മുഖതയുടെയും പാരമ്പര്യമെവിടെ? ഇറക്കുമതി ചെയ്ത ഈ പുത്തന്‍ ഇസ്ളാമിസത്തിന്റെ പാരമ്പര്യമെവിടെ? ഇഎംഎസും അബ്ദുറഹിമാന്‍ സാഹിബും നേതൃത്വം നല്‍കിയ കേരളീയ ദേശീയ പ്രസ്ഥാനത്തിന്റെയും സോഷ്യലിസ്റ്റ് കാഴ്ചപ്പാടിന്റെയും പാരമ്പര്യമെവിടെ, ജമാഅത്തെ ഇസ്ളാമിയുടെ വരേണ്യ ഇസ്ളാമിസത്തിന്റെ മാധ്യമവൃന്ദം ഉല്പാദിപ്പിക്കുന്ന സംസ്കാരിക ദുഷിപ്പുകള്‍ എവിടെ?

Anonymous said...

മക്തി തങ്ങളും മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബും സി എന്‍ അഹമ്മദ് മൌലവിയും സഖാവ് കുഞ്ഞാലിയും വൈക്കം മുഹമ്മദ് ബഷീറും, കെ ടി മുഹമ്മദും പ്രതിനിധീകരിക്കുന്ന കേരളീയ ഇസ്ളാമിക നവോത്ഥാനത്തിന്റെയും സമരോന്മുഖതയുടെയും പാരമ്പര്യമെവിടെ?

ബാക്കിയെല്ലാ പേരുകളോടും യോജിപ്പ്. പക്ഷേ ബഷീര്‍ അവസാനാ കാലത്ത് ജമായത്തെ ആയില്ലെ? അദ്ദേഹം‌ ജമായത്തെ വാരിക പ്രബോധനത്തില്‍ ഹിന്ദു-ക്രൈസ്തവവിരുദ്ധ ലേഖനങ്ങള്‍ എഴുതിയില്ലേ?