Wednesday, July 07, 2010

മതത്തിന്റെ ഇടപെടല്‍ മതേതരത്വത്തിന് ഭീഷണി

മതത്തിന്റെ ഇടപെടല്‍ മതേതരത്വത്തിന് ഭീഷണി ..
കേരള കത്തോലിക്കാ മെത്രാന്‍സമിതി (കെസിബിസി) പുതുതായി ഒരു ഇടയലേഖനം തയ്യാറാക്കിയതായും പ്രസ്തുത ലേഖനം ഈ മാസം 18-ാം തീയതി ദേവാലയങ്ങളില്‍ വായിക്കുമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി കാണുന്നു. വരാനിരിക്കുന്ന തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വിശ്വാസത്തെ എതിര്‍ക്കുന്ന പാര്‍ടിയുടെ സ്വതന്ത്രര്‍ക്കുപോലും വോട്ട് ചെയ്യുന്നത് മതവിശ്വാസത്തിന്റെ പേരില്‍ വിലക്കുന്നതാണ് ഇടയലേഖനം. ഈ ലേഖനം ആര്‍ക്കെതിരാണെന്ന് വളരെ വ്യക്തമാണ്. സിപിഐ എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും സ്ഥാനാര്‍ഥികള്‍ സമ്മതിദായകര്‍ക്ക് സ്വീകാര്യതയുള്ള വ്യക്തികളായിരിക്കുമെന്ന് മെത്രാന്‍ സമിതി കാണുന്നു. സമിതി പിന്തുണ നല്‍കുന്ന യുഡിഎഫിന്റെ സ്ഥാനാര്‍ഥികള്‍ കൊള്ളരുതാത്തവരും സ്വീകാര്യതയില്ലാത്തവരും ആയിരിക്കുമെന്നും മെത്രാന്‍ സമിതി മുന്‍കൂട്ടി കാണുന്നുവെന്നുവേണം കരുതാന്‍. അതുകൊണ്ടുതന്നെ ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ഥികള്‍ വ്യക്തിപരമായി മേന്മയുള്ളവരും വികസനത്തില്‍ താല്‍പ്പര്യമുള്ളവരും ജനസമ്മതരുമാണെങ്കില്‍പോലും അവര്‍ക്ക് തങ്ങളുടെ അനുയായികള്‍ വോട്ട് ചെയ്യരുതെന്നാണ് ഇടയലേഖനത്തില്‍ നിര്‍ദേശിക്കുന്നത്.
മെത്രാന്മാരെ സമൂഹം ബഹുമാനിക്കുന്നുണ്ടെന്നതില്‍ സംശയമില്ല. എന്നാല്‍, അത് അവരുടെ രാഷ്ട്രീയമായ അഭിപ്രായത്തെ ആധാരമാക്കിയല്ല എന്നാണ് ഞങ്ങള്‍ വിലയിരുത്തുന്നത്. അവര്‍ സ്നേഹസമ്പന്നരും ത്യാഗബോധമുള്ളവരും സമുദായ സ്നേഹികളും ഒക്കെയാണെന്ന ധാരണമൂലമാണ്. അവര്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് പ്രവേശിക്കുമ്പോള്‍ രാഷ്ട്രീയ പ്രവര്‍ത്തകരെന്ന നിലയ്ക്കേ അവരെ കാണാന്‍ കഴിയൂ. സ്വാഭാവികമായും മറ്റ് രാഷ്ട്രീയപ്രവര്‍ത്തകരെന്നപോലെ വിമര്‍ശത്തിന് വിധേയരായെന്നും വരും.
ഇവിടെ വിഷയം അതല്ല. ഇന്ന സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യരുതെന്നും ഇന്ന സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യണമെന്നും മതമേലധ്യക്ഷന്മാര്‍ മതത്തിന്റെ സ്വാധീനം ദുരുപയോഗപ്പെടുത്തി ആവശ്യപ്പെടുന്നതും ഇടയലേഖനത്തിലൂടെ സ്വാധീനം ചെലുത്തുന്നതും ഇന്ത്യയുടെ മഹത്തായ ഭരണഘടനയില്‍ ആലേഖനം ചെയ്ത മതനിരപേക്ഷതയ്ക്ക് (സെക്കുലറിസം) എതിരാണ്. മതം രാഷ്ട്രീയത്തിലും രാഷ്ട്രവിഷയങ്ങളിലും ഇടപെടുന്നതാണ് വര്‍ഗീയത. ഇന്ത്യ ഒരു മതനിരപേക്ഷ രാഷ്ട്രമാണ്. മതനിരപേക്ഷത എന്ന വാക്കിന്റെ അര്‍ഥം വ്യക്തമാണെങ്കിലും ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ചിലര്‍ ശ്രമം നടത്തിയിരുന്നു. ഇന്ത്യയിലെ നീതിന്യായപീഠത്തിലെ ഉന്നതസ്ഥാനത്തുള്ള സുപ്രീംകോടതി വ്യക്തത വരുത്തിയതോടെ സംശയത്തിനും തെറ്റായ വ്യാഖ്യാനങ്ങള്‍ക്കും ഇടമില്ലാതായി.
ബാബറിമസ്ജിദ് തകര്‍ത്തതിനുശേഷം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മന്ത്രിസഭകള്‍ പിരിച്ചുവിടുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതി വിധിച്ചത് മതവും രാഷ്ട്രവും രാഷ്ട്രീയവും തമ്മില്‍ വേര്‍പെടുത്തലാണ് മതനിരപേക്ഷത എന്നാണ്. ശിവസേനാ നേതാവ് ബാല്‍താക്കറെ തെരഞ്ഞെടുപ്പില്‍ മതവിശ്വാസം ദുരുപയോഗപ്പെടുത്തിയതിനാലാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് വിലക്കിയത്. മറ്റ് ചില കേസുകളിലും ഇത്തരത്തില്‍ വിധിയുണ്ടായിട്ടുണ്ട്. ഈ വിധിയുടെ വെളിച്ചത്തില്‍ മതപുരോഹിതന്മാര്‍ മതവികാരവും ദൈവവിശ്വാസവും ദുരുപയോഗപ്പെടുത്തി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏര്‍പ്പെടുന്നത് തനിവര്‍ഗീയതയാണ്.
തെരഞ്ഞെടുപ്പില്‍ ജയിക്കാനും അധികാരം കൈക്കലാക്കാനും മതവികാരം ദുരുപയോഗം ചെയ്യുന്നതാണ് വര്‍ഗീയത. എല്ലാ മതവിശ്വാസികളും വര്‍ഗീയവാദികളല്ല. മതവും രാഷ്ട്രീയവും കൂട്ടിക്കലര്‍ത്തുന്നവരാണ് വര്‍ഗീയവാദികള്‍. അതിനാല്‍ മെത്രാന്‍ സമിതി രാഷ്ട്രീയത്തിലും തെരഞ്ഞെടുപ്പിലും നേരിട്ട് ഇടപെടുന്നത് തനിവര്‍ഗീയതയാണ്. ഇത് ഒരു രീതിയിലും അംഗീകരിക്കാന്‍ കഴിയുന്നതല്ല.
മതം കൈകാര്യംചെയ്യുന്നത് ആത്മീയവാദമാണ്. രാഷ്ട്രീയം കൈകാര്യംചെയ്യുന്നത് ഇഹലോകത്തിലെ കാര്യങ്ങളാണ്. പരലോകത്തിലെ ഒരു വിഷയത്തിലും രാഷ്ട്രീയം ഇടപെടേണ്ടതില്ല. ഇഹലോകകാര്യങ്ങളില്‍ മതവും നേരിട്ട് ഇടപെടേണ്ടതില്ല. ഇതാണല്ലോ ദൈവത്തിനുള്ളത് ദൈവത്തിനും സീസറിനുള്ളത് സീസറിനും എന്നതിന്റെ അര്‍ഥം. മതപുരോഹിതന്മാരെല്ലാം രാഷ്ട്രീയത്തില്‍ ഇടപെടുന്നവരാണെന്ന് ഞങ്ങള്‍ക്ക് അഭിപ്രായമില്ല. ബഹുഭൂരിപക്ഷംപേരും കമ്യൂണിസ്റ്റ് വിരുദ്ധരുമല്ല.
ഫാദര്‍ വടക്കന്‍ ഒരുകാലത്ത് മുരത്ത കമ്യൂണിസ്റ്റ് വിരുദ്ധനായിരുന്നു. മാത്രമല്ല കമ്യൂണിസ്റ് വിരുദ്ധ മുന്നണി രൂപീകരിച്ച് അതിന്റെ നേതാവുമായി. കമ്യൂണിസ്റ്റ് വിരുദ്ധ ലേഖനങ്ങളെഴുതി. കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരവേലയില്‍ മുഴുകുകപോലുംചെയ്തു. വടക്കനച്ചന്‍ എന്ന പേരിലറിയപ്പെട്ട ഫാദര്‍ വടക്കന്‍ ഒടുവില്‍ കമ്യൂണിസ്റ്റുകാരെ അനുഭവത്തിന്റെ വെളിച്ചത്തില്‍ തിരിച്ചറിഞ്ഞു. എന്റെ കുതിപ്പും കിതപ്പും എന്ന ഒരു പുസ്തകം അദ്ദേഹം എഴുതിയിട്ടുണ്ട്. അമരാവതിയില്‍ കത്തോലിക്കരായ ദരിദ്രകര്‍ഷകരെ അതിക്രൂരമായി ഇറക്കിവിട്ട വേളയില്‍ കോടമഞ്ഞിലും ഘോരമഴയിലും അവര്‍ അനുഭവിക്കേണ്ടിവന്ന നരകയാതന കാണാനിടയായ മനുഷ്യസ്നേഹിയായ വടക്കനച്ചന്‍ കമ്യൂണിസ്റ്റുകാരുടെ മനുഷ്യസ്നേഹം തിരിച്ചറിയാനിടയായി. കമ്യൂണിസ്റ്റ് നേതാവായ എ കെ ജിയാണ് അമരാവതിയില്‍ പാഞ്ഞെത്തി കുടിയിറക്കപ്പെട്ട കര്‍ഷകര്‍ക്കുവേണ്ടി നിരാഹാരമനുഷ്ഠിച്ചത്. അവരുടെ കണ്ണീരൊപ്പാന്‍ ഓടിയെത്തിയ എ കെ ജിയെ വടക്കനച്ചന്‍ വികാരഭരിതനായി ആലിംഗനംചെയ്തു. യഥാര്‍ഥ വിശ്വാസികള്‍ ആരാണെന്ന് വടക്കനച്ചന്‍ തിരിച്ചറിഞ്ഞു. അദ്ദേഹം വിദേശത്തുനിന്ന് തിരിച്ചെത്തിയ ഉടനെ മനോരമയുടെ ഓഫീസിലേക്കാണ് പോയത്. പത്രാധിപരുമായി സംസാരിച്ചു. പത്രാധിപര്‍ കുടിയിറക്കിനെതിരെ മുഖപ്രസംഗമെഴുതാമെന്ന് സമ്മതിച്ചു. എന്നാല്‍, അടുത്തദിവസം മുഖപ്രസംഗം മനോരമയില്‍ കണ്ടില്ല. ഇതൊക്കെ ഫാദര്‍ വടക്കന്‍ തന്റെ പുസ്തകത്തില്‍ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്.
വടക്കനച്ചനെപ്പോലെ കമ്യൂണിസ്റ്റുകാരെ സത്യസന്ധമായി തിരിച്ചറിഞ്ഞ ഒട്ടേറെ ക്രൈസ്തവ പുരോഹിതന്മാര്‍ കേരളത്തിലുണ്ട്. കമ്യൂണിസ്റ്റുകാര്‍ മതവിരോധികളല്ലെന്ന് അറിയാവുന്ന യഥാര്‍ഥ മതവിശ്വാസികള്‍ കേരളത്തിലുണ്ട്. അതുകൊണ്ടുതന്നെയാണ് കേരളത്തില്‍ ആറാംതവണയും കമ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍വന്നത് എന്നത് ഇടയലേഖനം ഇറക്കിയവര്‍ ഓര്‍ക്കുന്നത് നല്ലതാണ്.
മലപ്പുറത്ത് മതവിശ്വാസമുണ്ടെന്ന് പറയുന്ന മുസ്ളിംലീഗുകാരാണ് അധ്യാപകനെ ചവിട്ടിക്കൊന്നത്. കൊല്ലപ്പെട്ട അധ്യാപകന്‍ യഥാര്‍ഥ മതവിശ്വാസിയായിരുന്നു. മൂവാറ്റുപുഴയില്‍ കോളേജ് അധ്യാപകനെ അമ്മയുടെയും സഹോദരിയുടെയും കമുന്നില്‍ കാറില്‍നിന്ന് പിടിച്ചിറക്കി റോഡില്‍ കിടത്തി പൈശാചികമായി കൈപ്പത്തി മഴുകൊണ്ട് വെട്ടിമാറ്റിയത് കടുത്ത ദൈവവിശ്വാസികളായിരുന്നല്ലോ. അവര്‍ യഥാര്‍ഥ ദൈവവിശ്വാസികളാണെന്നാണല്ലോ പറയുന്നത്. ദൈവത്തെ നിന്ദിച്ചതിന്റെ പേരിലാണല്ലോ അത്യന്തം ക്രൂരമായ രീതിയില്‍ കൈപ്പത്തി വെട്ടിമാറ്റിയത് പോരെന്നു തോന്നി കാലും വെട്ടിമാറ്റാന്‍ ശ്രമം നടത്തിയത്. കുരിശുയുദ്ധമുണ്ടായതും വിശ്വാസത്തിന്റെ പേരിലാണല്ലോ. അതുകൊണ്ടാണ് ജവാഹര്‍ലാല്‍ നെഹ്റു തന്റെ വിശ്വചരിത്ര അവലോകനത്തില്‍ എഴുതിയത്- "മതം മനുഷ്യനെ നന്മയിലേക്ക് നയിക്കാനുള്ളതാണ്. എന്നാല്‍, അതേ മതത്തിന്റെ പേരിലാണ് ഒട്ടനേകംപേര്‍ കൊല്ലപ്പെട്ടതും. മതം പലപ്പോഴും സാമ്രാജ്യത്വത്തിന്റെ സൈരന്ധ്രിയായി പ്രവര്‍ത്തിച്ചുപോന്നിട്ടുണ്ട്''.
തെരഞ്ഞെടുപ്പില്‍ ദൈവവിശ്വാസമല്ല യഥാര്‍ഥപ്രശ്നം. നാടിന്റെ പ്രശ്നമാണ്. മനുഷ്യരുടെ പ്രശ്നമാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ചെയ്ത ജനോപകാരപ്രദമായ കാര്യങ്ങള്‍ കേരളജനത അംഗീകരിക്കുന്നു എന്ന തിരിച്ചറിവാണ് വിശ്വാസത്തിന്റെ പ്രശ്നം തെരഞ്ഞെടുപ്പിലേക്ക് വലിച്ചിഴയ്ക്കാന്‍ മെത്രാന്മാരെ പ്രേരിപ്പിച്ചത്. മതനിരപേക്ഷതയ്ക്ക് പോറലേല്‍പ്പിക്കുന്ന ഇടയലേഖനം പിന്‍വലിക്കണമെന്നാണ് ഞങ്ങള്‍ക്ക് അഭ്യര്‍ഥിക്കാനുള്ളത്. വിശ്വാസത്തിന് പോറലേല്‍പ്പിക്കാതിരിക്കാന്‍ അതായിരിക്കും നല്ലത്.
ദേശാഭിമാനി മുഖപ്രസംഗം 07072010

3 comments:

ജനശക്തി ന്യൂസ്‌ said...

മതത്തിന്റെ ഇടപെടല്‍ മതേതരത്വത്തിന് ഭീഷണി
കേരള കത്തോലിക്കാ മെത്രാന്‍സമിതി (കെസിബിസി) പുതുതായി ഒരു ഇടയലേഖനം തയ്യാറാക്കിയതായും പ്രസ്തുത ലേഖനം ഈ മാസം 18-ാം തീയതി ദേവാലയങ്ങളില്‍ വായിക്കുമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി കാണുന്നു. വരാനിരിക്കുന്ന തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വിശ്വാസത്തെ എതിര്‍ക്കുന്ന പാര്‍ടിയുടെ സ്വതന്ത്രര്‍ക്കുപോലും വോട്ട് ചെയ്യുന്നത് മതവിശ്വാസത്തിന്റെ പേരില്‍ വിലക്കുന്നതാണ് ഇടയലേഖനം. ഈ ലേഖനം ആര്‍ക്കെതിരാണെന്ന് വളരെ വ്യക്തമാണ്. സിപിഐ എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും സ്ഥാനാര്‍ഥികള്‍ സമ്മതിദായകര്‍ക്ക് സ്വീകാര്യതയുള്ള വ്യക്തികളായിരിക്കുമെന്ന് മെത്രാന്‍ സമിതി കാണുന്നു. സമിതി പിന്തുണ നല്‍കുന്ന യുഡിഎഫിന്റെ സ്ഥാനാര്‍ഥികള്‍ കൊള്ളരുതാത്തവരും സ്വീകാര്യതയില്ലാത്തവരും ആയിരിക്കുമെന്നും മെത്രാന്‍ സമിതി മുന്‍കൂട്ടി കാണുന്നുവെന്നുവേണം കരുതാന്‍. അതുകൊണ്ടുതന്നെ ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ഥികള്‍ വ്യക്തിപരമായി മേന്മയുള്ളവരും വികസനത്തില്‍ താല്‍പ്പര്യമുള്ളവരും ജനസമ്മതരുമാണെങ്കില്‍പോലും അവര്‍ക്ക് തങ്ങളുടെ അനുയായികള്‍ വോട്ട് ചെയ്യരുതെന്നാണ് ഇടയലേഖനത്തില്‍ നിര്‍ദേശിക്കുന്നത്.

Rahul said...

കമ്യൂണിസവും ക്രൈസ്തവ മാനവികതയും
സന്മനസ്സുള്ള എല്ലാവരോടും സഹകരിച്ചു മുന്നേറാനാണ്‌ സഭ ആഗ്രഹിക്കുന്നതെങ്കിലും നിരീശ്വരപ്രസ്ഥാനങ്ങളോടുള്ള സഹവര്‍ത്തിത്വത്തിന്‌ സഭ തയ്യാറല്ല. ആറാം പൗലോസ്‌ മാര്‍പ്പാപ്പയുടെ വാക്കുകള്‍ ശ്രദ്ധേയമത്രേ: "ഒരു ക്രൈസ്തവന്‍ രാഷ്ട്രീയപ്രവര്‍ത്തനത്തെ ഒരു സേവനമായി കരുതുകയും തന്റെ വിശ്വാസത്തിനനുസരിച്ച്‌ ജീവിക്കാനാഗ്രഹിക്കുകയും ചെയ്യുന്നു എന്നിരിക്കട്ടെ. അപ്പോള്‍ തന്റെ വിശ്വാസത്തിനും മനുഷ്യനെക്കുറിച്ചുള്ള ആദര്‍ശങ്ങള്‍ക്കും മൗലികമായും സത്താപരമായും വിരുദ്ധമായി നില്‍ക്കുന്ന പ്രത്യയശാസ്ത്രങ്ങളെ അവന്‌ അവലംബിക്കാനാവില്ല. അങ്ങനെ ചെയ്താല്‍ അവന്‍ തനിക്കുതന്നെ വിരുദ്ധമായിട്ടായിരിക്കും പ്രവര്‍ത്തിക്കുക. അവന്‌ മാര്‍ക്സിയന്‍ പ്രത്യയശാസ്ത്രത്തോടോ, നാസ്തിക ഭൗതികവാദത്തോടോ അതിന്റെ ഹിംസാത്മക സമീപനത്തോടോ, സമൂഹത്തിനുവേണ്ടി വ്യക്തിസ്വാതന്ത്ര്യം ബലികഴിക്കുന്ന രീതിയോടോ യോജിക്കുവാന്‍ സാധിക്കുകയില്ല". അതായത്‌ നിരീശ്വരത്വം, വൈരുദ്ധ്യാത്മക ഭൗതികവാദം, വര്‍ഗ്ഗസമരം എന്നിവയില്‍ അധിഷ്ഠിതമായ ഒരു പ്രസ്ഥാനത്തോട്‌ സഭയ്ക്കു കൂട്ടുകെട്ടില്ല. രാഷ്ട്രീയ ആത്മീയതയുടെ അന്തകനാണ്‌ കമ്യൂണിസം.

Anonymous said...

ഇത്തരത്തില്‍ ഒരു ഇടയലേഖനം ഇപ്പോള്‍ എന്തുകൊണ്ട് ഇറക്കി എന്നുള്ളതിന്‍ടെ ഉദാഹരണം ലേഖകന്‍ തന്നെ പരോക്ഷമായി ലേഖനത്തില്‍ വ്യക്തമാകുന്നുണ്ട്. അദ്ദേഹത്തിന് നല്ല ഒരു കംമ്മ്യുനിസ്ടുകാരന്റെ ഉദാഹരിക്കാന്‍ AKG വേണ്ടി വന്നു. ശരിയാണ്. AKG ഒരു യഥാര്‍ത്ഥ കംമ്മ്യുനിസ്ടുകാരന്‍ ആയിരുന്നു. നെഞ്ചില്‍ കൈ വച്ച് ഞാന്‍ ഒരു യഥാര്‍ത്ഥ കംമ്മുനിസ്ടുകാരന്‍ ആണെന്ന് പറയാന്‍ ഇപ്പോള്‍ ഭരണ തലപ്പത്തുള്ള കംമ്മ്യുനിസ്ടുകാരന്‍ എന്ന് അവകാശപ്പെടുന്ന ഒരു നേതാവിനെങ്കിലും ചങ്കുറപ്പ് ഉണ്ടാകുമോ? അങ്ങനെ ആരെങ്കിലും അവകാശപെട്ടാലും യഥാര്‍ത്ഥ കംമ്മ്യുനിസത്തെയും കമ്മ്മ്യുനിസ്ടുകാരനെയും സ്നേഹിച്ചിരുന്ന സാധാരണക്കാരന്‍ സമ്മതിക്കുമോ? കംമ്മ്യുനിസം മരിച്ചു കഴിഞ്ഞു. ശരിയായ കംമ്മ്യുനിസ്ടുകാരനും വംശനാശം സംഭവിച്ചു. അതിനാല്‍ ആണ് ഇത്തരം ഇടയലേഖനങ്ങള്‍ വായിക്കപെടുന്നതും അതിനു പ്രസക്തിയെരുന്നതും.