റിയാസുദ്ദീനെ ചീഫ് സിക്രട്ടറി സ്ഥാനത്തുനിന്നു മാറ്റിയത് ന്യൂനപക്ഷ വിരുദ്ധമോ?
വര്‍ഗ്ഗീയത ആളിക്കത്തിച്ച് മുസ്ലീം ലീഗില്‍ നഷ്ടപ്പെട്ട ജന സ്വാധീനം വീണ്ടെടുക്കുവാനുള്ള പാഴ്ശ്രമത്തിലാണ് മുസ്ലീം ലീഗിന്റെ നേതാക്കന്മാര്‍ ഏര്‍പ്പെട്ടിരിക്കുന്നത്. വര്‍ഗ്ഗീയവാദികളുടെ കണ്ണില്‍ കാണുന്നതും പേനയില്‍ നിന്നും വരുന്നതുമെല്ലാം വര്‍ഗ്ഗീയമയം തന്നെയാണ്. മിഡില്‍ ഈസ്റ്റ് ചന്ദ്രീകയില്‍ സപ്തംബര്‍ 21നു വ്യാഴാഴ്ച അഹമ്മദ് ശരീഫ് എഴുതിയ ഉള്ളടക്കം എന്ന ഫീച്ചറാണ് ഇത്രയും എഴുതുവാന്‍ പ്രേരിപ്പിച്ചത്. ഇടതുപക്ഷ പ്രസ്ഥാനത്തിനും അതിന്റെ നേതാക്കള്‍ക്കുമെതിരെ അപവാദ പ്രചരണങ്ങള്‍ മാത്രമല്ല കേരളത്തിന്റെ ജനകീയ മുഖ്യമന്ത്രി വി.എസിനെതിരെ അസത്യ പ്രചരണങ്ങളും നടത്തുവാന്‍ ശ്രമിക്കുന്നത് മാന്യമായ മാധ്യമ പ്രവര്‍ത്തനമല്ലായെന്നത് മനുഷ്വത്തമുള്ളവര്‍ക്കെല്ലാം അറിയാം. എന്താണിദ്ദേഹത്തെ വര്‍ഗ്ഗീയ പ്രചരണത്തിനും മറ്റും പ്രേരിപ്പിച്ചതെന്നു പരിശോധിക്കുന്നത് നന്നായിരിക്കും കേരളത്തില്‍ ജോണ്‍ മത്തായിയെ ചീഫ് സിക്രട്ടറിയായി നിയമിക്കുവാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചപ്പോള്‍ റിയാസുദ്ദീനെ മാറ്റിയത് ന്യൂനപക്ഷ വിരുദ്ധ നിലപാടാണെന്ന മുസ്ലീം ലീഗിന്റെ പ്രചരണം യോജിക്കാത്തതാണ്. റിയാസുദ്ദീനെ വെച്ച് ഇടതുപക്ഷ ഗവണ്മെന്റിനെ അട്ടിമറിക്കുവാന്‍ സാധിക്കാത്തത് മുസ്ലീം ലീഗിനെ ചൊടിപ്പിച്ചിരിക്കുകയാണ്. അവരുടെ താളത്തിനൊത്തുതുള്ളുന്ന ചീഫ് സിക്രട്ടറിയെവെച്ച് ഭരണം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ലെന്ന വസ്തുത മനസ്സിലാക്കിയാണ് അദ്ദേഹത്തെ ആ സ്ഥാനത്തുനിന്നും മാറ്റിയതെന്നു എല്ലാ ജനങ്ങള്‍ക്കും അറിയാം.
ഒന്നാം നായനാര്‍ മന്ത്രിസഭയുടെ കാലത്ത് നിയമിച്ച ചീഫ് സിക്രട്ടറി അനന്തകൃഷ്ണനെ യു.ഡി.എഫ് അധികാരത്തില്‍ വന്നയുടനെ മാറ്റി ഗോപാലസ്വാമിയെ ചീഫ് സിക്രട്ടറിയാക്കി. സീനിയോറിറ്റിപോലും മറികടന്നാണ് ഇങ്ങനെ നിയമിച്ചിട്ടുള്ളത്. അപ്പോള്‍ യാതൊരു ധാര്‍മ്മീക രോഷവും ലീഗിനു ഉണ്ടായിരുന്നില്ല. അതുപോലെ തന്നെ നായനാര്‍ ഭരണകാലത്ത് നിയമിച്ചിരുന്ന ചീഫ് സിക്രട്ടറി പത്മ രാമചന്ദ്രനെ മാറ്റി പത്മകുമാറിനെ നിയമിക്കാനാണ് യു.ഡി.എഫ് ഭരണം തയ്യാറായത്.അന്ന് യു.ഡി.എഫിന്റെ ഈ നടപടിയെ ജനവിരുദ്ധ നടപടിയായി ജനം വിശേഷിപ്പിച്ചതായി കേള്‍ക്കാന്‍ കഴിഞ്ഞില്ല. വി.എസ്. മുഖ്യമന്ത്രിയായി 3 മാസം കഴിഞ്ഞതിനുശേഷമാണ് യു.ഡി.എഫ് ഭരണകാലത്തു നിയമിതനായ ചീഫ് സിക്രട്ടറിയെ മാറ്റുവാന്‍ നിര്‍ബന്ധിതമായത്. യു.ഡി.എഫിന്റെയും മുസ്ലീം ലീഗിന്റെയും താളത്തിനൊത്ത് തുള്ളുന്ന ചീഫ് സിക്രട്ടറിക്ക് മന്ത്രിസഭാതീരുമാനങ്ങള്‍ കാലതാമസം കൂടാതെ നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ലായെന്ന യാഥാര്‍ത്ഥ്യം ജനങ്ങള്‍ക്കൊക്കെ അറിയാം. ഭരണകാര്യങ്ങള്‍ ശരിയാംവിധം നടപ്പിലാക്കാന്‍ കഴിയാത്ത ഉദ്യോഗസ്ഥനെ മാറ്റിയത് ജാതിയുടെയും മതത്തിന്റെയും പേരില്‍ മുതലെടുപ്പിനും വര്‍ഗ്ഗീയപ്രചരണത്തിനും ഉപയോഗിക്കുന്നത് മത നിരപേക്ഷതക്കോ കേരളത്തിന്റെ പൊതു സംസ്കാരത്തിനോ നിരക്കുന്നതല്ലെന്നു മനസ്സിലാക്കാനുള്ള വിവരമൊക്കെ കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്. അതുകൊണ്ടുതന്നെയാണല്ലൊ ജനങ്ങള്‍ കയ്യൊഴിഞ്ഞു ഇടതു സര്‍ക്കാറിനെ അധികാരത്തിലേറ്റിയത്. മുഖ്യമന്ത്രിയേയും സി.പി.ഐ.എം നേതാക്കളേയും വ്യക്തിപരമായി അധിഷേപിക്കുവാന്‍ ശ്രമിക്കുന്ന എഴുത്തുകാരന്‍ മുസ്ലീം ലീഗിന്റെ സമുന്നതന്മാരെന്നു പറഞ്ഞു എല്ലാ കൊള്ളരുതായ്മയ്ക്കും കൂട്ടുനില്‍ക്കുന്നവര്‍ പൊതുജനമദ്ധ്യത്തില്‍ അവരുടെ തനിനിറം തുറന്നു കാണിക്കുവാന്‍ ശ്രമമുണ്ടായാല്‍ വേവലാതിപ്പെട്ടിട്ടും കാര്യമില്ലായെന്നു വിനീതമായി ഓര്‍ക്കുക.
No comments:
Post a Comment