Wednesday, August 01, 2007

മദനിയെ കുറ്റവിമുക്തനാക്കി

കോയമ്പത്തൂര്‍ ബോംബ് സ്ഫോടനക്കേസില്‍ എല്ലാ കുറ്റാരോപണങ്ങളില്‍ നിന്നും അബ്ദുള്‍ നാസര്‍ മദനിയെ പ്രത്യേക കോടതി കുറ്റവിമുക്തനാക്കി. ഏഴ് ആരോപണങ്ങളാണ് അദ്ദേഹത്തിന്റെ പേരിലുണ്ടായിരുന്നത്. സ്ഫോടനവുമായി ബന്ധപ്പെട്ട ഗൂഢാലോചനയായിരുന്നു ഇതില്‍ പ്രധാനം. ഈ ആരോപണം നിലനില്‍ക്കുന്നതല്ലെന്ന് പ്രത്യേക ജഡ്ജി കെ.ഉത്തരപതി വിധിച്ചു. തീവ്രവാദികള്‍ക്ക്ആയുധം കൈമാറി, മതവിദ്വേഷമുണ്ടാക്കുന്ന തരത്തില്‍ പ്രസംഗം നടത്തി, ബോംബ് സ്ഥാപിക്കാന്‍ സഹായിച്ചു എന്നിവയായിരുന്നു മറ്റു മുഖ്യ ആരോപണങ്ങള്‍.
കേസില്‍ പതിനാലാം പ്രതിയായ മദനി ഒമ്പതര വര്‍ഷമായി വിചാരണത്തടവുകാരനായി കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ്. കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടതിന് മദനി അള്ളാഹുവിനു നന്ദി പറഞ്ഞു. ജനാധിപത്യത്തിനും കോടതിക്കും അദ്ദേഹം കൃതജ്ഞത പറഞ്ഞതായി അഭിഭാഷകന്‍ അറിയിച്ചു.
അതേസമയം, കോയമ്പത്തൂര്‍ സ്ഫോടന പരമ്പര കേസിലെ ആദ്യ പത്തു പ്രതികള്‍ കുറ്റക്കാരാണെന്നും പ്രത്യേക ജഡ്ജി വിധിച്ചു. കേസില്‍ ഒന്നാം പ്രതിയായ അല്‍ ഉമ്മ സ്ഥാപകന്‍ എസ്.എ.ബാഷ, അല്‍ ഉമ്മ ജനറല്‍ സെക്രട്ടറി മുഹമ്മദ് അന്‍സാരി, അബ്ദുള്‍ നാസര്‍ മദനിയുമായി ബന്ധമുണ്ടായിരുന്ന താജുദ്ദീന്‍, ബാഷയുടെ സഹോദരന്‍ നവാബ് ഖാന്‍, പല സ്ഥലങ്ങളില്‍ ബോംബ് സ്ഥാപിച്ച അഞ്ചാം പ്രതി ബാസിത്, ബാഷയുടെ മകന്‍ സിദ്ദിഖ് അലി തുടങ്ങിയവരെയാണ്കുറ്റക്കാരെന്നു കണ്ടെത്തിയിരിക്കുന്നത്.
ഇവരുടെ ശിക്ഷ പിന്നീടു പ്രഖ്യാപിക്കും. ഓഗസ്റ് ആറിനോ പതിനാലിനോ ആകും ശിക്ഷാവിധിയെന്നറിയുന്നു. പത്തു പേരെ വീതമാണ് വിധി പ്രഖ്യാപനത്തിനായി വിളിക്കുന്നത്.
1998-ല്‍ കോയമ്പത്തൂരില്‍ 58 പേര്‍ മരിക്കുകയും 250 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്ത സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ടതാണ് കേസ്. ഒമ്പതു മലയാളികളടക്കം 167 പേരാണ് വിധി കാത്തിരുന്നത്. ഇതില്‍ ഇടയ്ക്കു ജാമ്യം ലഭിച്ച മൂന്നു പേരൊഴികെ എല്ലാവരും ഒമ്പതര വര്‍ഷമായി കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ വിചാരണത്തടവുകാരായിരുന്നു.
ജയില്‍ വളപ്പില്‍ തന്നെ തയാറാക്കിയ പ്രത്യേക കോടതി മന്ദിരത്തിലാണ് വിചാരണ പൂര്‍ത്തിയാക്കിയത്. വിധി പ്രഖ്യാപിക്കുന്നതിനോടനുബന്ധിച്ച് കോടതി വളപ്പിലും ജയില്‍ പരിസരത്തും കോയമ്പത്തൂരിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
136-ാം പ്രതി കോഴിക്കോട് അരക്കിണര്‍ കനോലിപ്പറമ്പ് മുഹമ്മദ് അഷ്റഫ്, 137-ാം പ്രതി കോഴിക്കോട് കല്ലായി പയ്യാനക്കല്‍ എ.വി. സുബൈര്‍, 138-ാം പ്രതി മലപ്പുറം കോഴിക്കാവ് ചോക്കാട് കിടങ്ങത്ത് അയ്യപ്പന്‍, 139-ാം പ്രതി തൃശൂര്‍ കുന്നംകുളം കേരിക്കാട് കുട്ടിമൂഴിക്കല്‍ അബ്ദുള്‍സലീം, 140-ാം പ്രതി തൃശൂര്‍ കേരിക്കാട് വില്ലനൂര്‍ കല്ലായി വിളപ്പില്‍ ഉമ്മര്‍, 141-ാം പ്രതി കൊല്ലം ചാവറകൌത്ത് വടക്കുംഭാഗം നടിലയത്തി രാജു, 142-ാം പ്രതി മലപ്പുറം പഴക്കാട്ടേരി നെല്ലിച്ചേരി ബഷീര്‍, 143-ാം പ്രതി കോഴിക്കോട് കല്ലായി പന്നിയങ്കര പോത്തങ്ങാടി സതീശന്‍ എന്നിവരാണ് ഇനി വിധിക്കപ്പെടാന്‍ ബാക്കിയുള്ള മലയാളികള്‍.
രണ്ടു മലയാളികള്‍ ഉള്‍പ്പെടെ നാലു പ്രതികളെ ഇനിയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. കോഴിക്കോട് പന്നിയങ്കര വെസ്റ്മാങ്കാവ് യമുന മന്‍സിലില്‍ എന്‍.പി. നൌഹു എന്ന റഷീദ്, മലപ്പുറം രാമപുരം പനങ്ങന്‍കര കോണിക്കുഴിവില്‍ കുഞ്ഞുമുഹമ്മദ് എന്ന ഖാനി എന്നിവരെയാണ് പിടികിട്ടാനുള്ളത്.

2 comments:

chithrakaran ചിത്രകാരന്‍ said...

നല്ല വാര്‍ത്ത.
മദനി ഒരു തപസ്സുനടത്തിയ മുനിയെപ്പോലെ ... ക്രിയാത്മകമായി സംസാരിക്കുന്നതുകാണുംബോള്‍ ... അയാള്‍ ശരിയായ ദിശയിലാണെന്നു തോന്നുന്നു.
കേരളീയ സാംസ്കാരിക രാഷ്ട്രീയരംഗത്ത്‌ അദ്ദേഹത്തിന്‌ വിലപ്പെട്ട സംബാവനകള്‍ നല്‍കാനാകട്ടെ എന്ന് ചിത്രകാരന്‍ ആശംസിക്കുന്നു.

ബയാന്‍ said...

മാദനിയുടെ വാക്കുകള്‍ പ്രസക്തം; വിവേചനമില്ലാത്തെ ഒരു സാമൂഹ്യ സൃഷ്ടിക്കുവേണ്ടിയുള്ള അദ്ദേഹത്തിന്റെ പോരാട്ടം ലക്‍ഷ്യം കാണട്ടെ.

ചിത്രകാരാ: ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ടു അല്ലെ;(അറിയാം)

ഓ;ടോ: “കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടതിന് മദനി അള്ളാഹുവിനു നന്ദി പറഞ്ഞു.“ വാര്‍ത്താമാധ്യമങ്ങളിലൊക്കെ ദൈവം എന്ന അര്‍ത്ഥം വരുന്ന അല്ലാഹു എന്ന അറബിഭാഷയിലെ പദം “അള്ളാഹു” എന്നു എഴുതിക്കാണിക്കാറുണ്ട്. ഇവിടെയും അതാവര്‍ത്തിച്ചതായി കാണുന്നു; ‘അല്ലാഹു’ എന്നായിരിക്കും ആ പദത്തഇന്റെ ഉച്ചാരണത്തോടു നീതിപുലര്‍ത്തുന്ന മലയാളം ലിപി. തെറ്റു തിരുത്തുമെന്നു പ്രതീക്ഷിക്കട്ടെ.

ശ്രീ. നാരായണന്‍ വേളിയങ്കോട് എഡിറ്റേര്‍സ്: പ്രശാന്ത് കുഞ്ഞിമംഗലം, ജയേഷ് സി.സി, ജയേഷ്. പി.വി.
സഹോദരന്മാരെ:

ബ്ലോഗിന്റെ കമെന്റ് സെറ്റിങ്സില്‍ -
Show comments in a popup window? Yes No
ഇവിടെ ‘നോ’ എന്നും,
Show word verification for comments? Yes No

ഇവിടെയും ‘നൊ’ എന്നും കൊടുത്താല്‍ കമെന്റിടാന്‍ വരുമ്പോഴുള്ള അസൌകര്യങ്ങള്‍ ഒഴിവാക്കാം.