Tuesday, June 02, 2009

അരാജകവാദികളുടെ ജല്‍പ്പനങ്ങള്‍

അരാജകവാദികളുടെ ജല്‍പ്പനങ്ങള്‍

പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഫലത്തെ സംബന്ധിച്ച് സിപിഐ എം സംസ്ഥാനകമ്മിറ്റി നടത്തിയ വിലയിരുത്തലിലെ ചില പ്രയോഗങ്ങളെ സംബന്ധിച്ച് വിവാദം സൃഷ്ടിക്കുന്നതിനുള്ള ശ്രമം മാധ്യമങ്ങള്‍ വഴി ശക്തമായി നടക്കുന്നുണ്ട്. മാര്‍ക്സിന്റെയും എംഗല്‍സിന്റെയും യഥാര്‍ഥ പിന്‍ഗാമികളെന്ന മട്ടില്‍ ചിലര്‍ നടത്തുന്ന പ്രത്യയശാസ്ത്ര വ്യാഖ്യാനങ്ങള്‍ വായിച്ച് അമ്പരന്നിരിക്കുകയാണ് മലയാളി! ജനാധിപത്യ കേന്ദ്രീകരണത്തെ സംബന്ധിച്ചും മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് സംഘടനാതത്വങ്ങളെ സംബന്ധിച്ചും പുതിയ പാഠങ്ങള്‍ ഇക്കൂട്ടര്‍ നിര്‍മിക്കുന്നുണ്ട്. ജീവിതത്തില്‍ ഒരിക്കലും പാര്‍ടി ചട്ടക്കൂട്ടിനകത്ത് നില്‍ക്കാത്തവരാണ് പുരപ്പുറത്ത് കയറി സംഘടനാതത്വങ്ങള്‍ വിളിച്ചുപറയുന്നത്. താന്‍ മാത്രമാണ് ശരിയെന്നും തന്റെ നിലപാടിനു പിന്നാലെ പാര്‍ടി വരണമെന്നതുമാണ് ഇവരുടെ സംഘടനാതത്വം. അതില്‍നിന്ന് വ്യത്യസ്തമായി ഏതെങ്കിലും വ്യക്തിയോ പാര്‍ടിയോ പ്രതികരിച്ചാല്‍ അത് വിപ്ളവത്തില്‍ വെള്ളം ചേര്‍ക്കലായി. സോഷ്യലിസത്തെയും മാര്‍ക്സിസ്റ്റ് പദാവലിയെയും തള്ളിക്കളയലായി. പാര്‍ടി കൂട്ടായി എടുക്കുന്ന തീരുമാനങ്ങളെ തെറ്റായി പ്രചരിപ്പിക്കുന്നത് ജീവിതദൌത്യമായി കാണുന്ന 'പണ്ഡിതന്മാരുടെ' ചാരിത്യ്രപ്രസംഗം കൌതുകകരം തന്നെ! സിപിഐ എം തൊഴിലാളിവര്‍ഗപാര്‍ടിയല്ലെന്നും അതുകൊണ്ട് ലെനിനിസ്റ്റ് സംഘടനാതത്വങ്ങളെക്കുറിച്ച് പറയാന്‍ അര്‍ഹതയില്ലെന്നും ഇക്കൂട്ടര്‍ പറയുന്നു. യഥാര്‍ഥ തൊഴിലാളിവര്‍ഗ പാര്‍ടി രൂപീകരിച്ച്, തെരഞ്ഞെടുപ്പാണ് വിപ്ളവ അരങ്ങേറ്റത്തിന്റെ യഥാര്‍ഥ ഭൂമികയെന്ന് തിരിച്ചറിഞ്ഞ് ലോക്സഭാതെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജനപിന്തുണ തെളിയിച്ച ധീരവിപ്ളവകാരിയാണ് സൈദ്ധാന്തികഭാഷ്യം ചമയ്ക്കുന്ന പ്രധാനി. സോഷ്യലിസം സ്ഥാപിക്കുന്നതിനായി കോഗ്രസിനെ പിന്തുണയ്ക്കലാണ് ഈ ഘട്ടത്തിലെ വിപ്ളവ കടമയെന്ന് ധരിച്ച് ആത്മാര്‍ഥമായി പ്രവര്‍ത്തിച്ച സാര്‍വദേശീയ മാര്‍ക്സിസ്റ്റുകളും കൂട്ടത്തിലുണ്ട്. സോഷ്യലിസംവരെ പോലും കാഴ്ചയെത്തിയിട്ടില്ലാത്ത നേതൃത്വമായതുകൊണ്ട് സിപിഐ എം വിപ്ളവ പാര്‍ടിയല്ലത്രേ! ലക്ഷ്യംതന്നെ ജനകീയജനാധിപത്യമായി കാണുന്ന പാര്‍ടിയാണ് സിപിഐ എം എന്നും ഇദ്ദേഹം പ്രഖ്യാപിക്കുന്നുണ്ട്. ഏതു രേഖയുടെ പിന്‍ബലത്തിലാണാവോ ഈ നിലപാട്? പാര്‍ടി പരിപാടിയും ഭരണഘടനയും അദ്ദേഹത്തിനു പ്രശ്നമേയല്ല. ജ്യോതിബസുവും എസ് ആര്‍ പിയും സോഷ്യലിസം വിദൂരസ്വപ്നമാണെന്ന് പറഞ്ഞെന്ന വാര്‍ത്തയാണ് അടിസ്ഥാനരേഖ. ലെനിനിസ്റ്റ് സംഘനാതത്വങ്ങളില്‍ അവഗാഹമുള്ള മഹാന്മാര്‍ ആധികാരിക രേഖകളെ അടിസ്ഥാനമാക്കില്ലായിരിക്കും. മാധ്യമ വ്യാഖ്യാനങ്ങളാണ് അവരുടെ അസംസ്കൃതവസ്തു. സോഷ്യലിസത്തിലും ലക്ഷ്യം അവസാനിക്കുന്ന പാര്‍ടിയല്ല സിപിഐ എം. കമ്യൂണിസ്റ്റ് സമുദായം സ്ഥാപിക്കലാണ് ലക്ഷ്യമാക്കുന്നത്. സോഷ്യലിസം വഴി ദീര്‍ഘ പ്രക്രിയയിലൂടെയാണ് അതു സാധ്യമാവുകയെന്നും തിരിച്ചറിയുന്നു. ഇന്നത്തെ ഇന്ത്യയുടെ വസ്തുനിഷ്ഠ സാഹചര്യങ്ങള്‍ വിലിയിരുത്തി ജനകീയ ജനാധിപത്യവിപ്ളവം ഈ കാലത്തിന്റെ പരിപാടിയായി പ്രഖ്യാപിക്കുന്നു. അതിനുള്ള പ്രവര്‍ത്തനത്തിനിടയില്‍ പാര്‍ലമെന്ററി മാര്‍ഗത്തെ സമരരൂപമായി ഉപയോഗിക്കുന്നു. സര്‍ക്കാരുകള്‍ രൂപീകരിക്കാന്‍ കിട്ടുന്ന സന്ദര്‍ഭങ്ങളില്‍ അതിനു നേതൃത്വം നല്‍കുകയും ബദല്‍ നയങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുകയും ചെയ്യും. ഈ ധാരണയാണോ വിപ്ളവവിരുദ്ധം. താന്‍ ശ്വസിക്കുന്നതുപോലും കമ്യൂണിസ്റ്റ് സമുദായം സൃഷ്ടിക്കുന്നതിനാണെന്നും എന്നാല്‍, തന്റെ സര്‍ക്കാര്‍ നടപ്പാക്കുക കമ്യൂണിസ്റ്റ് പാര്‍ടിയുടെ പരിപാടിയായിരിക്കുകയില്ലെന്നും 1957ല്‍ പ്രഖ്യാപിച്ച ഇ എം എസിനെ ഏതു ഗണത്തിലാണാവോ ഇക്കൂട്ടര്‍ പെടുത്തുക? ഒരു പാര്‍ടി തൊഴിലാളിവര്‍ഗ പാര്‍ടിയാണോ എന്നറിയുന്നതിനു ചില ലിറ്റ്മസ് ടെസ്റ്റുകളും 'ഡോക്ടര്‍മാര്‍' വിധിക്കുന്നുണ്ട്! അതിലൊന്ന് പിബിയില്‍ സിഐടിയുവിന്റെ നേതാക്കളുണ്ടോയെന്നതാണ്. രണ്ടാമത്തേത് സംസ്ഥാനസെക്രട്ടറിയറ്റില്‍ ട്രേഡ് യൂണിയന്‍ ഭാരവാഹികളുണ്ടോയെന്നതാണ്. കമ്യൂണിസ്റ്റ് പാര്‍ടി തൊഴിലാളി വര്‍ഗ സംഘടനയുടെ ഏറ്റവും ഉയര്‍ന്ന രൂപമാകുന്നത് അത് നിര്‍വഹിക്കുന്ന പങ്കിന്റെ അടിസ്ഥാനത്തിലാണ്. “വിരുദ്ധ താല്‍പ്പര്യങ്ങളുള്ള വ്യത്യസ്ത വര്‍ഗങ്ങളെ കോര്‍ത്തിണക്കി വിപ്ളവം നയിക്കാന്‍ കമ്യുണിസ്റ്റ് പാര്‍ടിക്കേ കഴിയൂ. തൊഴിലാളി വര്‍ഗത്തിന്റെ പ്രാഥമിക സംഘടനാരൂപമായ ട്രേഡ് യൂണിയന് ഈ ദൌത്യം നിര്‍വഹിക്കാന്‍ കഴിയില്ല. ഇനി ഇക്കൂട്ടരുടെ വിതണ്ഡവാദത്തിന്റെ അടിസ്ഥാനത്തില്‍ നോക്കിയാലും നിഗമനം തെറ്റാണ്. ഡോക്ടര്‍ പന്ഥെയും മുഹമ്മദ് അമീനും പൊളിറ്റ് ബ്യൂറോയില്‍ പ്രവര്‍ത്തിക്കുന്നത് ഇവരുടെ കണ്ണില്‍പ്പെടുന്നില്ല. ആനത്തലവട്ടം ആനന്ദനെപ്പോലെ ദീര്‍ഘകാല ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനാനുഭവമുള്ള സംസ്ഥാനനേതൃനിരയിലെ സഖാക്കളെയും തിമിരം ബാധിച്ച കണ്ണുകള്‍ക്ക് കാണാന്‍ കഴിയില്ല. തൊഴിലാളി വര്‍ഗത്തില്‍ ജനിച്ചതുകൊണ്ടുമാത്രം കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃനിരയില്‍ വരണമെന്നില്ല. തൊഴിലാളിവര്‍ഗത്തിന്റെ ദത്തുപുത്രന്മാരും പാര്‍ടിയുടെ വളര്‍ച്ചയില്‍ നിര്‍ണായകമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. സ്വന്തം ജീവിതാനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ഇ എംഎസ് ഇക്കാര്യം ആവര്‍ത്തിക്കാറുണ്ട്. സാമൂഹ്യനീതി, സമഗ്രവികസനം എന്ന മുദ്രാവക്യം ഉയര്‍ത്തിയതോടെ കമ്യൂണിസ്റ്റ് പാര്‍ടിയും മുഖ്യധാരാരാഷ്ട്രീയ പാര്‍ടിയും തമ്മിലുള്ള വ്യത്യാസം ഇല്ലാതായെന്ന വിലാപവും ഇവര്‍ ഉയര്‍ത്തുന്നുണ്ട്. ഓരോ കാലത്തിന്റെയും മൂര്‍ത്ത സാഹചര്യം തിരിച്ചറിഞ്ഞ് മുഖ്യലക്ഷ്യത്തിലേക്ക് എത്തുന്നതിന് സഹായകരമായ മുദ്രാവാക്യമാണ് കമ്യുണിസറ്റ് പാര്‍ടികള്‍ ആവിഷ്കരിക്കുന്നത്. ന്യായമായ വേലയ്ക്ക് ന്യായമായ കൂലി എന്ന മുദ്രാവാക്യംപോലും ഉയര്‍ത്താന്‍ ഇക്കൂട്ടരുടെ വിപ്ളവബോധം അനുവദിക്കുകയില്ല! കാരണം കൂലി അധ്വാനത്തിനുള്ളതല്ല, അധ്വാനശക്തിക്കുള്ളതാണ്. അത് ചൂഷണത്തിന്റെ തുടക്കമാണ്. കൂലി വേല സമ്പ്രദായം അവസാനിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന കമ്യൂണിസ്റ്റുകാര്‍ ന്യായമായ കൂലിക്കായി സമരംചെയ്യുന്നത് പരിഷ്കരണവാദമായി കണക്കാക്കിയെന്നുവരാം. അപ്പോള്‍ ഭൂപരിഷ്കരണമോ? സ്വകാര്യസ്വത്ത് ഇല്ലാതാക്കുന്നതിനായി സമര്‍പ്പിച്ച് പ്രവര്‍ത്തിക്കുന്നവര്‍ ആളുകള്‍ക്ക് ഭൂമിയില്‍ ഉടമസ്ഥാവകാശം നല്‍കുന്നത് മുതലാളിത്തത്തിന്റെ വിടുപണിയായും ഇവര്‍ കണക്കാക്കുമായിരിക്കും. അപ്പോള്‍ പിന്നെയും ഇ എം എസിനെ ഏതു ഗണത്തില്‍പ്പെടുത്തുമെന്ന ചോദ്യം ജീവചരിത്രക്കാരെ കുഴയ്ക്കും. വസ്തുനിഷ്ഠ സാഹചര്യത്തെ വിസ്മരിക്കുകയും വൈകാരികാര്‍ഥത്തില്‍ മാത്രം മാര്‍ക്സിസത്തെ കാണുകയും ചെയ്യുന്നവര്‍ക്ക് സംഭവിക്കുന്ന അബദ്ധങ്ങളാണ് ഇതെല്ലാം. ജനാധിപത്യ കേന്ദ്രീകരണ തത്വത്തെ സംബന്ധിച്ച അധ്യാപനവും ഇവര്‍ നടത്തുന്നുണ്ട്. തുല്യപ്രാധാന്യമുള്ള പൂര്‍ണമായ ഉള്‍പ്പാര്‍ടി ജനാധിപത്യവും തികച്ചും കേന്ദ്രീകൃതമായ നേതൃത്വവും ചേര്‍ന്നതാണ് ജനാധിപത്യ കേന്ദ്രീകരണം. ജനാധിപത്യത്തിന്റെ അഭാവം സേച്ഛാധിപത്യത്തിലേക്ക് നയിക്കുമെന്നും കേന്ദ്രീകൃത നേതൃത്വത്തിന്റെ കുറവ് അരാജകത്വത്തിലേക്ക് നയിക്കുമെന്നും അറിയാവുന്ന ഇവര്‍ അതിന്റെ പ്രാഥമിക ഉള്ളടക്കത്തെക്കുറിച്ച് നിശബ്ദത പാലിക്കുന്നു. തന്റെ ശരി പാര്‍ടിയുടെ ശരിയാകുന്നില്ലെങ്കില്‍ തനിക്ക് അത് ബാധകമാകില്ലെന്ന ചിന്ത അരാജകവാദിയുടേതാണ്. വ്യക്തിഘടകത്തിനും ന്യൂനപക്ഷം ഭൂരിപക്ഷത്തിനും വിധേയമായി പ്രവര്‍ത്തിക്കണമെന്നത് ജനാധിപത്യ കേന്ദ്രീകരണത്തിന്റെ ബാലപാഠമാണ്. തീരുമാനമെടുക്കുന്നതിനു മൂന്നോടിയായുള്ള ചര്‍ച്ചകളില്‍ വ്യത്യസ്ത വീക്ഷണങ്ങള്‍ ഉയര്‍ന്നുവരുന്നത് സാധാരണമാണ്. മനുഷ്യരുടെ പാര്‍ടിയില്‍ അത് സാധാരണമാണ്. എന്നാല്‍, എല്ലാ അഭിപ്രായങ്ങളും പരിശോധിച്ച് പാര്‍ടി ഒരു തീരുമാനത്തിലെത്തിയാല്‍ അത് ഉയര്‍ത്തിപ്പിടിക്കുകയും നടപ്പാക്കാന്‍ പ്രവര്‍ത്തിക്കുകയും എല്ലാ പാര്‍ടി അംഗങ്ങളുടെയും ഉത്തരവാദിത്തമാണ്. പാര്‍ടിയുടെ നയവും തീരുമാനങ്ങളും നിര്‍ദേശങ്ങളും വിശ്വസ്തതയോടെ നടപ്പാക്കണമെന്നത് പാര്‍ടി അംഗത്വത്തിന്റെ ആദ്യ ചുമതലയായി ഭരണഘടനയില്‍ത്തന്നെ എഴുതിവച്ചിട്ടുള്ള പാര്‍ടിയാണ് സിപിഐ എം. സ്വന്തം താല്‍പ്പര്യങ്ങള്‍ക്ക് ഉപരി പാര്‍ടിതാല്‍പ്പര്യങ്ങള്‍ക്ക് സ്ഥാനം നല്‍കുകയെന്നതും ചുമതലകളില്‍ പ്രധാനമാണ്. പാര്‍ടിയുടെ ഏകീകൃത നേതൃത്വത്തിനെതിരെ സ്വന്തം വ്യക്തിമേധാവിത്വം സംരക്ഷിക്കാന്‍ ആരു ശ്രമിച്ചാലും അതിനോട് പാര്‍ടി ഒരു വിട്ടുവീഴ്ചയും ചെയ്യുകയില്ലെന്ന് ഇ എം എസ് വ്യക്തമാക്കിയതും പ്രസക്തം. മരണംവരെ പാര്‍ടിയില്‍ അംഗമാകാന്‍ തയ്യാറാകാതിരുന്ന വിമര്‍ശകരെ അവസാനവാക്കായി കൊണ്ടാടുന്നവര്‍ക്കും വളയമില്ലാതെ ചാടുന്നതില്‍ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ളവര്‍ക്കും ഇതൊന്നും ഉള്‍ക്കൊള്ളാന്‍ കഴിയില്ല. എടുക്കുന്ന തീരുമാനങ്ങള്‍ ചിലപ്പോള്‍ മറ്റു പല കാരണങ്ങളാല്‍ ഉദ്ദേശിച്ച ലക്ഷ്യത്തിലേക്ക് എത്തിയെന്നുവരില്ല. പിഡിപിയുടെ പിന്തുണ സ്വീകരിക്കാന്‍ സിപിഐ എം തീരുമാനിച്ചത് സംസ്ഥാനകമ്മിറ്റി ഏകകണ്ഠമായിട്ടാണ്. അതു ശരിയുമായിരുന്നു. എന്നാല്‍,മാധ്യമപ്രചാരവേലയും മറ്റുചില ഘടകങ്ങളും സൃഷ്ടിച്ച വിവാദം ഇപ്പോഴത്തെ സാഹചര്യത്തില്‍ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ചില സന്ദര്‍ഭങ്ങളില്‍ തീരുമാനംതന്നെ പാളിയെന്നുവരാം. 1991ല്‍ അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ നാലുവര്‍ഷം പൂര്‍ത്തികരിച്ചപ്പോള്‍ തെരഞ്ഞെടുപ്പ് നടത്താന്‍ ശുപാര്‍ശചെയ്തിരുന്നു. സംസ്ഥാനത്തെ ബലാബലം സംബന്ധിച്ച് നടത്തിയ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്നത്തെ സംസ്ഥാനകമ്മിറ്റി തീരുമാനമെടുത്തത്. അത് തെറ്റായിരുന്നെന്ന് അനുഭവം തെളിയിച്ചു; പിന്നീട് സംസ്ഥാനസമ്മേളനം വിലയിരുത്തുകയുംചെയ്തു. എടുക്കുന്ന തീരുമാനങ്ങള്‍ എന്തായാലും അത് നടപ്പാക്കുന്ന ഘട്ടത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടി ഒരു ശരീരംപോലെ പ്രവര്‍ത്തിക്കുമെന്നതാണ് ലെനിനിസ്റ്റ് സംഘടനാരീതിയുടെ പ്രത്യേകത. വടക്കന്‍ കേരളത്തില്‍ എല്‍ഡിഎഫിനുണ്ടായ തിരിച്ചടിക്കും പല വ്യാഖ്യാനങ്ങളും ഇക്കൂട്ടര്‍ ചമയ്ക്കുന്നുണ്ട്. ആ തോല്‍വി അപ്രതീക്ഷിതമാണെന്നു കണ്ട സിപിഐ എം സ്വയം വിമര്‍ശനപരമായി കാര്യങ്ങളെ സമീപിക്കുകയും ആവശ്യമായ തിരുത്തല്‍പ്രക്രിയക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്നു. ഇതിനുമുമ്പും ഈ രീതിയാണ് പാര്‍ടി പിന്തുടര്‍ന്നിട്ടുള്ളത്. കാസര്‍കോട് പോലുള്ള മണ്ഡലത്തില്‍ ഇ കെ നായനാരെപ്പോലുള്ള ജനകീയ നേതാവും ഇ ബാലാനന്ദനെപ്പോലുള്ള തൊഴിലാളിനേതാവും ലോക്സഭാതെരഞ്ഞെടുപ്പില്‍ തോറ്റ അനുഭവവും കേരളത്തിലുണ്ടായിട്ടുണ്ട്. എന്നാല്‍, ഇതൊന്നും വ്യക്തികളുടെ മാത്രം പരാജയമായി കമ്യൂണിസ്റ്റ് പ്രസ്ഥാനം കാണുന്നില്ല. ഇപ്പോഴത്തെ പരാജയത്തെ സംബന്ധിച്ച് നടത്തിയ വിലയിരുത്തലിലെ ഒരു ഭാഗത്തെമാത്രം അടര്‍ത്തിയെടുത്ത് ലെനിനിസ്റ്റ് സംഘടനാതത്വങ്ങള്‍ക്കെതിരെ ആഞ്ഞടിക്കുന്നവര്‍ കഴിഞ്ഞ കുറെ കാലമായി പല രീതിയില്‍ സംഘടനയെ തകര്‍ക്കുന്നതിനും പാര്‍ടി ഒരു ആള്‍ക്കൂട്ടമാണെന്ന് സമര്‍ഥിക്കുന്നതിനും ശ്രമിച്ചുവരുന്നവരാണ്. കാറ്റും വെളിച്ചവും കയറുന്നെന്ന് വലിപിച്ചവര്‍ ഇപ്പോള്‍ എന്തിന് അടഞ്ഞ സംഘടനാരൂപമെന്ന് സമര്‍ഥിക്കാന്‍ ശ്രമിക്കുന്നു. തീര്‍ത്തും വിരുദ്ധമായ പ്രചാരവേലകളിലൂടെ ഇക്കൂട്ടര്‍ ലക്ഷ്യമിടുന്നത് സിപിഐ എമ്മിന്റെ തകര്‍ച്ചയാണ്. കഴിഞ്ഞ ലോക്സഭാതെരഞ്ഞെടുപ്പില്‍ അമേരിക്കന്‍ സാമ്രാജ്യത്വവും ഇന്ത്യയിലെ വന്‍കിട കുത്തകകളുമാണ് ഇടതുപക്ഷ തിരിച്ചടിക്കായി അഹോരാത്രം കഷ്ടപ്പെട്ടത്. അവര്‍ക്ക് ചൂട്ടുപിടിച്ചവരാണ് ഈ അതിവിപ്ളവകാരികള്‍. തിരിച്ചടിയില്‍നിന്ന് കരകയറുന്നതിനായി തിരുത്തല്‍ പ്രക്രിയക്കാണ് പാര്‍ടി ശ്രമിക്കുന്നത്. ഏകകണ്ഠമായാണ് തെരഞ്ഞെടുപ്പിന്റെ വിലയിരുത്തല്‍ റിപ്പോര്‍ട്ട് സംസ്ഥാനകമ്മിറ്റി അംഗീകരിച്ചതെന്ന കാര്യവും പ്രത്യേകം പരാമര്‍ശിക്കേണ്ടതാണ്. ഈ തിരിച്ചടിയില്‍നിന്ന് സിപിഐ എമ്മും ഇടതുപക്ഷവും കരകയറണമെന്ന് പാര്‍ടിയെ സ്നേഹിക്കുന്ന ലക്ഷക്കണക്കിനു ജനങ്ങള്‍ ആഗ്രഹിക്കുമ്പോള്‍ അങ്ങനെ സംഭവിക്കരുതെന്ന കടുത്ത ആഗ്രഹത്തിലാണ് ഈ സംഘം ചീഞ്ഞളിഞ്ഞ വ്യാഖ്യാനങ്ങള്‍ ചമയ്ക്കുന്നത്. അത് തിരിച്ചറിയാന്‍ പാര്‍ടിയെ സ്നേഹിക്കുന്നവര്‍ക്ക് കഴിയും. പി രാജീവ്

1 comment:

ജനശക്തി ന്യൂസ്‌ said...

അരാജകവാദികളുടെ ജല്‍പ്പനങ്ങള്‍

പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഫലത്തെ സംബന്ധിച്ച് സിപിഐ എം സംസ്ഥാനകമ്മിറ്റി നടത്തിയ വിലയിരുത്തലിലെ ചില പ്രയോഗങ്ങളെ സംബന്ധിച്ച് വിവാദം സൃഷ്ടിക്കുന്നതിനുള്ള ശ്രമം മാധ്യമങ്ങള്‍ വഴി ശക്തമായി നടക്കുന്നുണ്ട്. മാര്‍ക്സിന്റെയും എംഗല്‍സിന്റെയും യഥാര്‍ഥ പിന്‍ഗാമികളെന്ന മട്ടില്‍ ചിലര്‍ നടത്തുന്ന പ്രത്യയശാസ്ത്ര വ്യാഖ്യാനങ്ങള്‍ വായിച്ച് അമ്പരന്നിരിക്കുകയാണ് മലയാളി! ജനാധിപത്യ കേന്ദ്രീകരണത്തെ സംബന്ധിച്ചും മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് സംഘടനാതത്വങ്ങളെ സംബന്ധിച്ചും പുതിയ പാഠങ്ങള്‍ ഇക്കൂട്ടര്‍ നിര്‍മിക്കുന്നുണ്ട്. ജീവിതത്തില്‍ ഒരിക്കലും പാര്‍ടി ചട്ടക്കൂട്ടിനകത്ത് നില്‍ക്കാത്തവരാണ് പുരപ്പുറത്ത് കയറി സംഘടനാതത്വങ്ങള്‍ വിളിച്ചുപറയുന്നത്. താന്‍ മാത്രമാണ് ശരിയെന്നും തന്റെ നിലപാടിനു പിന്നാലെ പാര്‍ടി വരണമെന്നതുമാണ് ഇവരുടെ സംഘടനാതത്വം. അതില്‍നിന്ന് വ്യത്യസ്തമായി ഏതെങ്കിലും വ്യക്തിയോ പാര്‍ടിയോ പ്രതികരിച്ചാല്‍ അത് വിപ്ളവത്തില്‍ വെള്ളം ചേര്‍ക്കലായി. സോഷ്യലിസത്തെയും മാര്‍ക്സിസ്റ്റ് പദാവലിയെയും തള്ളിക്കളയലായി. പാര്‍ടി കൂട്ടായി എടുക്കുന്ന തീരുമാനങ്ങളെ തെറ്റായി പ്രചരിപ്പിക്കുന്നത് ജീവിതദൌത്യമായി കാണുന്ന 'പണ്ഡിതന്മാരുടെ' ചാരിത്യ്രപ്രസംഗം കൌതുകകരം തന്നെ! സിപിഐ എം തൊഴിലാളിവര്‍ഗപാര്‍ടിയല്ലെന്നും അതുകൊണ്ട് ലെനിനിസ്റ്റ് സംഘടനാതത്വങ്ങളെക്കുറിച്ച് പറയാന്‍ അര്‍ഹതയില്ലെന്നും ഇക്കൂട്ടര്‍ പറയുന്നു. യഥാര്‍ഥ തൊഴിലാളിവര്‍ഗ പാര്‍ടി രൂപീകരിച്ച്, തെരഞ്ഞെടുപ്പാണ് വിപ്ളവ അരങ്ങേറ്റത്തിന്റെ യഥാര്‍ഥ ഭൂമികയെന്ന് തിരിച്ചറിഞ്ഞ് ലോക്സഭാതെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജനപിന്തുണ തെളിയിച്ച ധീരവിപ്ളവകാരിയാണ് സൈദ്ധാന്തികഭാഷ്യം ചമയ്ക്കുന്ന പ്രധാനി. സോഷ്യലിസം സ്ഥാപിക്കുന്നതിനായി കോഗ്രസിനെ പിന്തുണയ്ക്കലാണ് ഈ ഘട്ടത്തിലെ വിപ്ളവ കടമയെന്ന് ധരിച്ച് ആത്മാര്‍ഥമായി പ്രവര്‍ത്തിച്ച സാര്‍വദേശീയ മാര്‍ക്സിസ്റ്റുകളും കൂട്ടത്തിലുണ്ട്. സോഷ്യലിസംവരെ പോലും കാഴ്ചയെത്തിയിട്ടില്ലാത്ത നേതൃത്വമായതുകൊണ്ട് സിപിഐ എം വിപ്ളവ പാര്‍ടിയല്ലത്രേ! ലക്ഷ്യംതന്നെ ജനകീയജനാധിപത്യമായി കാണുന്ന പാര്‍ടിയാണ് സിപിഐ എം എന്നും ഇദ്ദേഹം പ്രഖ്യാപിക്കുന്നുണ്ട്. ഏതു രേഖയുടെ പിന്‍ബലത്തിലാണാവോ ഈ നിലപാട്? പാര്‍ടി പരിപാടിയും ഭരണഘടനയും അദ്ദേഹത്തിനു പ്രശ്നമേയല്ല. ജ്യോതിബസുവും എസ് ആര്‍ പിയും സോഷ്യലിസം വിദൂരസ്വപ്നമാണെന്ന് പറഞ്ഞെന്ന വാര്‍ത്തയാണ് അടിസ്ഥാനരേഖ. ലെനിനിസ്റ്റ് സംഘനാതത്വങ്ങളില്‍ അവഗാഹമുള്ള മഹാന്മാര്‍ ആധികാരിക രേഖകളെ അടിസ്ഥാനമാക്കില്ലായിരിക്കും. മാധ്യമ വ്യാഖ്യാനങ്ങളാണ് അവരുടെ അസംസ്കൃതവസ്തു. സോഷ്യലിസത്തിലും ലക്ഷ്യം അവസാനിക്കുന്ന പാര്‍ടിയല്ല സിപിഐ എം. കമ്യൂണിസ്റ്റ് സമുദായം സ്ഥാപിക്കലാണ് ലക്ഷ്യമാക്കുന്നത്. സോഷ്യലിസം വഴി ദീര്‍ഘ പ്രക്രിയയിലൂടെയാണ് അതു സാധ്യമാവുകയെന്നും തിരിച്ചറിയുന്നു. ഇന്നത്തെ ഇന്ത്യയുടെ വസ്തുനിഷ്ഠ സാഹചര്യങ്ങള്‍ വിലിയിരുത്തി ജനകീയ ജനാധിപത്യവിപ്ളവം ഈ കാലത്തിന്റെ പരിപാടിയായി പ്രഖ്യാപിക്കുന്നു. അതിനുള്ള പ്രവര്‍ത്തനത്തിനിടയില്‍ പാര്‍ലമെന്ററി മാര്‍ഗത്തെ സമരരൂപമായി ഉപയോഗിക്കുന്നു. സര്‍ക്കാരുകള്‍ രൂപീകരിക്കാന്‍ കിട്ടുന്ന സന്ദര്‍ഭങ്ങളില്‍ അതിനു നേതൃത്വം നല്‍കുകയും ബദല്‍ നയങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുകയും ചെയ്യും. ഈ ധാരണയാണോ വിപ്ളവവിരുദ്ധം. താന്‍ ശ്വസിക്കുന്നതുപോലും കമ്യൂണിസ്റ്റ് സമുദായം സൃഷ്ടിക്കുന്നതിനാണെന്നും എന്നാല്‍, തന്റെ സര്‍ക്കാര്‍ നടപ്പാക്കുക കമ്യൂണിസ്റ്റ് പാര്‍ടിയുടെ പരിപാടിയായിരിക്കുകയില്ലെന്നും 1957ല്‍ പ്രഖ്യാപിച്ച ഇ എം എസിനെ ഏതു ഗണത്തിലാണാവോ ഇക്കൂട്ടര്‍ പെടുത്തുക? ഒരു പാര്‍ടി തൊഴിലാളിവര്‍ഗ പാര്‍ടിയാണോ എന്നറിയുന്നതിനു ചില ലിറ്റ്മസ് ടെസ്റ്റുകളും 'ഡോക്ടര്‍മാര്‍' വിധിക്കുന്നുണ്ട്! അതിലൊന്ന് പിബിയില്‍ സിഐടിയുവിന്റെ നേതാക്കളുണ്ടോയെന്നതാണ്. രണ്ടാമത്തേത് സംസ്ഥാനസെക്രട്ടറിയറ്റില്‍ ട്രേഡ് യൂണിയന്‍ ഭാരവാഹികളുണ്ടോയെന്നതാണ്. കമ്യൂണിസ്റ്റ് പാര്‍ടി തൊഴിലാളി വര്‍ഗ സംഘടനയുടെ ഏറ്റവും ഉയര്‍ന്ന രൂപമാകുന്നത് അത് നിര്‍വഹിക്കുന്ന പങ്കിന്റെ അടിസ്ഥാനത്തിലാണ്. “വിരുദ്ധ താല്‍പ്പര്യങ്ങളുള്ള വ്യത്യസ്ത വര്‍ഗങ്ങളെ കോര്‍ത്തിണക്കി വിപ്ളവം നയിക്കാന്‍ കമ്യുണിസ്റ്റ് പാര്‍ടിക്കേ കഴിയൂ. തൊഴിലാളി വര്‍ഗത്തിന്റെ പ്രാഥമിക സംഘടനാരൂപമായ ട്രേഡ് യൂണിയന് ഈ ദൌത്യം നിര്‍വഹിക്കാന്‍ കഴിയില്ല. ഇനി ഇക്കൂട്ടരുടെ വിതണ്ഡവാദത്തിന്റെ അടിസ്ഥാനത്തില്‍ നോക്കിയാലും നിഗമനം തെറ്റാണ്. ഡോക്ടര്‍ പന്ഥെയും മുഹമ്മദ് അമീനും പൊളിറ്റ് ബ്യൂറോയില്‍ പ്രവര്‍ത്തിക്കുന്നത് ഇവരുടെ കണ്ണില്‍പ്പെടുന്നില്ല. ആനത്തലവട്ടം ആനന്ദനെപ്പോലെ ദീര്‍ഘകാല ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനാനുഭവമുള്ള സംസ്ഥാനനേതൃനിരയിലെ സഖാക്കളെയും തിമിരം ബാധിച്ച കണ്ണുകള്‍ക്ക് കാണാന്‍ കഴിയില്ല. തൊഴിലാളി വര്‍ഗത്തില്‍ ജനിച്ചതുകൊണ്ടുമാത്രം കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃനിരയില്‍ വരണമെന്നില്ല. തൊഴിലാളിവര്‍ഗത്തിന്റെ ദത്തുപുത്രന്മാരും പാര്‍ടിയുടെ വളര്‍ച്ചയില്‍ നിര്‍ണായകമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.