Sunday, October 17, 2010

കുടിവെള്ളം മുട്ടിച്ച ലീഗിനെ വെള്ളം കുടിപ്പിച്ച് നഗരസഭ

കുടിവെള്ളം മുട്ടിച്ച ലീഗിനെ വെള്ളം കുടിപ്പിച്ച് നഗരസഭ

കാസര്‍കോട്: ജില്ലാ പ്രസിഡന്റിന്റെ അന്ത്യശാസനം വകവയ്ക്കാതെ ശാഖാ സെക്രട്ടറിമാരായ റിബലുകള്‍ ഒരുക്കിയ പത്മവ്യൂഹത്തില്‍ പിടഞ്ഞ് കാസര്‍കോട് മുനിസിപ്പാലിറ്റിയില്‍ മുസ്ളിം ലീഗ് അങ്കലാപ്പില്‍. ഭീഷണിയും പണസ്വാധീനവും കൊണ്ട് കഴിഞ്ഞതവണ ചില വാര്‍ഡുകളില്‍ സ്ഥാനാര്‍ഥികളെയും നിര്‍ദേശകരെയും പിന്‍വലിപ്പിച്ച് എതിരില്ലാവിജയം സംഘടിപ്പിച്ച ലീഗ് ഇത്തവണ ഇവിടങ്ങളിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് മുമ്പില്‍ വിയര്‍ക്കുകയാണ്. അടിസ്ഥാന സൌകര്യമൊരുക്കുന്നതില്‍ പരാജയപ്പെട്ട് അഴിമതി ശീലമാക്കിയ ലീഗിന്റെ നഗരസഭാ ഭരണം തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ വിചാരണ ചെയ്യപ്പെടുന്നു. മുനിസിപ്പാലിറ്റിയില്‍ 38 വാര്‍ഡില്‍ സിപിഐ എം 23 വാര്‍ഡുകളില്‍ പാര്‍ടി ചിഹ്നത്തിലും ഇടതുപക്ഷ സ്വതന്ത്രര്‍ 12 വാര്‍ഡുകളിലും രണ്ടിടത്ത് സിപിഐയും ഒരിടത്ത് ആര്‍എസ്പിയും മത്സരിക്കുന്നു. യുഡിഎഫിനും ബിജെപിക്കും എതിരെ ശക്തമായ മത്സരമാണ് എല്‍ഡിഎഫ് നടത്തുന്നത്. ബിജെപി കേന്ദ്രങ്ങളില്‍ ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നത് എല്‍ഡിഎഫ് സ്ഥാനാര്‍ഥികളാണ്. പാളയത്തിലെ പടയില്‍ പാടുപെടുന്ന മുസ്ളിംലീഗിന്റെ പരിഹാസ്യത തന്നെയാണ് തെരഞ്ഞെടുപ്പിലെ കാസര്‍കോട്ടെ കൌതുകകാഴ്ച. ഒന്നാം വാര്‍ഡായ ചേരങ്കൈ വെസ്റ്റില്‍ യുഡിഎഫ്- ഐഎന്‍എല്‍ സ്ഥാനാര്‍ഥിക്കെതിരെ ലീഗിന്റെ വാര്‍ഡ് കമ്മിറ്റി സെക്രട്ടറി കെ അബ്ദുള്‍ഹമീദും കൊല്ലമ്പാടിയില്‍ ലീഗ് സ്ഥാനാര്‍ഥിക്കെതിരെ ശാഖാ ജനറല്‍സെക്രട്ടറിയായ മജീദ് കൊല്ലമ്പാടിയുമാണ് റിബല്‍. തളങ്കര ബാങ്കോട് ശാഖാ ജനറല്‍സെക്രട്ടറിയായ ശിഹാബുദ്ദീന്‍ ബാങ്കോടാണ് റിബല്‍. തായലങ്ങാടി 31 ാം വാര്‍ഡില്‍ ലീഗിനെതിരെ മത്സരിക്കുന്ന അബ്ദുല്ലഫിര്‍ദൌസും പ്രബല റിബലാണ്. ബദിരയിലെ 12 ാം വാര്‍ഡില്‍ എസ്ടിയു നേതാവ് അബ്ദുറഹ്മാന്‍കുഞ്ഞിക്കെതിരെ മത്സരിക്കുന്ന റിബല്‍ ശരീഫ് കുണിയ ലീഗിന്റെ ഉറക്കം കെടുത്തുന്നു. എതിരാളികളെ എറിഞ്ഞോടിക്കാറുള്ള ലീഗിന്റെ ശക്തികേന്ദ്രങ്ങളില്‍ പ്രാദേശിക കമ്മിറ്റി ഭാരവാഹികള്‍ തന്നെ റിബലുകളായി രംഗത്തിറങ്ങിയത് ലീഗ് നേതൃത്വത്തിനുണ്ടാക്കിയ പരിഭ്രാന്തി പറഞ്ഞറിയിക്കാനാകില്ല. ആറാം വാര്‍ഡില്‍ രത്നയും ബിജെപിക്ക് റിബലായി രംഗത്തുണ്ട്. ഇത്തവണ കൂടതല്‍ വാര്‍ഡുകളില്‍ ജയമുറപ്പിച്ചാണ് എല്‍ഡിഎഫിന്റെ പ്രചാരണ പ്രവര്‍ത്തനം. കഴിഞ്ഞ 15 വര്‍ഷമായി എല്‍ഡിഎഫിനെ മാത്രം ജയിപ്പിച്ച ചെന്നിക്കരയില്‍(17) ഇത്തവണയും ഭൂരിപക്ഷത്തെ കുറിച്ച് മാത്രമാണ് ചര്‍ച്ച. ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എം സുമതിയാണ് സ്ഥാനാര്‍ഥി. വിദ്യാഭ്യാസ സ്ഥാപനങ്ങളും നിരവധി സര്‍ക്കാര്‍ ഓഫീസുകളും ഉള്‍ക്കൊള്ളുന്ന പത്താം വാര്‍ഡായ വിദ്യാനഗറില്‍ മഹിളാ അസോസിയേഷന്‍ ഏരിയാ സെക്രട്ടറി പി ജാനകി ഇത്തവണ ചരിത്രം തുരുത്തി കുറിക്കും. ഡിവൈഎഫ്ഐ ബ്ളോക്ക് സെക്രട്ടറി എസ് സുനില്‍ മത്സരിക്കുന്ന ചേരങ്കൈ ഒന്നാം വാര്‍ഡില്‍ യുഡിഎഫ്- ഐഎന്‍എല്‍ സ്ഥാനാര്‍ഥിക്കെതിരെ മുസ്ളിം ലീഗിന്റെയും ഐഎന്‍എല്ലിന്റെയും പ്രമുഖ നേതാവായിരുന്ന കൊപ്പല്‍ അബ്ദുല്ല മത്സരിക്കുന്നത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ വിജയവഴി എളുപ്പമാക്കുന്നു. സംസ്ഥാന നേതാക്കള്‍ തന്നെ യുഡിഎഫിനായി ഇവിടെ വീടുകള്‍ കയറിയിറങ്ങുകയാണ്. പുലിക്കുന്നില്‍(18) ബി സരസ്വതിയും കടപ്പുറം നോര്‍ത്തില്‍(37) സുരാജും കടപ്പുറം സൌത്തില്‍(38) ശാലിനിയും തളങ്കര ഖാസി ലൈനില്‍(24) അബ്ദുള്‍ റഹ്മാനും ഏറെ മുന്നിലാണ്. കറന്തക്കാട്, താളിപ്പടുപ്പ്, കൊറക്കോട് തുടങ്ങിയ ബിജെപി കേന്ദ്രങ്ങളില്‍ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥികളാണ് നേരിട്ടേറ്റുമുട്ടുന്നത്. നഗരസഭയിലെ ജനങ്ങളുടെ ജീവിതം ദുരിതത്തിലാക്കിയ ലീഗ് ഭരണസമിതിക്കെതിരെ ജനരോഷം ശക്തമാണ്. കുടിവെള്ള ക്ഷാമവും മാലിന്യവും യുഡിഎഫിന്റെ 'ആരോഗ്യനില' താറുമാറാക്കുന്നു. രാജ്യത്തെ ചെറുപട്ടണങ്ങളുടെ അടിസ്ഥാനസൌകര്യ വികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ 40 കോടിയുടെ കുടിവെള്ള പദ്ധതി പാഴാക്കിയ നഗരസഭയുടെ അനാസ്ഥക്കെതിരെ മറുപടിക്ക് തയ്യാറായിരിക്കുകയാണ് വോട്ടര്‍മാര്‍. കരാറുകളിലെ അഴിമതിയും സ്വജനപക്ഷപാതവും റോഡുകളുടെയും നടപ്പാതകളുടെയും ശോച്യാവസ്ഥയും യുഡിഎഫിനെ നിരായുധരാക്കുന്നു. സംസ്ഥാന സര്‍ക്കാറിന്റെ ജനക്ഷേമപദ്ധതിയായ സമഗ്രആരോഗ്യ ഇന്‍ഷൂറന്‍സ്, ഇ എം എസ് ഭവനം തുടങ്ങിയവ സാധാരണക്കാര്‍ക്ക് എത്തിക്കുന്നതില്‍ കാട്ടിയ കെടുകാര്യസ്ഥയും യുഡിഎഫിനെ തിരിഞ്ഞുകുത്തുന്നു. വര്‍ഗീയ ശക്തികള്‍ക്കെതിരെ മതനിരപേക്ഷ ശക്തികളുടെ വിജയത്തിന്റെ അനിവാര്യതയാണ് എല്‍ഡിഎഫ് ഉയര്‍ത്തികാട്ടുന്നത്. മുഹമ്മദ് ഹാഷിം

1 comment:

Biju said...

എല്‍ ഡി എഫ് കേറിയാലും കാര്യമില്ലാ പട്ടിനി കിടന്ന ചെക്കന്റെ കയ്യില്‍ ചക്ക കൂട്ടാന്‍ കിട്ടിയപൊലെ ആര്‍ത്തി കാട്ടും അത്ര തന്നെ