Thursday, July 23, 2015

എഞ്ചിനിയറാകാന്‍ കുട്ടികളെ കിട്ടാനില്ല.......എന്തായാലും എഞ്ചിനിയറാകേണ്ടായെന്ന് കുട്ടികള്‍.......35000 എന്‍ജി. സീറ്റ് ഒഴിഞ്ഞുകിടക്കും

എഞ്ചിനിയറാകാന്‍ കുട്ടികളെ കിട്ടാനില്ല.......എന്തായാലും  എഞ്ചിനിയറാകേണ്ടായെന്ന്  കുട്ടികള്‍.......

35000 എന്‍ജി. സീറ്റ് ഒഴിഞ്ഞുകിടക്കും

തൃശൂര്‍ > എന്‍ജിനിയറിങ് അവസാന അലോട്ട്മെന്റിലെ പ്രവേശനം തിങ്കളാഴ്ച തീരാനിരിക്കെ സംസ്ഥാനത്ത് മുപ്പത്തയ്യായിരത്തോളം സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുമെന്ന് ഉറപ്പായി. ഒഴിഞ്ഞുകിടക്കുന്നതില്‍ 90 ശതമാനത്തിലധികവും സ്വാശ്രയ കോളേജുകളിലായിരിക്കും. രണ്ട് അലോട്ട്മെന്റില്‍ പ്രവേശനം കഴിഞ്ഞപ്പോള്‍ നാല്‍പ്പതിനായിരത്തോളം സീറ്റുകളായിരുന്നു ഒഴിവ്. ബുധനാഴ്ച തുടങ്ങിയ അവസാനഘട്ടം പ്രവേശനത്തില്‍ ഓപ്ഷന്‍ നല്‍കിയവര്‍ അയ്യായിരത്തിലധികം വരില്ല. ആ നിലയ്ക്ക് ഈ വര്‍ഷത്തെ എന്‍ജിനിയറിങ് ഒഴിവുകള്‍ സര്‍വകാല റെക്കോഡാകും.കഴിഞ്ഞ വര്‍ഷം 27000 സീറ്റായിരുന്നു ഒഴിഞ്ഞുകിടന്നത്. ഇതില്‍ പതിനായിരത്തോളം മെറിറ്റ് സീറ്റായിരുന്നു. പഠനിലവാരത്തകര്‍ച്ചമൂലം കേരളത്തിലെ സ്വാശ്രയ എന്‍ജിനിയറിങ് മേഖലയില്‍നിന്നു കുട്ടികള്‍ പിന്മാറുന്നതിന്റെ സൂചനയാണിതെന്ന് അക്കാദമിക്വിദഗ്ധര്‍ വിലയിരുത്തുന്നു.

സ്വാശ്രയ കോളേജുകളില്‍ മെറിറ്റില്‍ 75,000 രൂപയും മാനേജ്മെന്റ് സീറ്റില്‍ ഒന്നേകാല്‍ ലക്ഷംവരെയുമാണ് ഫീസ്്. കുട്ടികളെ കിട്ടാത്തതിനാല്‍ മാനേജ്മെന്റ് സീറ്റില്‍, മെറിറ്റ് സീറ്റ് ഫീസ് നിരക്കില്‍ പ്രവേശനം തുടങ്ങിയിട്ടുണ്ട്. സ്വാശ്രയ എന്‍ജിനിയറിങ് പ്രവേശനത്തിന് ശാസ്ത്രവിഷയങ്ങളില്‍ മൊത്തം 45 ശതമാനം മാര്‍ക്ക് മതിയെന്നും എന്‍ട്രന്‍സ് പരീക്ഷയില്‍ പൂജ്യം കിട്ടിയാലും പ്രവേശനം നല്‍കാനും സര്‍ക്കാര്‍ അനുമതിയുണ്ട്. എന്നിട്ടും മെറിറ്റ് സീറ്റില്‍പോലും ചേരാന്‍ ആളില്ല. ആഗസ്ത് ഒന്നിനാണ് ക്ലാസ് തുടങ്ങുക. കേരളത്തില്‍ സര്‍ക്കാര്‍ മേഖലയിലടക്കം 164 എന്‍ജിനിയറിങ് കോളേജുകളില്‍ 60,000 സീറ്റാണുള്ളത്. ഇതില്‍ സര്‍ക്കാര്‍-എയ്ഡഡ് മേഖലയില്‍ 12,000 സീറ്റാണ്. ബാക്കി 48,000 സീറ്റും 122 സ്വാശ്രയ കോളേജിലും മുപ്പതോളം സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ കോളേജുകളിലുമാണ്. ഐഐടി, എന്‍ഐടി എന്നിവയില്‍ സീറ്റു കിട്ടുന്നതനുസരിച്ച് സര്‍ക്കാര്‍ കോളേജുകളില്‍ തല്‍ക്കാലികമായി ചേര്‍ന്നവര്‍ വിട്ടുപോകുന്നുമുണ്ട്. മൂന്നാം അലോട്ട്മെന്റ് കഴിഞ്ഞിട്ടും സീറ്റുകള്‍ ഒഴിഞ്ഞുകിടന്നാല്‍ പിന്നീട് അതില്‍ പ്രവേശനം സാധ്യമാകില്ല.

കേരളത്തിനു പുറത്ത് എന്‍ജിനിയറിങ് പഠനം നടത്തുന്ന കുട്ടികള്‍ക്ക് ഇക്കുറിയും കുറവില്ലെന്നാണ് ആദ്യസൂചന. ശരാശരി 15,000നും 20,000നും ഇടയില്‍ കുട്ടികള്‍ മറ്റു സംസ്ഥാനങ്ങളില്‍ പ്രവേശനം നേടുന്നു. മറ്റിടങ്ങളിലെ പരീക്ഷകള്‍ താരതമ്യേന എളുപ്പമായതും കൃത്യസമയത്ത് പരീക്ഷ നടക്കുന്നതുമാണ് ഇതിനു കാരണമായി പറയുന്നത്. കേരളത്തിലെ സ്വാശ്രയ കോളേജുകളില്‍ ശരാശരി വിജയം 20 ശതമാനമാണ്. കേരള സര്‍വകലാശാലക്കു കീഴില്‍ ആറു കോളേജിലും എം ജിയില്‍ 13 കോളേജിലും കലിക്കറ്റില്‍ 15 കോളേജിലും കണ്ണൂരിനു കീഴില്‍ രണ്ടു കോളേജിലും മാത്രമാണ് ശരാശരി 35 ശതമാനത്തില്‍ കൂടുതല്‍ വിജയമുള്ളത്. 2016ല്‍ 25 ശതമാനമെങ്കിലും വിജയമില്ലാത്ത കോളേജുകള്‍ പൂട്ടണമെന്നാണ് ഹൈക്കോടതി നിര്‍ദേശം.
Show less

1 comment:

ajith said...

എന്‍‌ജിനീയര്‍മാര്‍ അധികമായാലും ആപത്താണ്