Monday, November 12, 2007

മതവും മാര്‍ക്സിസവും

മതവും മാര്‍ക്സിസവും . പിണറായി വിജയന്‍
(കമ്യൂണിസത്തിനെതിരായി യുദ്ധപ്രഖ്യാപനം നടത്തി മുന്നോട്ടുവരുന്നവര്‍ ഓര്‍ത്തിരിക്കേണ്ടതും വായിച്ചിരിക്കേണ്ടതുമായ ലേഖനം)

മാര്‍ക്സിസം മതത്തെ കാണുന്ന രീതിയെസംബന്ധിച്ച് ഗൌരവമായ സംവാദങ്ങള്‍ പല ഘട്ടങ്ങളിലും ഉയര്‍ന്നുവന്നിട്ടുണ്ട്. മാര്‍ക്സിസം മതവിരുദ്ധ ആശയമാണെന്ന ധാരണ വിവിധ കാലങ്ങളില്‍ മുന്നോട്ടുവയ്ക്കപ്പെട്ടിട്ടുണ്ട്. ചര്‍ച്ചകളില്‍ പലതും ഈ പ്രശ്നത്തെ ശരിയായ രീതിയില്‍ സമീപിക്കുന്നതരത്തിലല്ല. വര്‍ത്തമാനകാലത്ത് കേരളത്തില്‍ ഉയര്‍ന്ന ചര്‍ച്ചകളിലും ഇത്തരമൊരു അവ്യക്തത നിറഞ്ഞുനില്‍ക്കുന്നു. എന്നാല്‍, മതത്തെസംബന്ധിച്ച മാര്‍ക്സിസ്റ് സമീപനം സുവ്യക്തവും ശാസ്ത്രീയതയില്‍ അടിയുറച്ചതുമാണ്.
മനുഷ്യന്‍ പ്രകൃതിയുടെ ഭാഗംതന്നെയാണ്. എന്നാല്‍, പ്രകൃതിയെ മാറ്റിത്തീര്‍ക്കാനുള്ള ശേഷി മനുഷ്യനുണ്ടുതാനും. പ്രകൃതിയില്‍ അധ്വാനം പ്രയോഗിച്ചാണ് മനുഷ്യന്‍ വികസനത്തിന്റെ പടവുകള്‍ ചവിട്ടിക്കയറിയത്. തീ, കാറ്റ്, വെള്ളം തുടങ്ങിയ പ്രകൃതിശക്തികള്‍ മനുഷ്യന്റെ ജീവിതത്തിന് നിരവധി തടസ്സം സൃഷ്ടിച്ചു. അതുകൊണ്ട് അത്തരം ശക്തികളെ ആരാധിച്ച് പ്രീതിപ്പെടുത്തുന്ന രീതി മുന്നോട്ടുവയ്ക്കപ്പെട്ടു. ഇതില്‍നിന്നാണ് ലോകത്തെ ആദ്യ ആരാധനാരീതികളും ദൈവസങ്കല്‍പ്പങ്ങളും രൂപപ്പെട്ടത്.
മനുഷ്യന്റെ മുന്നോട്ടുപോക്കിനിടയില്‍ പുതിയ പണിയായുധങ്ങള്‍ സ്വായത്തമാക്കാന്‍ കഴിഞ്ഞു. ഓരോ മനുഷ്യനും തങ്ങള്‍ക്ക് ആവശ്യമുള്ളതിനേക്കാള്‍ കൂടുതല്‍ ഉല്‍പ്പാദിപ്പിക്കാന്‍ പറ്റുമെന്നായപ്പോള്‍, ആരാധന നടത്തുന്ന പുരോഹിതന്മാരും അവരെ തീറ്റിപ്പോറ്റുന്ന അധ്വാനിക്കുന്ന ജനങ്ങളും എന്ന നിലവന്നു. ഇത്തരം കാര്യങ്ങളെ നിയന്ത്രിക്കുന്ന ഭരണസംവിധാനങ്ങള്‍ രൂപപ്പെടാന്‍ തുടങ്ങി. സമൂഹം വര്‍ഗവിഭജിതമായി. അധ്വാനിക്കുന്ന ജനത ഒരു ഭാഗത്തും പുരോഹിത ഭരണവര്‍ഗ ശക്തികളും ചേര്‍ന്ന് മറുഭാഗത്തും നിലകൊണ്ടു. അടിമകളും ഉടമകളുമുണ്ടായി. ചൂഷണത്തിന്റെ ആരംഭം ഇത്തരത്തിലാണ് ഉണ്ടാകുന്നത്. ഇത്തരം സമൂഹത്തിനകത്ത് പുതിയ തരത്തിലുള്ള ചിന്തകള്‍ രൂപപ്പെടാന്‍ തുടങ്ങി. ഭരണകൂടത്തിന്റെ ആശയങ്ങള്‍ക്ക് സ്വാഭാവികമായി മേല്‍ക്കൈ ഉണ്ടായിരുന്നു. എന്നാല്‍, അതിനെതിരെയുള്ള പ്രതിരോധത്തിന്റെ ചിന്തകളും പ്രവര്‍ത്തനങ്ങളും ശക്തമായിത്തന്നെ ഉയര്‍ന്നു. നിലനില്‍ക്കുന്ന വ്യവസ്ഥയോടുള്ള കലാപങ്ങളുണ്ടായി. ഈ കലാപങ്ങള്‍ പലതും മതങ്ങളുടെ രൂപത്തിലാണ് ചരിത്രത്തിന്റെ ആദ്യഘട്ടങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.
ഈ സാഹചര്യങ്ങളെ ശരിയായ രീതിയില്‍ മാര്‍ക്സിസ്റ് ആചാര്യന്മാര്‍ വിശകലനംചെയ്തിട്ടുണ്ട്. എംഗല്‍സ് ആദ്യകാല ക്രിസ്തുമത ചരിത്രത്തെപ്പറ്റി എന്ന ലേഖനത്തില്‍ ഇങ്ങനെ രേഖപ്പെടുത്തുന്നു: "ആദ്യകാല ക്രിസ്തുമത ചരിത്രത്തിന് ആധുനിക തൊഴിലാളിവര്‍ഗപ്രസ്ഥാനവുമായി പല സംഗതികളിലും ശ്രദ്ധേയമായ സാദൃശ്യമുണ്ട്. ഈ പ്രസ്ഥാനംപോലെ ക്രിസ്തുമതവും മര്‍ദിതജനങ്ങളുടെ ഒരു പ്രസ്ഥാനമായിരുന്നു. അടിമകളുടെയും സ്വതന്ത്രരാക്കപ്പെട്ടവരുടെയും മതമെന്നനിലയ്ക്കാണ്, എല്ലാവിധ അവകാശങ്ങളും നിഷേധിക്കപ്പെട്ട പാവപ്പെട്ടവരുടെ മതമെന്നനിലയ്ക്കാണ്, റോമിന്റെ ചവിട്ടടിക്കീഴില്‍ ആക്കപ്പെട്ടതോ റോമിനാല്‍ ഛിന്നഭിന്നമാക്കപ്പെട്ടതോ ആയ ജനതയുടെ മതമെന്നനിലയ്ക്കാണ് അത് ആദ്യം രംഗപ്രവേശനംചെയ്തത്. ബന്ധനത്തില്‍നിന്നും കഷ്ടപ്പാടുകളില്‍നിന്നുമുള്ള മോക്ഷമാണ് ക്രിസ്തുമതത്തെപ്പോലെ തൊഴിലാളി സോഷ്യലിസവും വാഗ്ദാനംചെയ്യുന്നത്. ക്രിസ്തുമതം ഈ മോക്ഷം വാഗ്ദാനം ചെയ്യുന്നത് മരണാനന്തരമുള്ള ഒരു ജീവിതത്തില്‍, സ്വര്‍ഗത്തില്‍ ആണെങ്കില്‍, ഈ ലോകത്തില്‍തന്നെയാണ്, സമൂഹത്തിന്റെ പരിവര്‍ത്തനത്തിലൂടെയാണ് സോഷ്യലിസം ഇത് വാഗ്ദാനംചെയ്യുന്നത്.'' ഇതു കാണിക്കുന്നത് മതങ്ങളെ അന്ധമായി എതിര്‍ക്കുക എന്നതല്ല, മറിച്ച് അതിനെ അതിന്റെ ചരിത്ര കാലഘട്ടത്തില്‍വച്ച് പരിശോധിക്കുകയും ഗുണപരമായി അത് നിര്‍വഹിച്ച കടമകളെ അംഗീകരിക്കുകയും ചെയ്യുക എന്നതാണ് മാര്‍ക്സിസ്റുകളുടെ സമീപനം എന്നാണ്. മരണാനന്തരലോകത്തെ സമത്വസുന്ദരമായ സമൂഹത്തെക്കുറിച്ചാണ് ക്രിസ്തുമതം വിഭാവനംചെയ്തതെങ്കില്‍, അത് ഈ ലോകത്ത് എങ്ങനെ പ്രാവര്‍ത്തികമാക്കാമെന്നതാണ് കമ്യൂണിസ്റുകാര്‍ ആലോചിക്കുന്നത്. അതുകൊണ്ടുതന്നെ പരലോകത്തെ സമത്വം ഈ ലോകത്തുകൂടി വ്യാപിപ്പിക്കുന്നതിനുവേണ്ടി കമ്യൂണിസ്റുകാരുമായി ഐക്യപ്പെട്ടുപോകുന്നതിന് മതവിശ്വാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകില്ല.
ചരിത്രത്തെ ശാസ്ത്രീയമായി കാണുന്ന ഈ സമീപനംതന്നെയാണ് മറ്റെല്ലാ മതങ്ങളോടും മാര്‍ക്സിസം സ്വീകരിച്ചത്. അതിനാല്‍ മഹത്തായ സാമൂഹ്യസമരങ്ങളില്‍ മതം വഹിച്ച പങ്കിനെ കാണുന്നതിന് ഒരു പ്രയാസവും അതിനുണ്ടായില്ല. റോമാ സാമ്രാജ്യത്വത്തിന്റെ ജീര്‍ണകാലഘട്ടത്തിലെ ബഹുജനകലാപങ്ങളിലാണ് ക്രിസ്തുമതത്തിന്റെ ഉല്‍ഭവമെന്നു മാര്‍ക്സും എംഗല്‍സും ദര്‍ശിച്ചിട്ടുണ്ട്. ഇസ്ളാംമതത്തിന്റെ ആവിര്‍ഭാവത്തെ പരാമര്‍ശിക്കവെ ബദൂയിനുകളും പട്ടണവാസികളും തമ്മിലുള്ള ആഭ്യന്തരസമരങ്ങളിലേക്ക് മാര്‍ക്സും എംഗല്‍സും ശ്രദ്ധക്ഷണിക്കുകയുണ്ടായി. അറേബ്യന്‍ ഉപദ്വീപിനെ അബിസീനിയക്കാരില്‍നിന്ന് വിമോചിപ്പിക്കുന്നതിനും ചിരകാലമായി മറഞ്ഞുപോയ വ്യാപാരമാര്‍ഗങ്ങള്‍ വീണ്ടെടുക്കുന്നതിനുമുള്ള അറബി ദേശീയബോധത്തിന്റെ ഉണര്‍വായിരുന്നു അതെന്നും കണ്ടെത്തുന്നുണ്ട്. ജീര്‍ണിക്കുന്ന നാടുവാഴി വ്യവസ്ഥയും ഉയര്‍ന്നുവരുന്ന ബൂര്‍ഷ്വാസിയും തമ്മിലുള്ള സങ്കീര്‍ണമായ വര്‍ഗസമരത്തിന്റെ പ്രതിഫലനമായിരുന്നു പ്രൊട്ടസ്റന്റ് സഭ നടത്തിയ പരിഷ്കാരമെന്നും അവര്‍ നിരീക്ഷിച്ചു. ബുദ്ധമതവും ജൈനമതവും ബ്രാഹ്മണമേധാവിത്വത്തിനെതിരെ രൂപപ്പെട്ടുവന്ന എതിര്‍പ്പിന്റെ മുഖമാണ് മുന്നോട്ടുവയ്ക്കുന്നതെന്നും മാര്‍ക്സിസ്റുകാര്‍ നിരീക്ഷിക്കുകയുണ്ടായി. അക്ഷരം ശൂദ്രന് നിഷേധിച്ചിരുന്ന കാലത്ത് അവ നല്‍കുന്നതിന് ബുദ്ധസന്ന്യാസിമാര്‍ സ്വീകരിച്ച നിലപാടുകള്‍ ഇതിന്റെ തുടര്‍ച്ചയായാണ് കാണേണ്ടത്.
മതം നിര്‍വഹിച്ചിരുന്ന സാമൂഹ്യധര്‍മത്തെ നിരവധി ലേഖനങ്ങളിലൂടെ മാര്‍ക്സ് വ്യക്തമാക്കുന്നുണ്ട്. അതില്‍ ഏറ്റവും പ്രസിദ്ധമായിട്ടുള്ളത് ഹെഗലിന്റെ നിയമദര്‍ശനത്തെപ്പറ്റിയുള്ള നിരൂപണത്തിന് ഒരു സംഭാവന എന്ന പുസ്തകത്തിന്റെ ആമുഖത്തിലാണ്. "മനുഷ്യനാണ് മതത്തെ സൃഷ്ടിക്കുന്നത്. അല്ലാതെ മതം മനുഷ്യനെ സൃഷ്ടിക്കുകയല്ല ചെയ്യുന്നത്. ഇനിയും കണ്ടെത്താത്തവനോ കണ്ടെത്തിയിട്ട് വീണ്ടും സ്വയം നഷ്ടപ്പെട്ടവനോ ആയ മനുഷ്യന്റെ ആത്മബോധവും ആത്മസംവേദനവുമാണ് മതം എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.'' ഇതിലൂടെ മനുഷ്യന്‍ മതങ്ങളെ സൃഷ്ടിക്കുകയാണുണ്ടായതെന്ന സമീപനം മുന്നോട്ടുവയ്ക്കുന്നു. അതോടൊപ്പംതന്നെ മനുഷ്യന്റെ ആത്മബോധവും ആത്മസംവേദനവുമാണ് മതം എന്ന് സൂചിപ്പിക്കുന്നതിലൂടെ മനുഷ്യനും മതവും തമ്മിലുള്ള പരസ്പരബന്ധത്തെ അംഗീകരിക്കുകയുമാണ് ചെയ്യുന്നത്. മനുഷ്യന്റെ പ്രകൃതിയുമായുള്ള സംവേദനത്തിന്റെയും തന്നെക്കുറിച്ചുള്ള ബോധത്തിന്റെയും പ്രതിഫലനമെന്ന നിലയിലാണ് മതത്തെ കാണുന്നത്. ഇത് ഇന്നത്തെ കാലത്ത് നിലനില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല, അത് മനുഷ്യസമൂഹത്തില്‍ നിര്‍വഹിക്കുന്ന പങ്കിനെയും വിശദമായി പ്രതിപാദിക്കുന്നുമുണ്ട്.
മാര്‍ക്സിന്റെ പ്രസിദ്ധമായ മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന പ്രയോഗവും ഈ ലേഖനത്തില്‍തന്നെയാണ് വരുന്നത്. എന്നാല്‍, ഇത് ഉദ്ധരിക്കുന്നവര്‍ ഏത് സാഹചര്യത്തിലാണ് മാര്‍ക്സ് അത് ഉപയോഗിച്ചതെന്നും എന്താണ് അതിനുമുമ്പും പിമ്പുമായി പറഞ്ഞതെന്നും വിശദീകരിക്കാന്‍ പരിശ്രമിക്കാറില്ല. മേല്‍സൂചിപ്പിച്ച ലേഖനത്തിലെ ഒരു ഖണ്ഡികയുടെ അവസാനമായാണ് പ്രസിദ്ധമായ കറുപ്പ് എന്ന പ്രയോഗം അദ്ദേഹം നടത്തുന്നത്. ആ ഖണ്ഡിക ഇങ്ങനെയാണ്: "മതപരമായ സന്താപം എന്നത് അതേസമയംതന്നെ യഥാര്‍ഥ സന്താപത്തിന്റെ ഒരു ബഹിര്‍സ്ഫുരണവും യഥാര്‍ഥ സന്താപത്തിനെതിരായ പ്രതിഷേധവുംകൂടിയാണ്. മതം മര്‍ദിതജീവിയുടെ നിശ്വാസമാണ്. ഹൃദയശൂന്യമായ ലോകത്തിന്റെ ഹൃദയമാണത്. അതുപോലെതന്നെ ഉന്മേഷരഹിതമായ സാഹചര്യങ്ങളിലെ ലഹരിയുമാണത്. ജനങ്ങളെ മയക്കുന്ന കറുപ്പുമാണത്.'' (മതത്തെപ്പറ്റി, മാര്‍ക്സ് എംഗല്‍സ്, പേജ് 47). ഇതില്‍ പറഞ്ഞ പ്രധാന കാര്യങ്ങള്‍ പലപ്പോഴും വിസ്മരിക്കുകയാണ് പതിവ്. അവ ഇവയാണ്.
(എ) മനുഷ്യന്റെ ദുഃഖത്തിന്റെ പ്രതിഫലനമാണ്.
(ബി) മനുഷ്യന്റെ ദുഃഖത്തിനോടുള്ള പ്രതിഷേധമാണ്.
(സി) മര്‍ദിതജീവിയുടെ നിശ്വാസമാണ്.
(ഡി) മനുഷ്യത്വരഹിതമായ ലോകത്തിന്റെ മനുഷ്യമുഖമാണ്.
(ഇ) ഉന്മേഷരഹിതമായ സാഹചര്യത്തില്‍ ഉന്മേഷം നല്‍കുന്നതാണ്.
(എഫ്) അത് ജനങ്ങളെ മയക്കുന്ന കറുപ്പുമാണ്.
ഇത്തരത്തില്‍ മനുഷ്യന്റെ ദുഃഖത്തിന്റെ പ്രതിഫലനമായും ദുഃഖത്തിനോടുള്ള പ്രതിഷേധമായും മതത്തെ കാണുകയാണ് മാര്‍ക്സ് ചെയ്തത്. അടിച്ചമര്‍ത്തപ്പെട്ടവന്റെ വികാരങ്ങളാണ് മതം പ്രതിഫലിപ്പിക്കുന്നതെന്ന് വ്യക്തമാക്കുന്നു. മാത്രമല്ല, മനുഷ്യത്വരഹിതമായ ലോകത്ത് മനുഷ്യത്വമാണ് മതദര്‍ശനം ഉയര്‍ത്തിപ്പിടിക്കുന്നതെന്നും അംഗീകരിക്കാന്‍ അദ്ദേഹത്തിന് ഒരു മടിയും ഉണ്ടായില്ല. ഇത്തരത്തിലുള്ള ഗുണഗണങ്ങള്‍ വിശദീകരിക്കുമ്പോഴും യഥാര്‍ഥ പ്രശ്നങ്ങളെ ശാസ്ത്രീയമായി പരിഹരിക്കുന്നതിനുള്ള ശേഷി ഈ കാഴ്ചപ്പാടുകളില്‍ നിലനില്‍ക്കുന്നില്ലെന്നും വ്യക്തമാക്കാനാണ് കറുപ്പ് എന്ന പ്രയോഗം നടത്തിയത്. വേദനസംഹാരികള്‍ വേദന തല്‍ക്കാലം അറിയിക്കാതെ നില്‍ക്കും. എന്നാല്‍, രോഗാവസ്ഥ അതിനു മാറ്റാന്‍ സാധിക്കുകയുമില്ല. ലോകത്തെ മനുഷ്യന്റെ പ്രയാസങ്ങളെ പ്രതിഫലിപ്പിക്കുന്നു, എന്നാല്‍ അതിന് പരിഹാരം കാണാനുള്ള പ്രായോഗികപദ്ധതി ഇല്ലെന്നുള്ള കാഴ്ചപ്പാടാണ് ഇതില്‍ വിശദീകരിച്ചിരിക്കുന്നത്.
മാര്‍ക്സും എംഗല്‍സും ഉയര്‍ത്തിപ്പിടിച്ച മതത്തെസംബന്ധിച്ച കാഴ്ചപ്പാടുകളെ മുന്നോട്ടുകൊണ്ടുപോയ ലെനിന്‍ മതത്തിനോടുള്ള സമീപനത്തെക്കുറിച്ച് 'നാട്ടിന്‍പുറത്തെ പട്ടിണിപ്പാവങ്ങളോട്' എന്ന തന്റെ കൃതിയില്‍ ഇങ്ങനെ വിവരിച്ചിട്ടുണ്ട്: "ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാന്‍മാത്രമല്ല, തന്റെ മതം പ്രചരിപ്പിക്കുവാനും മതംമാറാന്‍കൂടിയും ഓരോരുത്തര്‍ക്കും പൂര്‍ണ സ്വാതന്ത്യ്രം ഉണ്ടായിരിക്കണം. ഒരാളോട് അയാളുടെ മതത്തെപ്പറ്റി ചോദിക്കാനുള്ള അവകാശംപോലും ഒരൊറ്റ ഉദ്യോഗസ്ഥനും ഉണ്ടായിരിക്കരുത്. അത് ഓരോരുത്തരുടെയും മനഃസാക്ഷിയുടെ പ്രശ്നമാണ്. അതില്‍ ഇടപെടാന്‍ ആര്‍ക്കും അവകാശമില്ല.''
ഇത്തരത്തില്‍ മതം രൂപപ്പെടുന്ന പശ്ചാത്തലത്തെയും അത് നിര്‍വഹിച്ച ധര്‍മങ്ങളെയും തിരിച്ചറിഞ്ഞുകൊണ്ടാണ് മാര്‍ക്സും എംഗല്‍സും ലെനിനുമെല്ലാം നിലപാടുകള്‍ സ്വീകരിച്ചത്. മാത്രമല്ല, മതവിശ്വാസം വച്ചുപുലര്‍ത്തുന്നതിനുള്ള പൌരന്റെ അവകാശത്തെ അംഗീകരിക്കാനും അതിനെ തടുക്കാനുള്ള പരിശ്രമങ്ങളോട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുകയുമാണ് ഇവര്‍ ചെയ്തത്.
സിപിഐ എം മതവിരുദ്ധമല്ല.
മതങ്ങളെ നിരോധിക്കണമെന്ന ആശയം മാര്‍ക്സും എംഗല്‍സും ജീവിച്ചിരുന്ന കാലത്തുതന്നെ സജീവമായി ഉയര്‍ന്നുവന്നിരുന്നു. അക്കാലത്തെ പല ബുദ്ധിജീവികളും ഇത്തരം നിലപാട് സ്വീകരിച്ചു. ഇത് ചില വ്യക്തികളുടെ നിലപാട് മാത്രമായിരുന്നില്ല. അന്ന് സജീവമായി പ്രവര്‍ത്തിച്ച ചില പ്രസ്ഥാനങ്ങളും ഈ ആശയം മുന്നോട്ടുവച്ചു. മതം മനുഷ്യരെ വഴിതെറ്റിക്കുന്നതാണെന്നും അവ പുരോഗതിക്ക് തടസ്സമാണെന്നുമുള്ള വാദമായിരുന്നു ഇതിന് കാരണമായി പറഞ്ഞിരുന്നത്. അവര്‍ മതത്തിനെതിരെ മര്‍ദനമുറകള്‍ സ്വീകരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കുകയും ചെയ്തു.
അരാജകവാദികളും ബ്ളാങ്കിസ്റുകളും ഡ്യൂറിങ്ങും മുന്നോട്ടുവച്ച ഇത്തരം കാഴ്ചപ്പാടുകളെ മാര്‍ക്സും എംഗല്‍സും ശക്തമായി അപലപിച്ചു. അവര്‍ക്കെതിരെ ഉജ്വലമായ ആശയസമരമാണ് ഇവര്‍ നടത്തിയത്. ആന്റീ ഡ്യൂറിങ്ങ്, പ്രവാസ സാഹിത്യം എന്നിവയില്‍ ഈ കാര്യം തെളിഞ്ഞുവരുന്നുണ്ട്. മതം രൂപപ്പെട്ടുവരുന്നത് സവിശേഷമായ സാമൂഹ്യ-രാഷ്ട്രീയ സാഹചര്യത്തിലാണ്. ആ സാഹചര്യം നിലനില്‍ക്കുന്നിടത്തോളം കാലം മതങ്ങള്‍ക്ക് അതിന്റേതായ നിലനില്‍പ്പുണ്ടെന്നും അത് അംഗീകരിക്കേണ്ടതുണ്ടെന്നും അതിനാല്‍ മര്‍ദന നടപടികള്‍ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും അവര്‍ വ്യക്തമാക്കി.
ആന്റി ഡ്യൂറിങ്ങില്‍ എംഗല്‍സ് ഇങ്ങനെ പറഞ്ഞു: "ഡ്യൂറിങ്ങിന്റെ ഭാവി ഭരണകൂടത്തില്‍ ഏതൊരാളിനും അവന്റേതായ രീതിയില്‍ സന്തുഷ്ടനായിരിക്കുവാന്‍ സാധിക്കുകയില്ല. ഈ ഭാവി ഭരണകൂടത്തിന്റെ ഭരണഘടനയില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത് ഇപ്രകാരമായിരിക്കും: 'സ്വതന്ത്രസമൂഹത്തില്‍ മതപരമായ യാതൊരു വിധ ആരാധനയും ഉണ്ടായിരിക്കുകയില്ല. എന്തുകൊണ്ടെന്നാല്‍, പ്രകൃതിക്കു പിന്നിലോ അതിനു മുകളിലോ നേര്‍ച്ചയോ പ്രാര്‍ഥനയോകൊണ്ട് സ്വാധീനിക്കാന്‍ പറ്റുന്ന തരത്തിലുള്ള ശക്തികളുണ്ടെന്ന പ്രാകൃതകാലത്തെ ബാലിശമായ അന്ധവിശ്വാസത്തെ അതിജീവിച്ചിട്ടുള്ളവരായിരിക്കും ഈ ഭരണകൂടത്തിന്‍കീഴില്‍ ജീവിക്കുന്നവരെല്ലാം. അതുകൊണ്ട് ശരിയായി സങ്കല്‍പ്പിക്കപ്പെട്ടിട്ടുള്ള ഒരു സാമൂഹ്യവ്യവസ്ഥയില്‍ മതപരമായ മാന്ത്രികവിദ്യയുടെ സര്‍വവിധ ആര്‍ഭാടങ്ങളും അതോടൊപ്പം മതപരമായ ആരാധനയുടെ എല്ലാ അംശങ്ങളും നിരോധിക്കേണ്ടതാണ്'ഇങ്ങനെ മതം നിരോധിക്കപ്പെടുന്നു.'' ഇത്തരത്തില്‍ ഡ്യൂറിങ്ങിന്റെ മതനിരോധനത്തെ ചൂണ്ടിക്കാണിച്ചശേഷം ഈ സമീപനം ശക്തമായി എംഗല്‍സ് എതിര്‍ക്കുകയാണ്.
പ്രവാസ സാഹിത്യം എന്ന എംഗല്‍സിന്റെ ലേഖനത്തില്‍ 1793 ല്‍ ബ്ളാങ്ക്വിസ്റുകള്‍ പുറപ്പെടുവിച്ച ഡിക്രിയെയും ശക്തമായി എതിര്‍ക്കുന്നുണ്ട്. ആ ഡിക്രിയിലെ ഒരു ഭാഗം ഇങ്ങനെയാണ്: "കമ്യൂണ്‍ മനുഷ്യരാശിയെ ഭൂതകാലദുരിതത്തിന്റെ ദുര്‍ഭൂതത്തില്‍നിന്ന്''(ദൈവത്തില്‍നിന്ന്) "അവരുടെ ഇന്നത്തെ ദുരിതത്തിന്റെ ഈ കാരണത്തില്‍നിന്ന്.'' (ഇല്ലാത്ത ദൈവം ഒരു കാരണമാണു കേട്ടോ!), "എന്നെന്നേക്കുമായി മോചിപ്പിക്കും. കമ്യൂണില്‍ പുരോഹിതന്മാര്‍ക്ക് യാതൊരു സ്ഥാനവും ഇല്ല. മതപരമായ എല്ലാവിധ പ്രാര്‍ഥനകളും എല്ലാവിധ മതസംഘടനകളും നിരോധിക്കപ്പെടേണ്ടതാണ്.'' ഈ ഉത്തരവിനെ ശക്തമായ ഭാഷയിലാണ് എംഗല്‍സ് വിമര്‍ശിക്കുന്നത്.
ഈ കാര്യങ്ങളെല്ലാം തെളിയിക്കുന്നത് മതത്തിനെ നിരോധിക്കുക എന്നത് ഒരു ഘട്ടത്തിലും മാര്‍ക്സിസ്റുകളുടെ നിലപാടായിരുന്നില്ല എന്നാണ്. മാത്രമല്ല മതവിശ്വാസം വച്ചുപുലര്‍ത്താനുള്ള സ്വാതന്ത്യ്രത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയും അതിനെ നിരോധിക്കാനുള്ള പരിശ്രമങ്ങളെ പ്രതിരോധിക്കുകയുമാണ് ചെയ്തിട്ടുള്ളത്.
എന്നാല്‍, മതത്തിന്റെ പേരുപറഞ്ഞ് അടിസ്ഥാന ജനവിഭാഗത്തിന്റെ താല്‍പ്പര്യങ്ങളെ ഹനിക്കുന്ന വിധത്തില്‍ ഇടപെടുന്നതിനെ അതിശക്തമായി മാര്‍ക്സും എംഗല്‍സും എതിര്‍ത്തിട്ടുണ്ട്. അത് മതത്തിനോടുള്ള വിദ്വേഷത്തിന്റെ പശ്ചാത്തലത്തിലല്ല ഉണ്ടായത്. മറിച്ച് മതവിരുദ്ധരെന്ന് മുദ്രകുത്തി കമ്യൂണിസ്റുകാര്‍ക്കെതിരെ നിലപാടുകള്‍ സ്വീകരിച്ച ചില പുരോഹിതന്മാരുടെ നിലപാടിനെയാണ്. ഈ വസ്തുത കമ്യൂണിസ്റ് മാനിഫെസ്റോവില്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. കമ്യൂണിസ്റ് ആശയങ്ങള്‍ രൂപപ്പെട്ടുവരുന്ന കാലത്ത് അതിനെ എപ്രകാരമാണ് ചില പുരോഹിതന്മാര്‍ കൈകാര്യംചെയ്തത് എന്നതിന്റെ സൂചനകള്‍കൂടിയാണിത്. ഇതിനെതിരെയുള്ള മാര്‍ക്സിസ്റ് നിലപാട് മതം രാഷ്ട്രീയരംഗത്തേക്ക് തള്ളിക്കയറുന്നതിന് എതിരെയായിരുന്നു.
കമ്യൂണിസ്റ് മാനിഫെസ്റോയുടെ തുടക്കത്തില്‍ത്തന്നെ ഈ കാര്യം പറഞ്ഞിട്ടുണ്ട്: "യൂറോപ്പിനെ ഒരു ഭൂതം പിടികൂടിയിരിക്കുന്നു - കമ്മ്യൂണിസമെന്ന ഭൂതം. ഈ ഭൂതത്തിന്റെ ബാധ ഒഴിപ്പിക്കാന്‍വേണ്ടി പഴയ യൂറോപ്പിന്റെ ശക്തികളെല്ലാം - മാര്‍പ്പാപ്പയും സാര്‍ ചക്രവര്‍ത്തിയും മെറ്റര്‍നിഹും ഗിസോയും ഫ്രഞ്ച് റാഡിക്കല്‍ കക്ഷിക്കാരും ജര്‍മ്മന്‍ പോലീസ് ചാരന്മാരുമെല്ലാം ഒരു പാവനസഖ്യത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.'' രാജാക്കന്മാരോടും രാഷ്ട്രീയക്കാരോടുംചേര്‍ന്ന് മതം ഇടപെടുന്നതിനെയാണ് ഇവിടെ സൂചിപ്പിക്കുന്നതെന്ന് കാണാം. ഈ ഇടപെടലാണ് വിമര്‍ശനവിധേയമാകുന്നത്.
"മനുഷ്യനും മനുഷ്യനും തമ്മില്‍ നഗ്നമായ സ്വാര്‍ഥമൊഴികെ ഹൃദയശൂന്യമായ രൊക്കം പൈസ ഒഴികെ മറ്റൊരു ബന്ധവും ബാക്കിവച്ചില്ല'' എന്ന മുതലാളിത്തത്തിന്റെ സ്വഭാവത്തെ കമ്മ്യൂണിസ്റ് മാനിഫെസ്റോയില്‍ വിശദീകരിച്ചശേഷം മാര്‍ക്സും എംഗല്‍സും ഇങ്ങനെ പറയുന്നു: "മതത്തിന്റെപേരിലുള്ള ആവേശത്തിന്റെയും നിസ്വാര്‍ഥമായ വീരശൂരപരാക്രമങ്ങളുടെയും ഫിലിസ്റൈനുകളുടെ വികാരപരതയുടെയും ഏറ്റവും ദിവ്യമായ ആനന്ദനിര്‍വൃതികളെ അത് സ്വാര്‍ഥപരമായ കണക്കുകൂട്ടലിന്റെ മഞ്ഞുവെള്ളത്തിലാഴ്ത്തി''. ഇത് കാണിക്കുന്നത് മുതലാളിത്തം മതത്തെ സ്വാര്‍ഥതയ്ക്കും സാമ്പത്തിക താല്‍പ്പര്യങ്ങള്‍ക്കും കീഴ്പ്പെടുത്തുന്നതിനെതിരെയുള്ള വിമര്‍ശനമാണ് മാനിഫെസ്റോയില്‍ ഉന്നയിച്ചതെന്നതാണ്. മതത്തെ ഇത്തരത്തില്‍ രാഷ്ട്രീയവും സാമ്പത്തികവുമായ നേട്ടങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നതിനെ തീവ്രമായ ഭാഷയില്‍ എക്കാലത്തും മാര്‍ക്സും എംഗല്‍സും എതിര്‍ത്തിട്ടുണ്ട്. മധ്യകാലഘട്ടത്തില്‍ ഭരണകൂടം നയിക്കുന്ന ഫ്യൂഡല്‍ശക്തികളെ സംരക്ഷിക്കുന്ന നിലപാടാണ് പൊതുവെ മതത്തിന്റെ പേരിലുള്ള സ്ഥാപനങ്ങളും അതുമായി ബന്ധപ്പെട്ടവരും സ്വീകരിച്ചത്. യൂറോപ്പിലെ പള്ളികളും ഇന്ത്യയിലെ ഹിന്ദുമത സ്ഥാപനങ്ങളും ഇത്തരത്തിലുള്ള സമീപനം തന്നെയാണ് പൊതുവെ സ്വീകരിച്ചുപോന്നിട്ടുള്ളത്. ഇത് ലോകത്താകമാനംതന്നെ ബാധകമായ കാര്യവുമാണ്.
മതത്തെ സ്ഥാപിത താല്‍പ്പര്യത്തിനും വലതുപക്ഷ രാഷ്ട്രീയ അജന്‍ഡയ്ക്കുംവേണ്ടി ഉപയോഗിക്കുന്ന പ്രശ്നം ഇന്നത്തെ കാലത്ത് ഏറെ സജീവമാണ്. മുന്‍കാലത്ത് നടപ്പാക്കിയ ഈ നയസമീപനത്തിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ കമ്യൂണിസത്തിനെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന ആളുകളുടെ അജന്‍ഡ. ലോകത്തിന്റെ പലഭാഗത്തും നടന്ന ഈ പദ്ധതി വിമോചനസമരകാലത്ത് കേരളത്തില്‍ നാം കണ്ടതാണ്. 1957 ലെ വിമോചനസമരത്തില്‍ മതത്തെ അപകടപ്പെടുത്തുന്നു എന്നു പറഞ്ഞാണ് രാഷ്ട്രീയ താല്‍പ്പര്യത്തിനുവേണ്ടി പള്ളി ഇറങ്ങിപ്പുറപ്പെട്ടത്. ഇപ്പോള്‍ വലതുപക്ഷ രാഷ്ട്രീയശക്തികളുടെ കാഴ്ചപ്പാടുകള്‍ക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ മതത്തിന്റെ പേര് പറഞ്ഞ് ചില മതമേലധ്യക്ഷന്മാര്‍ ഇറങ്ങിപ്പുറപ്പെട്ടതും മാര്‍ക്സിന്റെയും എംഗല്‍സിന്റെയും മേല്‍വിവരിച്ച നിരീക്ഷണങ്ങള്‍ക്ക് ഇപ്പോഴും പ്രസക്തിയുണ്ട് എന്ന് വ്യക്തമാക്കുന്നുണ്ട്. മതത്തിന്റെ പേരുപറഞ്ഞ് വലതുപക്ഷ രാഷ്ട്രീയത്തെ സഹായിക്കാനും കമ്യൂണിസ്റുകാരെ എതിര്‍ക്കാനുമുള്ള നയപരിപാടിയെ കമ്യൂണിസ്റുകാര്‍ എന്നും എതിര്‍ത്തിട്ടുണ്ട്. ഇത് മതവിരോധമല്ല. മറിച്ച് അതിന്റെ തെറ്റായ രീതിയിലുള്ള ഉപയോഗത്തിനെതിരെയുള്ള ഇടപെടലാണ.്
മതവിശ്വാസത്തെ അംഗീകരിച്ചും ബഹുമാനിച്ചും അത് നിലനില്‍ക്കുന്നതിന്റെ വസ്തുതകളെ ശരിയായ രീതിയില്‍ വിശകലനം ചെയ്തുകൊണ്ടുമാണ് മാര്‍ക്സിസ്റുകാര്‍ മുന്നോട്ടുപോകുന്നത്. ഒപ്പം അതിന്റെ പേരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന അന്ധവിശ്വാസത്തെയും അനാചാരത്തെയും എതിര്‍ക്കുന്നതിനും പാര്‍ടി പരിശ്രമിക്കുന്നു.
യുക്തിവാദവും മാര്‍ക്സിസവും തമ്മിലുള്ള വ്യത്യാസംകൂടി ഇവിടെ മനസ്സിലാക്കേണ്ടതുണ്ട്. യുക്തിവാദി വിശ്വാസിയും അവിശ്വാസിയും തമ്മിലുള്ള സമരമാണ് പ്രധാനമെന്ന് ഊന്നുന്നു. എന്നാല്‍, മാര്‍ക്സിസം ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള സമരത്തിലാണ് ഊന്നല്‍ നല്‍കുന്നത്. ഈ അര്‍ഥത്തില്‍ യുക്തിവാദവും മാര്‍ക്സിസവും തമ്മില്‍ പ്രയോഗത്തിന്റെ തലത്തില്‍ത്തന്നെ വലിയ അന്തരമുണ്ട്. അതുകൊണ്ട് യുക്തിവാദവും മാര്‍ക്സിസവും ഒന്നാണെന്ന് ധരിക്കരുത്. ഇത് ഒന്നാണെന്ന ധാരണ പലപ്പോഴും മതങ്ങളോടുള്ള മാര്‍ക്സിസ്റ് സമീപനത്തെ തെറ്റായി കാണുന്നതിന് ഇടയാക്കിയിട്ടുണ്ട്.
മാര്‍ക്സിസം വര്‍ഗസമരത്തിനെ അടിസ്ഥാനപ്പെടുത്തി നിലകൊള്ളുന്ന ആശയഗതിയാണ്. വിശ്വാസിയും അവിശ്വാസിയും തമ്മിലുള്ള സമരമല്ല മാര്‍ക്സിസത്തിന്റെ ലക്ഷ്യം. മറിച്ച് വിശ്വാസിയും അവിശ്വാസിയുമെല്ലാം അടങ്ങുന്ന അധ്വാനിക്കുന്ന ജനവിഭാഗത്തിനെ ആകമാനം സംഘടിപ്പിച്ച് വിശ്വാസിയും അവിശ്വാസിയുമെല്ലാം ഉള്‍ക്കൊള്ളുന്ന ആധിപത്യശക്തികള്‍ക്കെതിരായുള്ള പോരാട്ടമാണ് അതിന്റെ ഉന്നം. അതുകൊണ്ടുതന്നെ സിപിഐ എം ഒരു മതവിരുദ്ധ പ്രസ്ഥാനമല്ല.
വിശ്വാസികളുമായി യോജിച്ച് പോരാടും
കമ്യൂണിസ്റ് പാര്‍ടിയുടെ പ്രവര്‍ ത്തനത്തിന്റെ മാര്‍ഗനിര്‍ദേശമായി വര്‍ത്തിക്കുന്നത് പാര്‍ടിപരിപാടിയാണ്. സിപിഐ എം മതവിരുദ്ധ പ്രസ്ഥാനമല്ലാത്തതുകൊണ്ടുതന്നെ മതത്തെ സംബന്ധിച്ച് വ്യക്തമായ കാഴ്ചപ്പാട് പാര്‍ടി മുന്നോട്ടുവച്ചിട്ടുണ്ട്. സിപിഐ എമ്മിന്റെ പരിപാടി ഇതു സംബന്ധിച്ച് ഇങ്ങനെ പറയുന്നു:"ഭൂരിപക്ഷമായാലും ന്യൂനപക്ഷങ്ങളായാലും ഓരോ സമുദായത്തിലുംപെട്ടവര്‍ക്ക് വിശ്വസിക്കുന്നതിനും അതുപോലെതന്നെ ഒരുമതത്തിലും വിശ്വസിക്കാതിരിക്കാനും ഏത് മതത്തിന്റെയും അനുഷ്ഠാനങ്ങള്‍ചെയ്യാനും യാതൊരു അനുഷ്ഠാനത്തിലും ഏര്‍പ്പെടാതിരിക്കാനുമുള്ള അവകാശം പരിരക്ഷിക്കുന്നതിനായി രാഷ്ട്രത്തിന്റെ സാമ്പത്തികവും രാഷ്ട്രീയവും ഭരണനിര്‍വഹണപരവുമായ ജിവിതത്തില്‍ മതം ഏത് രൂപത്തിലും തള്ളിക്കയറുന്നതിനെതിരെ പാര്‍ടി പോരാടണം. സംസ്കാരത്തിലും വിദ്യാഭ്യാസത്തിലും സമൂഹത്തിലും മതനിരപേക്ഷവും ജനാധിപത്യപരവുമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണം. മതവര്‍ഗീയതയെ അടിസ്ഥാനമാക്കി ഫാസിസ്റ് പ്രവണത ശക്തിയാര്‍ജിക്കുന്ന വിപത്തിനെതിരെ എല്ലാ തലങ്ങളിലും ഉറച്ചുപോരാടേണ്ടതാണ്.'' (ഖണ്ഡിക 5:8)
മതവിശ്വാസത്തെ എതിര്‍ത്തു പരാജയപ്പെടുത്താനല്ല, മറിച്ച് അത്തരം വിശ്വാസങ്ങള്‍ വച്ചുപുലര്‍ത്താനുള്ള സ്വാതന്ത്യ്രത്തിനുവേണ്ടിയാണ് പാര്‍ടി പൊരുതുന്നത് എന്നര്‍ഥം. പിന്നോക്ക-ദളിത് ജനവിഭാഗങ്ങളുടെ ക്ഷേത്രപ്രവേശനത്തിനുവേണ്ടി പൊരുതിയത് കൃഷ്ണപിള്ളയെയും എ കെ ജിയെയുംപോലുള്ള കമ്യൂണിസ്റുകാരാണ്. പള്ളികള്‍ തകര്‍ക്കപ്പെട്ട് വിശ്വാസികളുടെ ഹൃദയത്തില്‍ മുറിവേല്‍ക്കുന്ന ഘട്ടങ്ങളിലെല്ലാം കമ്യൂണിസ്റുകാര്‍ അതിനെ സംരക്ഷിക്കാന്‍ മുമ്പിലുണ്ടായിരുന്നുവെന്നതിന് തലശ്ശേരി മുതല്‍ ബാബറിമസ്ജിദ് വരെയുള്ള ഉദാഹരണങ്ങളുണ്ട്. നെയ്യാറ്റിന്‍കര ബിഷപ്സ്് ഹൌസ് ആക്രമണത്തിനെതിരെയും ഒളവണ്ണയില്‍ കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടപ്പോഴും ശക്തമായി പ്രതിഷേധമുയര്‍ത്തി നിലപാട് എടുത്തത് സിപിഐ എമ്മാണ്.
വിപ്ളവാനന്തര സമൂഹത്തില്‍ മതവിശ്വാസികളും പാര്‍ടിയും തമ്മിലുള്ള ബന്ധങ്ങളെ സംബന്ധിച്ചും യോജിപ്പിന്റെ തലങ്ങളെ സംബന്ധിച്ചും വിശാലമായ ചര്‍ച്ച ഫിഡല്‍ കാസ്ട്രോ നടത്തിയിട്ടുണ്ട്. കാസ്ട്രോ കത്തോലിക്കാ പാതിരിയായ ഫ്രൈബെറ്റോയുമായി നടത്തിയ സംവാദം പ്രസിദ്ധമാണ്. 'മതത്തെപ്പറ്റി' എന്ന പേരില്‍ ഈ സംവാദം പുറത്തുവന്നിട്ടുണ്ട്. പ്രായോഗിക രാഷ്ട്രീയസമരത്തില്‍ അടുത്തതും അഗാധവുമായ ബന്ധം സ്ഥാപിച്ചുകൊണ്ടാണ് ഈ ചര്‍ച്ച അവസാനിക്കുന്നതെന്ന് ആ പുസ്തകം വായിക്കുമ്പോള്‍ വ്യക്തമാകും. കേരളത്തിലും ഇത്തരത്തിലുള്ള സംവാദങ്ങളും ചര്‍ച്ചയും നടന്നിട്ടുണ്ട്. ഇ എം എസും മാര്‍ ഗ്രിഗോറിയസുമായി നടത്തിയ സംവാദം ഏറെ പ്രസിദ്ധമാണ്.
മതവിശ്വാസത്തെ രാഷ്ട്രീയ ആവശ്യത്തിനും അധികാര താല്‍പ്പര്യത്തിനുംവേണ്ടി ഉപയോഗിക്കപ്പെടുമ്പോഴാണ് അത് വര്‍ഗീയവാദമായിത്തീരുന്നത്. വര്‍ഗീയതയോട് സിപിഐ എമ്മിന് സന്ധിയില്ല. മതവിശ്വാസി വര്‍ഗീയവാദിയല്ല. സനാതന ഹിന്ദുവാണെന്ന് പ്രഖ്യാപിച്ച ഗാന്ധിജി വര്‍ഗീയതയ്ക്കെതിരെ കരുത്തുറ്റ നിലപാടാണ് സ്വീകരിച്ചത്. മൌലാനാ അബ്ദുള്‍ കലാം ആസാദ് തികഞ്ഞ മതവിശ്വാസിയായിരുന്നെങ്കിലും മതേതര രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവായിരുന്നു. എന്നാല്‍, മതവിശ്വാസം ജീവിതത്തില്‍ സ്വീകരിക്കാത്ത മുഹമ്മദലി ജിന്നയാണ് പാകിസ്ഥാന്‍വാദത്തിന്റെ നിലപാടുകള്‍ മുന്നോട്ടുവച്ചത്. ഗാന്ധിജിയെ വെടിവച്ചുകൊന്നതും വര്‍ഗീയവാദികള്‍ തന്നെ. ഇതിലൂടെ വ്യക്തമാകുന്നത് പ്രായോഗിക പ്രവര്‍ത്തനത്തില്‍ പ്പോലും വ്യത്യസ്തമാണ് മതവിശ്വാസത്തിന്റെയും വര്‍ഗീയവാദത്തിന്റെയും നില എന്നാണ്.
ഹിന്ദു-മുസ്ളീം വേര്‍തിരിവിന്റെ അടിസ്ഥാനത്തില്‍ സമ്മതിദായകരെ വേര്‍തിരിച്ചതും ബംഗാള്‍ വിഭജനവും അന്നത്തെ മുസ്ളീംലീഗിന് ബ്രിട്ടീഷുകാര്‍ നല്‍കിയ പരിരക്ഷയും ഹിന്ദുവര്‍ഗീയ സംഘടനകളുമായി അവരുണ്ടാക്കിയ ഐക്യവുമെല്ലാം മതത്തെ കൊളോണിയല്‍ താല്‍പ്പര്യത്തിന് അനുകൂലമായി മാറ്റിയതിന്റെ ഉദാഹരണങ്ങളാണ്. ഇത്തരത്തില്‍ മതത്തെ ആധിപത്യത്തിനുള്ള ഉപാധിയാക്കി ത്തീര്‍ക്കുന്ന പ്രവണതയെ എല്ലാ കാലത്തും പാര്‍ടി എതിര്‍ത്തിട്ടുമുണ്ട്, എതിര്‍ക്കുകയും ചെയ്യും.
കേരളത്തിലും ഇതിന് സമാനമായ ചിത്രങ്ങള്‍ കാണാവുന്നതാണ്. വിമോചനസമരകാലത്ത് പ്രത്യേകിച്ചും മതത്തെ രാഷ്ട്രീയ പ്രയോഗത്തിന് ഉപയോഗിച്ചത് നാം കണ്ടതാണ്. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയശക്തിയായ കമ്യൂണിസ്റ് പാര്‍ടിക്ക് ഇത്തരം സ്ഥാപനങ്ങളുമായും സംഘടനകളുമായും നിരന്തരം ഏറ്റുമുട്ടേണ്ടിവന്നു. കേരളത്തിലാകമാനം ഉയര്‍ന്നുവന്ന കര്‍ഷകരുടെയും തൊഴിലാളികളുടെയും വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയുമെല്ലാം സമരത്തിന് നടുനായകത്വം വഹിച്ച് കമ്യൂണിസ്റ് പാര്‍ടി നിലകൊണ്ടു. ഇതിലൂടെ മതേതരമായ ഒരു സംസ്കാരം കേരളത്തില്‍ രൂപീകരിക്കപ്പെടുകയുംചെയ്തു. അതിലൂടെ പാര്‍ടി ശക്തിപ്രാപിച്ചു. 1957 ല്‍ കമ്യൂണിസ്റ് പാര്‍ടി അധികാരത്തില്‍ വന്നു. അടിസ്ഥാന ജനവിഭാഗത്തിന് ഗുണപരമായ നേട്ടങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ പാര്‍ടി പ്രയത്നിച്ചു. ജന്മിത്വത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കാനുള്ള പരിഷ്കാരങ്ങള്‍ നടപ്പാക്കി. ഇതില്‍നിന്ന് കോണ്‍ഗ്രസിലെയും ജാതി-മത വര്‍ഗീയ സംഘടനകളിലെയും പ്രമാണിമാര്‍ ഒരു പാഠം പഠിച്ചു. കമ്യൂണിസ്റ് പാര്‍ടിയെ തോല്‍പ്പിക്കണമെങ്കില്‍ ജാതി-മത സംഘടനകളെ ആകമാനം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ അണിനിരത്തണം. ഇതിന്റെ ഭാഗമായാണ് 1959ല്‍ കമ്യൂണിസ്റ് വിരുദ്ധ മുന്നണി രൂപപ്പെട്ടതും വിമോചന സമരം അരങ്ങേറിയതും. അന്ന് രൂപപ്പെട്ട മുന്നണിയാണ് ഇന്നത്തെ യുഡിഎഫായി തുടരുന്നത്.
ഇതില്‍നിന്ന് ഒരുകാര്യം വ്യക്തമാണ്. മതത്തെയല്ല പാര്‍ടി എതിര്‍ത്തത്. മറിച്ച് അതിനെ ഉപയോഗിച്ച് രാഷ്ട്രീയത്തില്‍ ഇടപെടാനുള്ള ശ്രമത്തെയാണ്. വര്‍ഗീയതയ്ക്കെതിരെയും, അടിസ്ഥാന ജനവിഭാഗത്തിന്റെ ആവശ്യങ്ങള്‍ക്കായുള്ള സമരത്തിലും മതവിശ്വാസികള്‍ക്ക് പങ്ക് നിര്‍വഹിക്കാനുണ്ട് എന്നതാണ് സിപിഐ എമ്മിന്റെ കാഴ്ചപ്പാട്. നമ്മുടെ ലോകത്ത് അനീതികള്‍ക്കെതിരായുള്ള പോരാട്ടത്തില്‍ കമ്യൂണിസ്റുകാരും മതവിശ്വാസികളും ഐക്യപ്പെട്ടുപോകുക എന്നത് പ്രധാനമാണ്. വിശ്വാസിയായി എന്നതിന്റെ പേരില്‍ ഒരാള്‍ക്കും പാര്‍ടി അംഗത്വം നിഷേധിച്ച ചരിത്രമില്ല. അംഗമാകുമ്പോള്‍ ഒപ്പുവയ്ക്കുന്ന പ്രതിജ്ഞയില്‍ അത്തരമൊരു കാഴ്ചപ്പാട് എഴുതിച്ചേര്‍ത്തിട്ടുമില്ല.
വിശ്വാസികളെ ബഹുമാനിക്കുന്നതുപോലെതന്നെ മതവിശ്വാസികളല്ലാത്തവരെയും പാര്‍ടി അംഗീകരിക്കുന്നു. അവരുടേതായ രീതിയില്‍ ജീവിക്കാനുള്ള അവകാശത്തിനുവേണ്ടിയും പാര്‍ടി നിലയുറപ്പിക്കുന്നു. മത്തായി ചാക്കോയുടെ ശവസംസ്കാരവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന കാര്യങ്ങളില്‍ സഖാവിന്റെ കാഴ്ചപ്പാട് സംരക്ഷിക്കാനുള്ള നിലപാടാണ് സ്വീകരിച്ചത്. അല്ലാതെ അതിനകത്ത് മതവിരോധത്തിന്റെ പ്രശ്നമില്ല.
മതവിശ്വാസികളുമായി ബന്ധപ്പെട്ടുള്ള എല്ലാ തരത്തിലുള്ള ചര്‍ച്ചകള്‍ക്കും അവരുടെ പ്രശ്നങ്ങളില്‍ ന്യായമായത് പരിഹരിക്കുന്നതിനും പാര്‍ടിക്ക് ഒരു ബുദ്ധിമുട്ടുമില്ല. വിശ്വാസി-അവിശ്വാസി സമരമല്ല, വര്‍ഗസമരമാണ് പാര്‍ടിയുടെ അജന്‍ഡ. പരലോകത്തെ സമത്വസുന്ദരമായ ലോകത്തെക്കുറിച്ചാണ് മതങ്ങള്‍ സ്വപ്നംകണ്ടതെങ്കില്‍ അത് ഈ ലോകത്ത് പ്രാവര്‍ത്തികമാക്കാനുള്ള പ്രവര്‍ത്തനമാണ് പാര്‍ടി നടത്തുന്നത്. ഒരു മതവിശ്വാസിക്ക് തന്റെ കാഴ്ചപ്പാടുകളെ ഒന്നുകൂടി വികസിപ്പിച്ച് ഇഹലോകത്തുകൂടി സമത്വം സൃഷ്ടിക്കാനുള്ള സമരത്തില്‍ പങ്കാളിയാകാം എന്നതാണ് കമ്യൂണിസ്റ് പാര്‍ടിയുമായുള്ള ബന്ധത്തിലൂടെ സംഭവിക്കുന്നത്. അല്ലാതെ മതവിരുദ്ധനാവുകയല്ല. ഈ യാഥാര്‍ഥ്യം മനസ്സിലാക്കാത്തവരാണ് ഇപ്പോള്‍ വിവിധ തരത്തിലുള്ള പ്രചാരണങ്ങളുമായി രംഗത്തിറങ്ങിയിരിക്കുന്നത്. ഇത്തരം നിരവധി എതിര്‍പ്പുകളെ അതിജീവിച്ചാണ് പാര്‍ടി വളര്‍ന്നത്. കമ്യൂണിസത്തിനെതിരായി യുദ്ധപ്രഖ്യാപനം നടത്തി മുന്നോട്ടുവരുന്നവര്‍ ഈ വസ്തുതകള്‍ ഓര്‍ക്കുന്നത് നല്ലതാണ്.

3 comments:

ജനശക്തി ന്യൂസ്‌ said...

മതവും മാര്‍ക്സിസവും . പിണറായി വിജയന്‍



മാര്‍ക്സിസം മതത്തെ കാണുന്ന രീതിയെസംബന്ധിച്ച് ഗൌരവമായ സംവാദങ്ങള്‍ പല ഘട്ടങ്ങളിലും ഉയര്‍ന്നുവന്നിട്ടുണ്ട്. മാര്‍ക്സിസം മതവിരുദ്ധ ആശയമാണെന്ന ധാരണ വിവിധ കാലങ്ങളില്‍ മുന്നോട്ടുവയ്ക്കപ്പെട്ടിട്ടുണ്ട്. ചര്‍ച്ചകളില്‍ പലതും ഈ പ്രശ്നത്തെ ശരിയായ രീതിയില്‍ സമീപിക്കുന്നതരത്തിലല്ല. വര്‍ത്തമാനകാലത്ത് കേരളത്തില്‍ ഉയര്‍ന്ന ചര്‍ച്ചകളിലും ഇത്തരമൊരു അവ്യക്തത നിറഞ്ഞുനില്‍ക്കുന്നു. എന്നാല്‍, മതത്തെസംബന്ധിച്ച മാര്‍ക്സിസ്റ് സമീപനം സുവ്യക്തവും ശാസ്ത്രീയതയില്‍ അടിയുറച്ചതുമാണ്.
മനുഷ്യന്‍ പ്രകൃതിയുടെ ഭാഗംതന്നെയാണ്. എന്നാല്‍, പ്രകൃതിയെ മാറ്റിത്തീര്‍ക്കാനുള്ള ശേഷി മനുഷ്യനുണ്ടുതാനും. പ്രകൃതിയില്‍ അധ്വാനം പ്രയോഗിച്ചാണ് മനുഷ്യന്‍ വികസനത്തിന്റെ പടവുകള്‍ ചവിട്ടിക്കയറിയത്. തീ, കാറ്റ്, വെള്ളം തുടങ്ങിയ പ്രകൃതിശക്തികള്‍ മനുഷ്യന്റെ ജീവിതത്തിന് നിരവധി തടസ്സം സൃഷ്ടിച്ചു. അതുകൊണ്ട് അത്തരം ശക്തികളെ ആരാധിച്ച് പ്രീതിപ്പെടുത്തുന്ന രീതി മുന്നോട്ടുവയ്ക്കപ്പെട്ടു. ഇതില്‍നിന്നാണ് ലോകത്തെ ആദ്യ ആരാധനാരീതികളും ദൈവസങ്കല്‍പ്പങ്ങളും രൂപപ്പെട്ടത്.

K.P.Sukumaran said...

കമ്മ്യൂണിസം തന്നെ ഒരു മതമായ നിലക്ക് പെന്തക്കോസ്ത് തുടങ്ങിയ സര്‍വ്വ മതവിഭാഗങ്ങളുമായി ഒരു ഐക്യമുന്നണി ഉണ്ടാക്കാനായാല്‍ ഇവിടെ കേരളവും ഒരു ബംഗാളാക്കി നന്ദിഗ്രാമുകള്‍ പടുത്തുയര്‍ത്താനാവും .

Anonymous said...

എല്ലാം വളരെ നല്ലതു തന്നെ... മതം മനുഷ്യനെ മയക്കുന്ന കറുപ്പ് തന്നെ! ഞാന്‍ അംഗീകരിക്കുന്നു. (എന്റെ അംഗീകാരം ആര്‍ക്കു വേണം അല്ലേ;-) പക്ഷെ ... ഇന്നത്തെ കാലത്ത് കമ്മ്യൂണിസവും മനുഷ്യനെ മയക്കുന്ന കറുപ്പല്ലേ? നേതാക്കള്‍ പറഞ്ഞതിനപ്പുറം പ്രവര്‍ത്തിക്കാന്‍ ഏതേങ്കിലും പ്രവര്‍ത്തകനു് സാധിക്കുമോ? അപ്പോ നിങ്ങള്‍ പറയും വളരെ അച്ചടക്കമുള്ള പാര്‍ട്ടിയാണിതെന്ന്. സത്യം അതാണോ? അണികളെ വെറുതെ കുരങ്ങു കളിപ്പിക്കയല്ലേ അവര്‍ ചെയ്യുന്നതു്.

എക്സ്പ്രെസ്സ് ഹൈവേ എതിര്‍ത്ത് അന്നവര്‍ പറഞ്ഞത് പ്രസ്തുത റോഡ് കേരളത്തെ രണ്ടായി പകുക്കും പോലും. പക്ഷേ ഭരണം കിട്ടി നാളുകള്‍കുള്ളില്‍ ഇതാ കേള്‍ക്കുന്നു "തെക്കു വടക്കു" ഹൈവേ!

ആണവ കരാര്‍ രണ്ടു ദിവസം മുമ്പ് വരെ അലര്‍ജ്ജിയായിരുന്നവര്‍ക്കു ഇന്നതു ഒരു പ്രശ്നവും അല്ല. (ഈ നിലപാട് ഒരു പക്ഷേ നന്ദിഗ്രാം പ്രശ്നം തീരുന്നതു വരയേ ഉണ്ടാവൂ).

സ്മാര്‍ട്ട് സിറ്റി ഒരു നല്ല കരാറിലേക്ക് കൊണ്ടു വന്നതു ഒരു നേട്ടം തന്നെ! പ്രശംസിനീയം! ഒരു സംശയം ... ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ IT park തിരുവനന്തപുരത്തു സ്ഥിതി ചെയ്യുന്നു. എന്നിട്ടും അതു പച്ച പിടിക്കാതതു എന്തേ?

സ്മാര്‍ട്ട് സിറ്റികകത്തു സമരം പാടില്ലെന്ന് വല്ല നിബന്ധനയും ഉണ്ടോ? ഉണ്ടെങ്കില്‍ തന്നെ ബന്തിന്റേയും ഹര്‍ത്താലിന്റേയും നടുവില്‍ 'തൊഴിലാളികള്‍ക്കു"' അവിടെ എത്തിച്ചേരാന്‍ പറ്റുമോ?

അതുപൊട്ടേ..നല്ലൊരു NH റോഡ് കേരളത്തിനുണ്ടോ?

ടോള്‍ പിരിവ് നടത്താന്‍ പാടില്ല പോലും!! ശരി വേണ്ടാ... ഗജനാവില്‍ പൈസയുണ്ടെങ്കില്‍ എടുത്ത് പണിയ്യ്. അതും ഇല്ല. ജനങ്ങള്‍ കഴുതകള്‍ ! 140ല്‍ 100 സീറ്റും തന്ന് ജയിപ്പിച്ചു വിട്ടവര്‍! അവര്‍ ഈ റോട്ടിലൂടെ സഞ്ചരിച്ച് നടുവൊടിഞ്ഞോട്ടേ എന്നു്... അവരുടെ കാറിന്റെ ആക്സില്‍ ഒടിഞ്ഞാ പാര്‍ട്ടിക്കെന്നാ നഷ്ടം ? ഇനി രണ്ടു കൊല്ലം കഴിഞ്ഞാല്‍ പര്‍ട്ടിക്കു ബോധോദയം ഉണ്ടായിക്കൂടെന്നില്ല. അത്രയം കൊല്ലം ജനങ്ങള്‍ക്കു പോയി :-(

ഇനി അതൊക്കെ പോട്ടേ... കര്‍ഷകരുടേയും തൊഴിലാളികളുടേയും പാര്‍ട്ടിയാണത്രേ ?!!! അന്നാ അവര്‍ക്കു വേണ്ടി എന്തേങ്കിലും...

ചെയ്തു തീര്‍ക്കാന്‍ ഇഷ്ടം പോലെ കാര്യങ്ങളുണ്ട്... പാര്‍ട്ടിക്കു സമയം ഉണ്ടോ ആവോ?